ജാലകം

Wednesday, May 14, 2008

ഏര്‍മ്മാടം

Buzz It

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..


മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.


ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.


ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.


നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.


അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.


എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.


കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.


ലാല്‍ സലാം സഖാവേ.


മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.


സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.

*************************************

ഈ കഥയുടെ ശബ്ദ രേഖ ഇവിടെയുണ്ട്.ഏര്‍മ്മാടം(ശബ്ദ രേഖ) tepuktangan

===========================================