ജാലകം

Thursday, August 06, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ ( ഹരിപ്രസാദിന്‍റെ മരണം)

Buzz It

ദിവസങ്ങള്‍ കടന്നു പോകുന്നു. നക്സല്‍ ബാരിയിലെ പ്രതി വിപ്ലവത്തിന്‍റെ ആഘാതങ്ങളില്‍ കേരളത്തിലെ കുഞ്ഞു മനസ്സുകളില്‍ ഉതിര്‍ന്ന പ്രകമ്പനം ഒക്കെ രാജഗോപാലന്‍ അറിയുന്നുണ്ടായിരുന്നു. “കാണാം” എന്നു പറഞ്ഞു പോയവരെ ഒന്നും കാണാതെയും,
കടന്നു പോയ ഒരു നിമിഷം പോലും തിരിച്ചു വരുന്നതു കാണാതെയും രാജഗോപാലന്‍ സ്വപ്നങ്ങളില്‍ ജീവിച്ചു.
മാവോ സേതൂങ്ങു്, ചൊ എന്‍ ലായ്, .... ചെഗുവേരാ....
കണ്ണു ചുഴഞ്ഞെടുക്കപ്പെട്ട്, കാട്ടു വഴിയില്‍ മരിച്ചു കിടന്ന വര്‍ഗ്ഗീസ്സ്, അവരൊക്കെയും രാജഗോപാലന്റ്റെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളായി കാലം കഴിഞ്ഞു പോകുകയായിരുന്നു.



പി. എ . അബ്ബാസ്സിന്‍റെ നക്സല്‍ ബാരി, ഓംപുരിയുടെ ആക്രോശ് ഒക്കെ രാജഗോപാലനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രാപ്തനാക്കിയിരുന്നു..





പുള്ള വീട്ടിലെ അമ്മൂമ്മ ഒരു പിടി ചാമ്പലായി മാറിയതും, ജാനുവമ്മയുടെ മകന്‍ ശേഖരന്‍റെ വിവരങ്ങള്‍

ഗ്രാമം മറക്കാന്‍ തുടങ്ങുമ്പോള്‍ ....



രാജഗോപാലനോര്‍ക്കാനായി ഒരു സദ്യ നല്‍കിയ ശേഖരന്‍റെ ഓര്‍മ്മയുടെ മുന്നില്‍.....

വീണ്ടും രാജ ഗോപാലന്‍ ഒരു തിരിച്ചു വരവിനൊരുങ്ങുന്നു.





ഏതോ ഒരു ഞായറാഴ്ച മുറിയിലിരുന്ന് തന്‍റെ പഴയ ഡയറികളോരോന്നും നശിപ്പിക്കുകയായിരുന്നു.
ഹരിപ്രസാദിന്‍റെ പേരെഴുതിയ ഡയറിയില്‍ അയാളുടെ ഓര്‍മ്മകളുടെ കളസം അഴിയുന്നതറിഞ്ഞു.



മറ്റെന്നാള്‍ നാട്ടിലേയ്ക്ക് പോകയാണു്.

ഈ അപരിചിതമായ നഗരത്തില്‍ തനിക്ക് തന്‍റെ കല്യാണം പറയാന്‍ പോലും ആരുമില്ലല്ലോ!.

വെറുതേ ഓര്‍ത്തു നോക്കി.



ഹരിപ്രസാദ്.



ഫോണില്‍ വിളിച്ചു.

അതേചിരി.

“ഹരി...ഞാന്‍ രാജഗോപാലന്‍, മറ്റന്നാള്‍ നാട്ടിലേയ്ക്ക്...നാളെ എന്‍റെ സുഹൃത്തുക്കള്‍ക്കൊരു സല്‍ക്കാരം വൈകുന്നേരം. തീര്‍ച്ചയായും താങ്കളെത്തണം...എത്തുമല്ലോ.?“

“എത്തും.“

കുശലങ്ങള്‍ പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഹരി ചിരിക്കുണ്ടായിരുന്നു.



തന്‍റെ മുറിയില്‍ വൈകുന്നേറം ഒരു ഒത്തു കൂടലിന്‍റെ ചടങ്ങുകളൊരുക്കി.
ഡയറിയില്‍ വീണ്ടും പരതി. ആരെയെങ്കിലും അറിയിക്കാന്‍ ഈനഗരത്തില്‍ ഇനിയുണ്ടോ. ഇല്ലാ ആരുമില്ല. ഹരിപ്രസാദിനു ശേഷം ആരേയും അറിയാതെ അയാള്‍ ഡയറി തീയിലിട്ടു. എരിഞ്ഞു ചാമ്പലാവുന്ന പേജുകളില്‍ നിന്നും അനുഭവങ്ങളുടെ വിങ്ങലുകള്‍ ആവിയാകുന്നതും ഒരു ചെറു ചാരമായി കാറ്റില്‍ പറക്കുന്നതും കണ്ടയാള്‍ നിര്‍വൃതി കൊണ്ടു.



വൈകുന്നേരം വൈകിയെത്തിയ ഹരി ചോദിച്ചു.” എവിടെ തന്‍റെ സുഹൃത്തുക്കള്‍“

ഭവ്യമായി രാജഗോപാലന്‍ പറഞ്ഞു.

“എന്‍റെ സുഹൃത്തുക്കളേല്ലാം മരിച്ചു പോയിരിക്കുന്നു, ഒരാളോഴികേ. ആ ആള്‍ മാത്രമേ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാവൂ.“

ഹരിപ്രസാദ് ചിരിച്ചു കൊണ്ട് പറഞ്ഞു. “താനും മരിക്കാന്‍ പോകുകയാണല്ലോ.?“



സന്ധ്യ രാത്രിയാവുകയായിരുന്നു.

നിഴലുകള്‍ക്ക് കനം വയ്ക്കുന്നു.

മുഖത്തോടു മുഖം നോക്കിയിരുന്ന അവരുടെ മനസ്സുകള്‍ വാചാലമായിരുന്നു.

കുമാരനാശാന്‍റെ പദ്യ ശകലങ്ങളുതിര്‍ത്ത് , രാജഗോപാലനോട് ഹരി പറഞ്ഞു. “തനിക്ക് വല്ല മോഡല്ലിങ്ങിനും ഒക്കെ ഒന്നു ശ്രമിച്ചു കൂടെ.“

കണ്ണാടിയില്‍ നോക്കി അഭിമാനത്തോടെ ആലോചിച്ചു. “ഇതില്‍ക്കവിഞ്ഞ മോഡലിങ്ങോ.?“

മദ്യം സിരകളില്‍ഊടെ. ഗംഗയുടെ തീരത്തെ ദേവദാരുക്കളുടെ മണവുമായി കാറ്റ്.

“നമുക്കൊന്നു പോകാം... ഗംഗയുടെ തീരത്തേയ്ക്ക്.?“



വിഡ്ഡിത്തം.
പണ്ട്, ജോസഫ്, അശോകന്‍ ഒക്കെ മദ്യത്തിന്‍റെ ലഹരിയില്‍ അങ്ങനെ പറയുമ്പോള്‍, ആദ്യം എതിര്‍ക്കുന്ന ആ ഹരിയാണു ഇന്ന് പറയുന്നത്.
പോകാം.

വളരെ ഭയപ്പെടേണ്ട സ്ഥലമാണു ഈ പറയുന്ന ഗംഗയുടെ തീരം. ഒരു വശം കത്തിയെരിയുന്ന ചിതകള്‍ കാണാം. മറുവശം ജനിമൃതികളൊതുക്കി ഒഴുകുന്ന ഹിമാലയ തീര്‍ഥം.
അക്കരെ ...ഒരു ചരിത്രം........ഉറങ്ങിയുണരുന്നു.
ഇക്കരെ അവര്‍ ഇരുന്നു.

കാറ്റിനു ദുര്‍ഗന്ധമുണ്ടായിരുന്നതു അവര്‍ അറിഞ്ഞില്ല.

കാഷായ വസ്ത്രം ധരിച്ചവരും അല്ലാത്തവരും ഒക്കെ അവിടെ ഇവിടെ ഒക്കെ വിശ്രമിക്കുന്നുണ്ടായിരുന്നു.
വേദോപനിഷത്തുകള്‍ പൂഴി മണലില്‍ മൌനം നടിച്ചുറങ്ങുന്നുണ്ടായിരുന്നു.

ദുരൂഹതയുടെ സത്യങ്ങള്‍ അറിയാതെ അവര്‍ ഒന്നും മിണ്ടാതൊത്തിരി നേരം അവിടിരുന്നു പോയി.



എപ്പഴോ ഹരി പറഞ്ഞു.“ പോകാം.“

മടങ്ങി എത്തി മുറിയില്‍.

തണുത്തു പോയ ഭക്ഷണം ചൂടാക്കി കഴിച്ചു. വെളിയില്‍ കോട മഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. താഴെ സ്റ്റ്റീറ്റ് ലൈറ്റിനു പുറകിലിരുന്ന ഗ്ഗൂര്ഖാ പാടുന്നതു കേള്‍ക്കാമായിരുന്നു. സിന്ദഗി കെ...... റാഫിയുടെ പഴയ ഏതോ ശോക ഗാനം.

ആഹാരത്തിനു ശേഷം, ചുണ്ടില്‍ കത്തുന്ന സിഗററ്റുമായി ഹരി പറഞ്ഞു.

“നാളെ ഞാന്‍ സ്റ്റേഷനില്‍ വരില്ലെന്നറിയാമല്ലോ.?“ ഹരി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷേ തനിക്കൊരു ഗ്രീറ്റിങും ഞാന്‍ അയച്ചു എന്നു വരില്ല.

അകലെ നഗരം ഉറങ്ങുന്നു.
ഇരുട്ടും വ്യത്തകളും കൂട്ടുകൂടുന്ന രാത്രി വെളിയില്‍ ഒളിച്ചു നില്‍ക്കുന്നു.
താനെന്താണു ആലോചിക്കുന്നത്.?
ഹരി പൊട്ടി ചിരിച്ചു.
ഹരി തുടര്‍ന്നു.
“ താന്‍ പറഞ്ഞല്ലോ, തന്‍റെ സുഹൃത്തുക്കളൊക്കെ മരിച്ചു എന്നു. ...ഇല്ല ആരും മരിച്ചിട്ടില്ല.....താനും മരിക്കുന്നില്ല.... നിങ്ങളൊക്കെ യാണു ജീവിക്കുന്നതു.

“എന്നാല്‍ കേട്ടോളൂ.....ഹരിപ്രസാദ് എന്ന ഞാന്‍ മരിച്ചിരിക്കുന്നു.
ഹരി പൊട്ടി പൊട്ടി ചിരിച്ചു. ചിരിയില്‍ കണ്ണുനീര്‍ ഒളിഞ്ഞിരിക്കുന്നു. രാജഗോപാലന്‍ ദൂരെ ദൂരെ അകലങ്ങളിലെരിയുന്ന ഒരു ചിതയിലെ അവസാന തീപ്പൊരി നോക്കിയിരുന്നു.



ഹരിപ്രസാദ് തന്‍റെ കൈ പിടിച്ച് കുലുക്കി യാത്രയായി.
ബൈക്കിന്‍റെ പുറകിലെ വെളിച്ചം ഒരു പൊട്ടാകുന്നതും അതു പിന്നെ ഹരിയുടെ ഒരു പൊട്ടിച്ചിരി പോലെ ഇരുട്ടില്‍ ലയിക്കുന്നതും നോക്കി അയാളിരുന്നു പോയി.


----------------------

തുടരും.

Friday, June 12, 2009

അസ്സമയം.

Buzz It

അമ്മയായിരുന്നു അച്ഛനോടു് പറഞ്ഞതു്. ഇവന്‍റെ സമയം ഒന്നു നോക്കണം.!


അമ്മൂമ്മ പറഞ്ഞതും കേട്ടിരുന്നു. എരണം കെട്ടവന്‍. മുജ്ജന്മ സുകൃതം.


സമയം എന്നൊന്നില്ല എന്നു് തോന്നിയതു്, സമയത്തെ കുറിച്ചു് പഠിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു.
ഒരു വലിയ ബുക്കും ഒരു വലിയ പേനയും അതില്‍ നിറയ്ക്കാന്‍ ഒത്തിരി മഷിയും നല്‍കി അധ്യാപകനെങ്ങോ പോയി.


അപ്പോള്‍ അവനു് മീശ കിളിക്കുന്നുണ്ടായിരുന്നു. പോയ അധ്യാപകന്‍റെ വലിയ മീശയില്‍ ഒരു 35 വയസ്സൊട്ടിച്ചു വച്ചിരുന്നു.
സമയത്തെക്കുറിച്ചെഴുതി എഴുതി അയാള്‍ക്കു് സമയമായി തുടങ്ങി.


പുത്തന്‍ വീട്ടിലെ കാര്‍ത്യായനി ചേച്ചിയെ കെട്ടിക്കൊണ്ടു വന്ന വീരന്‍ പാക്കരന്‍ ചേട്ടനെ അറിയാമായിരുന്നു.
പാക്കരന്‍ ചേട്ടന്റ്റെ പിന്നിലെ ഒരു ഒരു പുതുമയുടെ മനോഹര ഗാനമായി നീങ്ങുന്ന കാര്‍ത്യായനി ചേച്ചിയെ അയാള്‍ക്കിഷ്ടമായിരുന്നു.


ഇന്നലെയായിരുന്നു ഒരു കൊച്ചു കൈലിയില്‍ ചുളുക്കു വീണ വയറുമായി, അതിരില്‍ വന്നു നീന്നു് മൂന്നാമത്തെ മോനെ അവര്‍ ചീത്ത പറഞ്ഞതു്.



അയാളെ കണ്ടിട്ടെന്നോണം അവര്‍ പറഞ്ഞു ഭയങ്കര നിഷേധിയാ സാ റേ. എന്നിട്ടു ചിരിച്ചു.
ആ ചിരിയില്‍ പാക്കരന്‍ ചേട്ടന്‍റെ പിന്നിലെ ആ ഗാനം അയാള്‍ക്കോര്‍മ്മ വന്നു. സമയം എന്ന പ്രബന്ധം വഴി മുട്ടി നില്‍ക്കുന്നു എന്നു് അയാള്‍ ദുഃഖത്തോടെ ഓര്‍ക്കാന്‍ തുടങ്ങി.



ഒരു കൂനും മൊത്തം നരയും ഒരു വിറയലും ഒക്കെ അയാളുടെ പ്രബന്ധത്തിനു് ആക്കം കൂട്ടി കൊണ്ടിരുന്നു.
ഒരിക്കലും തീരാത്ത സമയത്തിനു മുന്നില്‍ നിന്ന അയാള്‍ക്കൊരു കാര്യം മനസ്സിലായി. സമയമെന്നൊന്നില്ല.


ഒരു ജീവിതം കൊണ്ടെഴുതിയ പ്രബന്ധത്തിനു് ഇങ്ങനെ ഒരന്ത്യം വരുന്നതില്‍ അയാള്‍ക്കു് ദുഃഖം തോന്നി.
അവന്‍റെ നല്ല സമയമെന്നും, ഏതു പട്ടിക്കും ഒരു സമയം ഉണ്ടെന്നും ഒക്കെ ഉള്ള പറച്ചിലുകളിലെ സമയമില്ലായ്മ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.


സമയം ആര്‍ക്കും കാത്തു നില്‍കുന്നില്ല. സമയം പോലെ എല്ലാം ശരി ആകും. എല്ലാത്തിനും ഒരു സമയം ഉണ്ടു്. സമയമാം രഥത്തില്‍ യാത്രയുണ്ടു് എന്നൊക്കെ പറയുന്നതിലെ സമയമില്ലായ്മയെ ആയിരുന്നു അയാള്‍, അയാളുടെ അവസാന നാളുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതു്.


എത്ര സമയ ബോധമുള്ള മനുഷ്യനായിരുന്നു. കാലിന്‍റെ രണ്ടു വിരലും കൂട്ടി കെട്ടി മൂക്കില്‍ പഞ്ഞിയും വച്ചു് തലയ്ക്കലും കാല്‍ക്കലും തേങ്ങാമുറിയില്‍ വിളക്കു കൊളുത്തി താഴെ കിടത്തുമ്പോഴും ചുറ്റും നിന്നവര്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.
"അങ്ങെര്‍ക്കു് ഇത്രയേ സമയം ഒള്ളു."


ആള്‍ക്കൂട്ടത്തിലോടിക്കേറാനൊക്കാതെ അയാള്‍ വിഷമിച്ചു.
കൂനനാം വിറയനെ തട്ടി മറിഞ്ഞു വീഴാന്‍ തുടങ്ങിയവര്‍ തിരിഞ്ഞു നിന്നു പറയുന്നതു കേട്ടു. “ ഈ സമയത്തു തന്നെ വേണം ഒരു കൂനനും തള്ളാന്‍.”


മരണം കാത്ത് കിടന്ന വീട് വളപ്പിലെ മൂവാണ്ടന്‍ മാവിനെ നോക്കി, കണിശ്ശം പറഞ്ഞത് പപ്പു കണിയാനായിരുന്നു.
മാവിന്‍റെയും സമയം ഒത്തു വരുന്നു. കണ്ടില്ലേ ഈ വര്‍ഷത്തെ അതിലേ പൂവ്.


---------------------------------------------

Saturday, April 25, 2009

മോക്ഷ പ്രാപ്തി.

Buzz It
മറന്നു പോകുന്ന അഗ്രഗേറ്ററുകളേ...
ഈ പോസ്റ്റു കാണിക്കുക.

ഇവിടെ-മോക്ഷ പ്രാപ്തി.

Friday, April 24, 2009

മോക്ഷ പ്രാപ്തി.

Buzz It
വിധിയുടെ കവിത മനസ്സിലാവാതെ രാമകൃഷ്ണന്‍ അമ്പരന്നു.
ദൈവം ചിരിക്കുന്നു.
അടുത്തു കിടക്കുന്ന ജീവശ്ശവം ഒന്നനങ്ങി.

അയാള്‍ ക്ലോക്കിലേയ്ക്ക് നോക്കി. 12.30
ഉറക്കം വരുന്നില്ല.
ഉറങ്ങരുത്.....
ഈ രാത്രി ഉറങ്ങാനുള്ളതല്ല.....
ശക്തി നഷ്ടപ്പെട്ട വലത്കാല് ഇഴയുന്നതയാള്‍ അറിഞ്ഞു.
ആരും കാണുന്നില്ല. ഇഴഞ്ഞിഴഞ്ഞ്.
പുസ്തക ഷെല്‍ഫിനു മുന്നില്‍ വിറയാര്‍ന്ന കാലുകളുമായി നില്‍ക്കാന്‍ ശ്രമിച്ചു.
തന്‍റെ പുസ്തക ഷെല്‍ഫിലെ പല പ്രാവശ്യം വായിച്ചിട്ടുള്ള ഓരോ പുസ്തകങ്ങളും അയാളോടു പറയുന്നതായി തോന്നി.
ഞങ്ങളെ. ഞങ്ങളെ...
ഇല്ല. നിങ്ങളെ ഒക്കെ ഞാന്‍ വെറുത്തു കഴിഞ്ഞിരിക്കുന്നു.
നിങ്ങളൊക്കെ എന്‍റെ അന്യം വന്ന ജീവിതത്തിന്‍റെ നിശ്ശ്ചലതകള്‍ മാത്രം...
ഏതോ ഒരു പുസ്തകതാളിലെഴുതിയ അയാളുടെ തന്നെ ഒരു കവിത അയാള്‍ പാടി നോക്കി.
ച്ഛെ... ഇതു കവിതയോ....അയാളൊരിക്കലെഴുതിയ ഈ കവിത വായിച്ചാണു് , ഇവള്‍ക്ക് അയാളില്‍ ആരാധന തോന്നിയത്...?
വീണ്ടും പുസ്തകങ്ങളെടുത്ത് അയാള്‍ മണത്തു. ഓരോ പുസ്തകങ്ങളുടെ മണത്തിനും ഓരോ കാലഘട്ടത്തിന്‍റെ മണമുണ്ട്. ശരിയാണു്. ഒരിക്കലിവള്‍ പറഞ്ഞിരുന്നു. ചില സിനിമാ പാട്ടുകള്‍, നാം അതു ആദ്യം കേട്ട പ്രായത്തിലേയ്ക്ക് കൊണ്ട് ചെല്ലുമെന്ന്. കുറച്ചു നേരത്തേയ്ക്ക്. വായിച്ച പുസ്തകങ്ങളും.
ശരിയാണു്.യാത്രകളീല്‍ കണ്ടു മുട്ടുന്ന ചില മനുഷ്യരുടെ ച്ഛായ പോലും എവിടെയെക്കെയോ എത്തിക്കാറുണ്ട്.
നൊസ്താള്‍ജിയാ.....
അല്ല ഗ്രുഹാതുരത്വം....
അല്ല.
അതൊന്നുമല്ല.
പുന്നെല്ലിന്‍റെ മണത്തിനു ഗൃഹാതുരത്വം അല്ല, അതില്‍ ജീവബീജത്തിന്‍റെ സുഗന്ധമാണു്. സ്വര രാഗ സുഷുപ്തിയുടെ
സന്ത്രാസമാണു്.
അപ്പോള്‍....

“ശ്ശേ.... ഞാനിതൊക്കെ ഇപ്പോള്‍ എന്തിനു ചിന്തിക്കുന്നു.” അയാള്‍ സ്വയം ചിരിക്കാനാവാതെ കുഴഞ്ഞു.

രാത്രി ഒരു മന്ത്രവാദിനിയായി.
വെള്ളാരംകല്ലുകള്‍ ഉരുട്ടുന്ന ജല കന്യകകള്‍ നഗ്നമായി നീന്തി ആര്‍മ്മാദിക്കുന്ന പുഴയുടെ കരയില്‍ അയാളിരുന്നു.
പുഴയ്ക്കുള്ളിലെ ജല പിശാചുക്കള്‍ കരയ്യ്ക്ക് വരാന്‍ സമയമായിരിക്കുന്നു.
കൊട്ടാര മതിലിനകത്തെ രാജകുമാരി സംഭോഗ നിദ്രയിലൊരാലസ്യമായി.
കവിതയൊഴുകിയ കടലാസ്സു പൂക്കളില്‍, കാര്‍മേഘം ചാലിച്ച വിധിയുടെ മന്ത്രങ്ങള്‍ , വായന നഷ്ടപ്പെട്ടലമുറയിട്ടു.
വര്‍ഷകാല പുനര്‍ജ്ജനികളില്‍ നഷ്ടപ്പെട്ട പിതാക്കളുടെ പിണ്ഡ കര്‍മ്മങ്ങളില്‍ സത്യമെന്തെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന സന്ധ്യകള്‍.
എവിടെ ....
വര്‍ണങ്ങളിലെ നിര്‍വ്വികാരതകള്‍.
മനസ്സിന്‍റെ മാന്ത്രികശാലകളില്‍ കടഞ്ഞിരുന്ന പ്രണവ മന്ത്രങ്ങള്‍ അര്‍ത്ഥം തേടി അലയുന്നു, ഗതികിട്ടാ പ്രേതങ്ങളായി...
വേണ്ട... തനിക്കിനിയും പുണ്യങ്ങള്‍ വേണ്ട.
ഇവിടെ ഈ ശാന്തി.. ഇതു മതി.

നാളെ അടുത്ത ഡയാലിസ്സിനു കൊണ്ടു പോകേണ്ട ഭാര്യയെ ദയനീയമായാള്‍ നോക്കി.
രക്ത മാറ്റത്തിലൂടെ മാത്രം ചിരിക്കാനും കരയാനും ഒക്കെ കഴിയുന്ന തന്‍റെ ഭാര്യ.
ഈ മുറിയിലെ കൊച്ചു കിളിവാതില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ എന്നേ മരിച്ചു പോകുമായിരുന്നു എന്നു തോന്നി।
അവന്‍റെ മെയില്‍ വന്നിരുന്നു.
സത്യത്തിന്‍റെ പിടയല്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന വാക്കുകളുടെ കുമ്പ സാരങ്ങള്‍.
ഞങ്ങള്‍ വരണോ. പണമയക്കണോ. സമയം .?
ചെസ്സ്, കളത്തില്‍ എനിക്ക് ചെക്ക് മേറ്റ് വരുത്തി വയ്ക്കും ഈ യാത്ര. എന്നെ ചെസ്സ് കളി പഠിപ്പിച്ച പപ്പാ പറയൂ, ഞാന്‍ ഈ കളത്തില്‍ , ഒരു കളം മാത്രം എനിക്ക് രക്ഷപ്പെടാനുള്ളപ്പോള്‍ അതു വേണ്ടെന്നു വയ്ക്കണോ. അതോ സ്വയം ചെക്ക് മേറ്റ്.?
ദൂരേ..... മകനും ഭാര്യയും .

ശല്യമാകരുത്.
നോ..നോ മകനേ.... ....

കാലുകളുടെ ബലം നഷ്ടപ്പെട്ട ഒരച്ഛന്‍. രക്ത മാറ്റത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്മ.
ഇല്ല. അവനും മോക്ഷം കൊടുക്കണം.,
മോക്ഷ പ്രാപ്തിയുടെ ചടങ്ങുകള്‍ക്കായി വെമ്പുകയായിരുന്നു രാമകൃഷ്ണന്‍.
*********************
അകലങ്ങളില്‍ ഇരമ്പുന്ന രാത്രിയുടെ നിഴല്‍ തിരിച്ചറിയാന്‍ കഴിയുന്നു. സ്റ്റ്റീറ്റ് ലൈറ്റിനു പിറകിലെ നിഴലിലുറങ്ങുന്ന മനുഷ്യരും പകല്‍ പണികഴിഞ്ഞു ഇരുളിന്‍റെ മറവില്‍ കാവ്യം രചിക്കുന്നതു് അയാള്ക്കു കാണാമായിരുന്നു.
ഉറക്കം വരുന്നില്ല.
തന്‍റെ ഉറക്കം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. വിധിയുടെ ഒരു കോപ്രായമായ തന്നില്‍ നിന്നും മനുഷ്യനെന്നേ പറന്നു പോയിരിക്കുന്നു. എന്നോ നഷ്ടപ്പെട്ടുപോയ ചിരി ചുണ്ടില്‍ വന്ന് ഇളിഭ്യമാകാതിരിക്കാന്‍ അയാള്‍ കാര്‍ക്കിച്ചു തുപ്പി.
ആരും ഉറങ്ങാതിരിക്കുന്നില്ല . ദുഃഖം കടിച്ചമര്‍ത്തി അലമാര തുറന്നു, പഴയ ഒരു ബുക്കെടുത്തു.
ബുക്കു തുറന്നു നോക്കുമ്പോള്‍ മാത്രം അയാള്‍ ജീവിക്കുന്നു. അതിനായി മാത്രം എല്ലാവരും ഉറങ്ങി കഴിയുന്ന സമയം അതു തുറന്നു തന്‍റെ കഴിഞ്ഞ കാലങ്ങളെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ ശ്രമിക്കും.

ഒരു ഡയറിയായി ഉപയോഗിച്ചിരുന്ന ബുക്ക്. മുഷിഞ്ഞു നാറിയ കടലാസ്സുകള്‍ തന്‍റെ ജീവിതം പോലെ പല്ലിളിച്ചു.
ജീവിതം പുരോഗമിക്കുന്നു. ഇന്നലെ സാരികയ്ക്ക് വാങ്ങിയ സാരി ഇഷ്ടമായി. കടങ്ങളൊക്കെ തീരാറായിരിക്കുന്നു. മകന്‍റെ പുതിയ കോളേജിലെ പണമൊക്കെ അടച്ചു. കഴിഞ്ഞ ആഴ്ചയിലായിരുന്നു കുറച്ചു നല്ല ഒരു തുക അമ്മയ്ക്കയച്ചത്.

പിന്നെയും വായിച്ചു.
താഴോട്ട്.
ഓരോ പേജുകളിലും അയാളുടെ വിജയങ്ങള്‍ വരി വരികളായി നിരന്നു ന്ല്ക്കുന്നു.
അവള്‍ പറയുമായിരുന്നു. വിജയക്കൊടികള്‍. ധീരാ...വീരാ...നേതാവേ.....
ഇതാ.... ആ അവള്‍ തൊട്ടു മുന്നേ ജീവ ശ്ശവമായി ദുസ്വപ്നങ്ങളുടെ വിധിയുമായി മല്ലിടുന്നു.
ഏതോ ദിവസം കുറിച്ച രേശ്മയെന്ന കൂട്ടുകാരിയെ ക്കുറിച്ചുള്ള വിവരവും ശ്രദ്ധിച്ചു.
ആദ്യ് ചുംബനം നല്‍കിയ കൂട്ടുകാരിയെ മറക്കാതിരിക്കാന്‍.
കിളി വാതില്‍ തുറന്നു കിടക്കുന്നു. ദൂരെ ഇരുട്ടിന്‍റെ പുതപ്പിനുള്ളില്‍ തല പൊക്കി നോക്കുന്ന ഓര്‍മ്മകളുടെ മനോഹാരിതയില്‍ വെറുതേ രേഷ്മയുടെ മണം അനുഭൂതിയായൊഴികി എത്തി.
എവിടെ ആയിരുന്നു മഞ്ചാടി കുരുന്നുകള്‍ ചിതറി വീണത്.?
എവിടെ ആയിരുന്നു സ്വപ്നക്കൂടാരം പുകമറയായ്ത്.
നിഴലുകള്ക്കും ജീവനുണ്ടായിരുന്ന സ്വപ്നങ്ങളുടെ കഥകളിലെ ജീവനുള്ള മനോഹാരിതകളേ...
നിങ്ങളീ ഭൂമിയില്‍.....
ആരേയും ഭാവഗായകനാക്കുന്ന മനോഹരമായ മനസ്സേ.....ശാന്തി.
ഇല്ല. ഇതൊക്കെ ഇന്നു തീര്‍ക്കണം. ഇന്നു തന്‍റെ മോക്ഷ പ്രാപ്തിയാണു്.
മോക്ഷം. മോക്ഷ പ്രാപ്തി .
അതൊരു നിദ്രയാണു്।സുഖ സുഷിപ്തി। സത്യമുരുകുന്ന സായൂജ്യമേ......
നിന്നെ എന്തു വിളിക്കും......
*************************************************************

ഒരു ചിലന്തി, തന്‍റെ പുസ്തക ഷെല്ഫിനു മുകളിലൊരു വീടുണ്ടാക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അയാള്‍ അത് നോക്കി ഇരുന്നു.
ആദ്യമായി മകനെ ദൂരെ വലിയ കലാശാലയില്ര്യ്ക്ക് യാത്രയാക്കിയ ദിവസം. ഓര്‍ത്തു പോയി.
അന്നുറങ്ങിയതു ആരായിരുന്നു ആദ്യം.
ഉറക്കം വരാതെ അടുത്തു കിടന്ന അവള്‍ എപ്പോഴൊക്കെയോ ചോദിച്ചു. നിങ്ങള്‍ ഉറങ്ങിയില്ലേ...
അവളുറങ്ങിയതിനു ശേഷവും താനുറങ്ങാതിരുന്നു പോയി.

അവന്‍റെ കോളേജിലെ ചിലവുകള്‍. പഠിത്തത്തിലേയ്ക്ക് വളരുന്ന മകള്‍.
രാമകൃഷ്ണന്‍ ജീവിക്കുകയായിരുന്നു.
പതിവുപോലെ ബൈക്കില്‍ ഓഫീസ്സിലേയ്ക്ക് പോയ രാമകൃഷ്ണനു രണ്ട് മാസത്തിനു ശേഷം തിരിച്ചെത്തി. ഉടഞ്ഞു മുറിഞ്ഞ ശരീരവും നിറഞ്ഞു കലങ്ങിയ ഒരു മനസ്സുമായി.
ചതഞ്ഞ ജീവിതം സമ്മാനിച്ച് കടന്നു പോയ അപകടം, രാമകൃഷ്ണന്‍റെ ഒരു കാലു മാത്രമല്ല മുഴുവന്‍ സ്വപ്നങ്ങളും നിശ്ച്ചലമാക്കിയിരുന്നു.
ചിലന്തി അതിന്‍റെ വല പുര്‍ണമാക്കി. ഒരറ്റത്ത് ഒളീച്ചിരിക്കുന്നു.
വരൂ... എന്‍റെ വീട്ടിലേയ്ക്ക് വരൂ...
അയാളോര്‍ത്തു.
സമയം പോകുന്നു.
മോക്ഷ പ്രാപ്തി..?
**********************************************************
താന്‍ ആദ്യം ചെസ്സില്‍ ജയിക്കുമ്പോള്‍ അവനൊരു വാശിയായിരുന്നു। രാത്രിയില്‍ തന്നെ പിന്നെയും ഒരു ഏറ്റു മുട്ടലിന്‍ എന്നും അവന്‍ തന്നെ വിളിച്ചു। ഓരോ തോല്‍വിയിലും അവനു് താന്‍ ഒരോ പാഠങ്ങള്‍ നല്‍കുകയായിരുന്നു। എന്തൊക്കെയോ പഠിച്ചു കഴിഞ്ഞ അവന്‍ തന്നോട് ചെസ്സ് കളിക്കാതെ ആയതും ഇന്നലെ ആയിരുന്നോ। അല്ല എന്നും തോക്കാന്‍ തുടങ്ങിയ ഈ പ്രതിയോഗിയിലെ തോല്‍വി ഏറ്റുവാങ്ങാതിരിക്കാനായിരുന്നോ। ആര്‍ക്കറിയാം....

ജീവശ്ശവമായി കിടക്കുന്ന ഭാര്യയെ രാമകൃഷ്ണന്‍ വീണ്ടും നോക്കി.
വര്‍ഷങ്ങള്‍ക്കു മുന്നെ ജാതി നോക്കാതെ ധനമറിയാതെ കെട്ടും കേട്ടു കേള്‍വികളേയും പൊട്ടിച്ചെറിഞ്ഞ് പെരുവഴിയില്‍ തന്നോടൊപ്പം വന്ന പെണ്ണിനെ അയാള്‍ ഓര്‍ത്തു.
ഒരിക്കലും വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ഒരിക്കലും.
ഒരു വിങ്ങല്‍ ...ഒരു വിറയല്‍....
താഴെ....കിടന്നുറങ്ങിയ ഭാര്യയുടെ മുഖത്തേയ്ക്കു വീണ പുതപ്പ് അവള്‍ക്ക് ശ്വാസം മുട്ടിക്കുന്നതായി അയാള്‍ കണ്ടു. അനങ്ങാനറിയാത്ത ആ ശരീരം ഒരു ശ്വാസത്തിനായി ചെറു ചലനങ്ങള്‍ക്ക് ശ്രമിക്കുംപ്പോള്‍ രാമകൃഷ്ണന്‍റെ കൈയ്യില്‍ നിന്നും വഴുതി വീണ തലയിണ മുഖത്തു പതിച്ചവിടെ ഇരുന്നു.

മോക്ഷപ്രാപ്തി തേടിയ യാത്രയുടെ അവസാനം.
ആ ഡയറിയില്‍ തന്നെ അയാള്‍ എന്തൊക്കെയോ കൂടി എഴുതാന്‍ ശ്രമിച്ചു.
വേണ്ട. ഒന്നും എഴുതാനില്ലാ. ശൂന്യതയുടെ കൊടുമുടിയില്‍ നിസ്സാരതയുടെ പുച്ഛം മാത്രം.
അവിടെ മൌനം ഭാഷയില്ലാത്ത അക്ഷരങ്ങളില്‍ സംവേദിക്കട്ടെ.
നിശ്ച്ഛലതകളില്‍ സായൂജ്യം . മോക്ഷപ്രാപ്തിയുടെ സന്ത്രാസത്തില്‍... .
രാമകൃഷ്ണന്‍ ഒഴിച്ച് വച്ച ഗ്ലാസ്സിലേയ്ക്കൊന്നു നോക്കി.
ജീവന്‍റെ കണികകളുടെ അവസാന രോദനം ആസ്വദിക്കുമ്പോള്‍....
മതി...
ഒറ്റ മോന്തില്‍ ..... കണ്‍പോളകള്‍ അടയുന്നതറിഞ്ഞു.
പിടയുന്ന നരമ്പുകളില്‍ നിന്നും സ്വപ്നങ്ങളുടെ കുഞ്ഞുങ്ങള്‍ ചിറകടിച്ചു പറന്നുയരുന്നതറിഞ്ഞു.‍
വിതുമ്പി വീഴുന്ന ജീവന്‍റെ അവസാന കണികയുടെ തിരഞ്ഞോട്ടമായിരിക്കാം, കാലൊന്ന് പിടഞ്ഞോ....താഴെ ആ പുതപ്പും തലയാണയും തട്ടി മാറ്റിയോ.....
അണഞ്ഞു പൊയ്കൊണ്ടിരുന്ന പ്രകാശത്തില്‍ അയാളോടൊപ്പം ലയിക്കുന്ന ഭാര്യയുടെ മുഖം അയാള്‍ കാണുന്നുണ്ടായിരുന്നു.
-----------------------------------------