ഒരു മേശയുടെ കഥ .
Kvenu Nair is 
feeling inspired.
ഒരു മേശയുടെ  കഥ .
----------------------------------------
           അലക്കൊഴിഞ്ഞു കാശിക്കു പോകാനൊക്കില്ല ,
എന്നത്  പോലെയാണ് പരമു  മേശിരിയുടെ അവസ്ഥ.
എത്രയോ മേശ ഉണ്ടാക്കി കൊടുത്ത പരമു മേശിരിക്ക്
 സ്വന്തമായി ഒരു  മേശയില്ല  . സത്യം അതാണ്. 
           പണികഴിഞ്ഞ് ,അമൃത സേവ നടത്തി ,
  ആടി  ആടി വീട്ടിലേയ്ക്ക്, 
  വന്നാല്‍, പണി ആയുധ  സഞ്ചി  ഒരു മൂലയ്ക്ക് വച്ച് , 
ബീഡിയും തീപ്പെട്ടിയും ജനാലയുടെ
 സൈഡില്‍ ടോര്ച്ചിനോടോപ്പം വയ്ക്കുംപോഴെല്ലാം
  ആലോചിക്കാറുണ്ട് , 
 ഒരു മേശ ഉണ്ടായിരുന്നെങ്കില്‍...... 
 ഇതൊക്കെ അതില്‍ വയ്ക്കാമായിരുന്നു.
 ഒരു കസേരയിട്ട് മേശയ്ക്കു മുന്നില്‍ ഇരിക്കാമായിരുന്നു.
തടികളൊക്കെ ഒപ്പിച്ചു വച്ചിട്ടുണ്ട് .
പണി ആയുധങ്ങളുുണ്ട് .
പണിയാന്‍ താനെന്ന  മേശിരിയും ഉണ്ട്ട്.
പക്ഷെ സമയം..... 
അവിടെയാണ് മേശിരി നിസ്സഹായനാവുന്നത് . 
അതാണ് മേശിരിക്ക് ഇല്ലാതെ പോയതും .
മേശിരിയുടെ മകന് ഗള്‍ഫില്‍ പോയ ശേഷമാണ്,
 മേശിരി ചിരിക്കാന്‍ തുടങ്ങിയത്.
അല്പ സ്വല്പ ബഹുമാനവും അന്തസ്സും നാട്ടില്‍  വര്‍ധിച്ചതും 
അതിനു ശേഷമാണ് .
 ആദ്യ ലീവിനു വന്ന അവന്,
 ഒരു മുറി കൂടി ആ വീട്ടില്‍  പണിയിപ്പിച്ചു .
അവന് തിരിച്ചു  പോയതിനു ശേഷം , 
ആ മുറി  പരമു മേശിരിയുടെ ലോകമായി .
ആ  മുറിക്ക്   ഒരു ജന്നലുണ്ടായിരുന്നു.
പണി കഴിഞ്ഞു വൈകുന്നേരം ആടി  ഉലഞ്ഞ കാലുകളും 
തത്വ ചിന്തകന്റെ തലയുമായെത്തുന്ന മേശിരിക്ക് ,
വഴി നീളെ സ്വപ്നങ്ങള്‍.... .
വാരി വിതറിയ കുറുക്കു വഴികളും വെട്ടു റോഡുകളും 
ഒക്കെ കഴിഞ്ഞെത്തുമ്പോള്‍ വീട്ടുകാരിയെ 
നോക്കുന്നതിനേക്കാള്‍ സന്തോഷം ,
 ആ  മുറിയില്‍ എത്തപ്പെട്ടതിലായിരുന്നു.
 ആ മുറി തന്നെ  കാത്തിരിക്കുക ആയിരുന്നു 
 എന്നൊക്കെ മേശിരിക്ക് തോന്നാറുണ്ടായിരുന്നു.
ആ ജന്നലായിരുന്നു പരമു മേശിരിയുടെ 
 പ്രധാന പണിപ്പുര.
 അതിലൂടെ ആയിരുന്നു ,സ്വപ്ന ഗോപുര വാതിലുകള്‍ 
 തുറക്കുന്നതും ആകാശത്തെ അമ്പിളി അകലെ തൊടിയിലെ 
 വയസ്സന് ആഞ്ഞിലി  മര കൊമ്പു മറഞ്ഞു നിന്ന് നോക്കുന്നതും
  ഒക്കെ മേശിരി കാണാറുള്ളത് .
അത്താഴമൊക്കെ കഴിഞ്ഞ് ,
ആ കിളി വാതലീനരുകിലെ ബഞ്ചില്‍ ഇരുന്ന്  
ഒരു   ബീഡിയുടെപുകച്ചുരുള്   നുകര്‍ന്ന് 
മനോഹരമായ അനുഭൂതികളുടെ ലോകത്ത് ,
ദൂരങ്ങളുടെ ദൂരങ്ങളില്‍ ,,
 കൊച്ചു ബീഡിതുണ്ടുകള് ചൂണ്ടിലൊട്ടിച്ചു 
പറന്നു പോകുന്ന   മിന്നാമിനുങുകളെ 
നോക്കി ഇരിക്കുക. പിന്നെ എപ്പഴോ ഒരു മൂളി പാട്ട് പാടി  
സ്വപ്നങ്ങള്‍  കണ്ടുറങ്ങുക.
 അങ്ങനെ ഒക്കെ  പരമു മേശിരി വിരസത 
ഇല്ലാതെ  ജീവിക്കുകയായിരുന്നു.
എന്നാല്‍ ,
മകന്റെ രണ്ടാം വരവോടു കൂടിയാണ് ,
മേശിരിയുടെ ജീവിതം ആകെ മാറി മറിഞ്ഞത് .
അവന് വന്ന ദിവസം തന്നെ, അവന്റെ പെട്ടിയും ബാഗുകളും 
പുതിയ മുറിയില്‍ കൊണ്ട് വയ്ക്കപ്പെട്ടു.
അന്ന്   രാത്രിയില്‍ അവന് 
അവിടെ ആണ് കിടന്നത്.
മുറി നഷ്ടപ്പെട്ട പരമു മേശിരിക്ക് , 
ആടി ഉലഞ്ഞ കാലുകളും ,തത്വ ചിന്തകന്റെ മനസ്സുമായി 
 ജോലി കഴിഞ്ഞു വരുമ്പോള്‍ സ്വപ്നം കാണാന്‍ 
ഒരു വാതായനം  നഷ്ടപ്പെട്ടു..
പിന്നീടുള്ള മിക്ക ദിവസങ്ങളിലും  ബീഡിയും തീപ്പെട്ടിയും
 ടോര്‍ച്ചും എവിടെ എങ്കിലും വയ്ക്കുമ്പോള്‍ ,ഓര്‍ത്തു പോയി , 
 ഒരു മേശ ഉണ്ടായിരുന്നെങ്കില്‍ .
രാത്രി ഉറക്കത്തില്‍ ഒരു ബീഡി കത്തിക്കാതെ ഇരുളിലേയ്ക്ക് 
നോക്കി കിടന്ന മേശിരിക്ക് തന്റെ മിന്നാമിനുങ്ങുകളെ
 നഷ്ടമാകുകയായിരുന്നു.
ആയിടയ്ക്ക് മേശിരിയുടെ മനസ്സില്‍ സ്വപ്നങ്ങളും 
വെളിപാടുകളും നിതാന്ത സന്ദര്‍ശകരായി.
ഒരു ദിവസം  
മേശിരിയുടെ മനസ്സിലെ തത്വ ചിന്തകന്‍ ഉണരാന്‍ തുടങ്ങി.
സ്വപ്നത്തിലെ ആ  മേശ.
അന്നു  രാത്രിയില്‍ തന്റെ മുറിയില്‍ 
ഒരു നല്ല മേശ താന്‍ പ ണിഞ്ഞിടുന്നത്  സ്വപ്നം കണ്ടു.
താന്‍ നടന്നു വരുന്നു .വഴിയോര ദൃശ്യങ്ങള്‍ പൂക്കളുടെ സംഗീതം ആലപിക്കുന്നതും , വീട് വാതുക്കല് എത്തുമ്പോള്‍ വീട്ടുകാരി വന്നു പണിസഞ്ചി വാങ്ങി അകത്തേയ്ക്ക് പോകുന്നതും ഒക്കെ ഒരു സിനിമയിലെ ഫ്ലാഷ് ബാക്ക് പോലെ കണ്ടുറങ്ങി.
പക്ഷെ അതൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു.
മകന്റെ  വിവാഹ ശേഷമാണ്   അദ്ദേഹത്തിന് 
ശരിയായ വെളിപാടുകള്‍ ഉണ്ടാവാന്‍ തുടങ്ങിയത്  .
ആദ്യ വെളിപാട് ,
താനൊരു ജയിലില്‍ ആയി  എന്നതാണ് .
ആ ജയിലില്‍ നിന്ന്  മോചനമില്ലെന്ന 
തിരിച്ചറിവിന്റെ  വെളിച്ചത്തില്‍ മേശിരിയുടെ 
ചിരി നഷ്ടമാകാന്‍ തുടങ്ങി.
പണിക്ക് പോകുന്നത് കൊണ്ട് മാത്രം  , 
സ്വപ്നം കാണാനും വൈകുന്നേരങ്ങളില്‍,  
ഒരു കൊച്ചു പാട്ടിനോടൊപ്പം 
ആടിയാടി കുറുക്കു വഴികളിലെ ഓര്‍മ്മകളുടെ അടയാളങ്ങളെ 
താലോലിച്ചും, നടന്നു പോകാന്‍ കഴിയാറുണ്ടായിരുന്നു. 
വീട്ടിലെത്തിയാല്‍ പിന്നെ, രാവിലെ പണിക്ക് പോകുന്ന സ്വപ്നം മാത്രം  കണ്ടു 
ഉറങ്ങാന്‍  തയാറെടുക്കും.
കൂട്ടിലടയ്ക്കപ്പെട്ട ഒരു കൊച്ചു തത്ത മേശിരിയുടെ ഉള്ളില്‍ 
വിങ്ങുന്നുണ്ടായിരിന്നു .
പിന്നെയും കാലം കഴിയുകയായിരുന്നു.
അങ്ങനെ അങ്ങനെ ഇരിക്കുമ്പോഴാണ്  കൊറോണ വരുന്നത് 
മേശിരി  പണിയില്ലാതെ വീട്ടില്‍ ഇരുപ്പായി.
 വെളി പാടുകള്‍  വിളംബരങ്ങളായി ,
സ്വന്തം  ചെവിയില്‍ രഹസ്യമായി വന്നു  പറയാന്‍ തുടങ്ങി .
ഇനി നിനക്ക് മോചനമില്ല.
ഒരു ജയിലിനു പുറത്ത് മറ്റൊരു ജയില്‍.
ആദ്യ ജയിലിനു ചുറ്റും മറ്റൊരു ജയില്‍ ,
അവിടെ പരമു മേശിരി തളരാന്‍ തുടങ്ങി .
പാദസരങ്ങളണിഞ്ഞു വന്നിരുന്ന സ്വപ്നങ്ങള്‍ക്ക്  
ചിലങ്കകള്‍ ഇല്ലായിരുന്നു. ചിലങ്കകള്‍ക്ക് പകരം നിശബ്ദതയുടെ
പളുങ്കുകള്‍ ആയിരുന്നു അണിഞ്ഞിരുന്നത്. 
 ഒരു  ദിവസം  , 
ശേഖരിച്ചു വച്ചിരുന്ന സാമഗ്രികള്‍ 
മുറ്റത്തെയ്ക്ക്  പറക്കിയിട്ടു.  
മേശയുടെ നിര്‍മ്മാണം തുടങ്ങി.
ഓരോ കാലുകളും പിടിപ്പിക്കുമ്പോള്‍, 
തന്റെ സ്വപ്ന സാക്ഷാത്കാരം 
പൂവണിയുന്ന നിര്‍വൃതിയില്‍ 
മേശിരിക്ക് തന്റെ നഷ്ടമായ ചിരി തിരിച്ചു വന്നു . 
ഇടയ്ക്ക്  വന്ന്   എന്തോ  പറഞ്ഞ 
വീട്ടുകാരിയെ നോക്കി അന്നാദ്യമായി 
മേശിരി ചിരിച്ചു. 
മാനത്തെ കുഞ്ഞമ്പിളി, 
പണി തീര്‍ന്ന സര്‍ഗ്ഗ വൈഭവം  രസിച്ച് 
അതിലേയ്ക്ക് ഇട്ടു കൊടുത്ത പട്ടു പുതപ്പു പുതച്ച് 
പരമു മേശിരി കിടന്നു.
അന്ന് രാത്രി  മേശീരി പടിഞ്ഞാെറെ  തൊടിയില്‍ ,
ഊഞ്ഞാല്ലാടി ഉരുണ്ടു വീഴുന്ന മിന്നാ  മിനുങ്ങികളെ 
മനം  നിറയുവോളം കണ്ടു.
 പുതിയ കട്ടിലില്‍ കിടന്ന പരമു മേശിരിയ്ക്കു 
മനസ്സിലാകാതെ പോയ സത്യം 
ഒത്തിരി ഒത്തിരി കാലങ്ങള്‍ക്ക് ശേഷം ,
കൊറോണയൊക്കെ പോയതിനും ശേഷം  
പാണന്മാര് പാടി നടന്നു.
പരമു മേശീരി  പണിതത് മേശയല്ല .
പണിഞ്ഞു തീര്‍ത്തത് ഒരു കട്ടിലായിരുന്നു  എന്ന്.....  
-------------------------------------------------------