ജാലകം

Monday, December 31, 2007

ഇടവപ്പാതിക്ക് ശേഷം.

Buzz It

ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.



ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.



ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു.


മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.
ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.
തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.



തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,
അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു.


മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.



ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?


കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.

അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ.


ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും.
സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്യാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.
രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.
മെഴുകുതിരിയുടെ സംഗീതം.
എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.
മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.



ഇന്നലെ ..

നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍
വെറുതേ പെങ്ങളോടു അന്വേഷിച്ചു.


ദീപയിപ്പോള്‍ എവിടെ ആണു്.
പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.
പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..
പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍ പറഞ്ഞു.
ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.
ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.
ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.



ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്ലിയാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.


കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.



***********************************

ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.
മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.
അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..


നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.


മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.

ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.
അവളുണരരുത്.

ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.



ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു.


പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു.

വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...

Friday, December 21, 2007

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It
അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ വേലായുധന്‍റെ സ്വപ്നങ്ങള്‍‍ എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.
സസ്നേഹം,
വേണു.
(ഇവിടെ)വേലായുധന്‍റെ സ്വപ്നങ്ങള്(കഥ)‍‍

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It

പഠിച്ചതൊന്നും പറയാതിരിക്കാം...
വഴികളൊക്കെ മറക്കാം.
പക്ഷേ മറന്നൊതൊന്നും ഓര്‍ക്കാതിരിക്കാന്‍ വേലായുധനു കഴിഞ്ഞില്ല.


ആ ഓര്‍മ്മകളാണു് വേലായുധനെ പിന്നെയും പലതും പഠിക്കാന്‍ പ്രേരിപ്പിച്ചതു്.

അവിടെ വേലായുധന്‍റെ ദുരന്തങ്ങള്‍ ആരംഭിക്കുന്നു,
ഇന്നലെപോലെ തോന്നി വേലായുധനു്.
അച്ഛന്‍ മരിച്ചു കിടന്ന കട്ടിലിനു് മുന്നെ നില്‍ക്കുന്ന നിക്കറിട്ട ചെറുക്കന്‍റെ രൂപം.



വിറകു കൂമ്പാരത്തിനു് തീ കൊളുത്തി നിന്ന വേലായുധന്‍ മുകളിലേയ്ക്കൊന്നു നോക്കി.
എരിഞ്ഞു കത്തുന്ന വിറകിലെ കട്ടി പുകയില്‍ മേലേയ്ക്കു പോകുന്ന അച്ഛന്‍.
മുകളിലാകാശവും താഴെ ഭൂമിയും ആയി വേലായുധന്‍.


അമ്മ ചുമച്ചതോ, അമ്മൂമ്മ കരഞ്ഞതോ, ഇളയ പെങ്ങള്‍ ജനലീലൂടെ കത്തെഴുതി റോഡിലൂടെ പോയ ചെക്കനു് കൊടുത്തതോ ഒന്നും വേലായുധനറിഞ്ഞില്ല.
വേലായുധന്‍ വിജയിക്കാന്‍ തീരുമാനിച്ചു.


പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.


ഓരോ ഏണികളിലും കയറുമ്പോള്‍‍ വേലായുധന്‍ മുകളിലേയ്ക്കു മാത്രം നോക്കി.
മുകളിലെത്തിയാല്‍ വേലായുധന്‍- ഒരിക്കലും മറന്നില്ല ഏണി തട്ടി താഴെ മറിച്ചിടാന്‍‍. ഓരോഏണിയിlലൂടെയും വേലായുധന്‍ ഓരോരോ ഹിമാലയങ്ങള്‍‍ കീഴടക്കി കോണ്ടേ ഇരുന്നു.


നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മുന്നേ പെങ്ങളെ ഒരുത്തന്‍റെ കൂടെ കെട്ടി പറഞ്ഞയക്കാന്‍ വേലായുധന്‍ മറന്നില്ല.



അമ്മയുടെ അസ്ഥി ഗംഗയിലൊഴുക്കി നിവരുമ്പോഴും വേലായുധന്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു.


ഭാര്യക്കു വാങ്ങിയ സ്വര്‍ണങ്ങളിലൊന്നും മതിയാവാതെ പിന്നെയും ഫ്ലാറ്റുകളൊക്കെ വാങ്ങി വേലായുധന്‍..
മക്കളില്ലാത്ത വേലായുധന്‍റെ ഭാര്യ, സ്വപ്നങ്ങളില്ലാതെ ഉറങ്ങി ഉണര്‍ന്നു.


വേലായുധന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു കൊണ്ടേ ഇരുന്നു.
നാട്ടിലെ പെങ്ങളൊരു മരമായി . ആ മരത്തിലൊത്തിരി ശിഖരങ്ങളും ആയി സന്തോഷിച്ചു ചിരിച്ചു മരിച്ചപ്പോഴും, അണ്ണനു പോകാന്‍ സമയമില്ലാതെ വേലായുധന്‍ എന്തൊക്കെയോ പഠിക്കുകയായിരുന്നു.


പഠിത്തമൊരു പരിധി കഴിഞ്ഞപ്പോഴായിരുന്നു വേലായുധന്‍‍ കണ്ണാടിയില്‍ നോക്കിയതു്. കണ്ണാടിയില്‍ തെളിഞ്ഞ മെലിഞുണങിങിയ നരച്ച മനുഷ്യനും അതിനു പുറകിലെ മെലിന്ഞ കൂനിയ സ്ത്രീ രൂപവും, വേലായുധനും ഭാര്യയും ആണെന്നു് മനസ്സിലാക്കിയപ്പോഴേയ്ക്കും അയാള്ക്കെല്ലാം പഠിച്ചതായി തോന്നി.


വേലായുധനും ഒടുവില്‍ പഠിച്ചു.
പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..
വേലായുധനും ഒരു പട്ടിയായി മരിച്ചു.


ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

Tuesday, November 27, 2007

ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.

Buzz It

ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍‍ ശ്രമിച്ചു.

ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു.

സാറിന്‍റെ ഒരേ ഒരു മകന്‍‍ വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.
ഒരു മാസത്തിനു മുന്നേ അവന്‍റെ ഫോണുണ്ടായിരുന്നു.

ആ വിവരം അറിഞ്ഞു് അവന്‍റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍‍‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഭാസ്കരന്‍‍ സാര്‍ റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍‍ക്കു് കുടുംബ വീടും സ്വത്തൂം കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ പാഴാങ്ങം കേള്ക്കേണ്ടി വന്ന ഹതഭാഗ്യന്‍‍. ഭാസ്ക്കരന്‍ സാറ്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.

സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള് ഏറെ ‍‍.

ഭാസ്ക്കരന്‍ സാറു്, സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്‍റെ ഗതികേടും.സാവിത്രി,
സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.

അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.
പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.


ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്‍റെ നല്ല മനസ്സായിരുന്നു.

കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്, ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്‍റെ ജീവിതവും മറന്നു വച്ച സാറു്.

പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു, ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്‍റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന്‍ പിള്ള എന്ന രണ്ടാമനോടു ഭാസ്കരന്‍ സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍‍ തന്നെ.

ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ആ ഒഴിക്കലില്‍ സാറിന്‍റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.
അപ്പോഴും ഭാസ്കരന്‍ സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------

രാത്രി.

സാവിത്രി പതിയെ എഴുന്നെറ്റു.

സാറൊറങ്ങിയിട്ടില്ല.
അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.
പതിയെ നടന്നു.

വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.
ഓര്‍ക്കുകയായിരുന്നു.
സാറിനെ.
വായന ഒരു ഹരവും, ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്‍.
ഒരേ ഒരു മകന്‍‍. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്, പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.
ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.


ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.
വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.
അവന്‍റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്‍റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.


പതിയെ നടന്നു.
ഭാസ്കരന്‍ സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.
തുറന്നു വച്ച പുസ്തകം.

മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്‍റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍
കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍ .


പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്‍റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന്‍ അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.

.

വീണ്ടും വിളിച്ചു. ഭാസ്കരന്‍ സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവരുടെ പുറകേ നടന്നു.

ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.

ഭാസ്കരന്‍ സാറു് ചിരിക്കുന്നതു്.


-------------------------------------------------------

Monday, October 29, 2007

പൂജ്യം

Buzz It

പൂജ്യം.

രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.
താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.
അഞ്ചു വയസ്സായിരിക്കുന്നു.”


കൽപ്പണിക്കു പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.
അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്‍റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.


വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.
സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.
മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ പൂജ്യം കണ്ടു് രാജഗോപലന്‍‍ വീണ്ടും ഒരു പൂജ്യമായി.


ഏലിയാമ്മ സാറായിരുന്നു പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.


ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്‍ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍‍ പൂജ്യമായി.
പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.


ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന്‍ ചോദിച്ചു പോയി. പൂജ്യത്തിന്‍റെ വിലയെന്തു്.?

Monday, July 23, 2007

പാദസരങ്ങള്‍‍

Buzz It

ഉഷ.
ഉഷയെ ഓര്‍ക്കാതിരുന്നതല്ല.
ഇത്രനാളും.
വിവാഹത്തിനു് തലേ ദിവസവും ഉഷയെ ഓര്‍ത്തിരുന്നു.



അമ്മയായിരുന്നു പറഞ്ഞതു്.
നിനക്കോര്‍മ്മയില്ലെ, നിന്നോടൊപ്പം ആറിലും ഏഴിലുമൊക്കെ പഠിച്ച ഉഷയെ. ഇപ്പോള്‍‍ ഇവിടെ കഴിയുന്നു.. ഭര്ത്താവു മരിച്ചു് ജോലിയുപേക്ഷിച്ചു് വീണ്ടും ഇവിടെ കഴിയാന്‍‍ വിധിക്കപ്പെട്ടിരിക്കുന്നു.
ഒക്കെ ഓരോ തലയിലെഴുത്തു്.
അയാളെന്നും ചോദിക്കുമായിരുന്നു. ഓരോ ലീവിനും വരുമ്പോഴും. വെറുതെ.
ഉഷയുടെ വല്യമ്മൂമ്മ മരിച്ചപ്പോള്‍ എല്ലാവരും വന്നിരുന്നു എന്നു് പറഞ്ഞതു് ജ്യോതി ആയിരുന്നു.
ആ ചേച്ചി പോകുന്നതിനു മുന്‍പു് വീട്ടില്‍ വന്നെന്നും അമ്മയോടു് അണ്ണന്‍റെ കാര്യങ്ങളൊക്കെ തെരക്കിയെന്നും പറഞ്ഞതും അയാളോര്‍ത്തു വച്ചിരിക്കുന്നു.



മോന്‍റെ ചോറൂണിനു് അച്ഛന്‍റെ മടിയിലിരുന്നവന്‍ ചിരിച്ചപ്പോഴും മനസ്സിലൂറി. ഉഷ.
അച്ഛന്‍ മരിച്ചതറിഞ്ഞെത്തിയ ദിവസവും ആള്‍ക്കൂട്ടത്തില്‍‍ തെരയുന്നുണ്ടായിരുന്നു.....ഉഷയെ....
എന്തിനു്.? ആ, അറിഞ്ഞു കൂടാ.......
പിന്നീടു് മറവിയുടെ കുത്തൊഴുക്കില്‍‍ മൂടപ്പെടാതിരിക്കാനായി, വല്ലപ്പോഴും ഭാര്യയെ പ്രകോപിപ്പിക്കാനായി അയാള്‍‍ പറഞ്ഞിരുന്നു.
ഉഷ. ഉഷ.



ഉഷ...ഉഷ..എന്ന പറച്ചില്‍‍ തുടങ്ങിയതും യാദൃശ്ച്ചികമായി ഒരു ദിവസമായിരുന്നു.
ഒരു ഞായറാഴ്ച. ടെറസ്സിലിരിക്കയായിരുന്നു.
മോനവന്‍റെ പുതിയ മൂന്നു വീല്‍ സൈക്കിള്‍‍ ചവിട്ടുന്നു.
ഒഴിവു ദിവസത്തിന്‍റെ അലസതയുമായി അടുത്ത ചായ പ്രതീക്ഷിച്ചു് പേപ്പര്‍‍ വായിക്കുകയായിരുന്നു അയാള്‍..
അപ്പോഴാണവള്‍‍ ചോദിച്ചതു്. ഡെയ്സി ജോസഫിനെ മനസ്സിലായി.
ആരാണീ ഉഷ.???....
ചിരിച്ചു കൊണ്ടു ചായ തിളപ്പിക്കാന്‍ പോയ ഭാര്യയെ അയാള്‍ ഒളിച്ചു നോക്കി.


തന്‍റേതായി ഒരു രഹസ്യമെങ്കിലും മനസ്സില്‍‍ താലോലിക്കാന്‍ സുക്ഷിച്ചു വച്ചിരുന്നതായിരുന്നു.
അതെങ്ങനെ....ഇവള്‍ കണ്ടുപിടിച്ചു.


അയാള്‍ മുറിയിലെ തന്‍റെ പുസ്തക അലമാരയെ നിര്‍ന്നിമേഷനായി നോക്കി നിന്നു.
അവള്‍ പുറകില്‍ നിന്നു വന്നൊരു ഡയറി തുറന്നു ചോദിച്ചു. ഈ ഉഷ......
അയാള്‍ വായിച്ചു..................
ഡായറിയിലെഴുതിയിരുന്നതിങ്ങനെ.........


24.11...........,

ഇന്നു് നാട്ടില്‍ നിന്നു വരികയായിരുന്നു.
എറണാകുളത്തു നിന്നും ഒരു ചെറിയ ഫാമിലി എന്‍റെ സഹയാത്രികരായി.
ഒരു ചേച്ചിയും 4 വയസ്സു തോന്നുന്ന ഒരു മിടുക്കന്‍ മോനും. ചേച്ചിയുടെ അനിയത്തിയും. പരിചയപ്പെട്ടു.
മോനെന്‍റെ സൈഡു സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു. ചേച്ചി അമേരിക്കയ്ക്കു പോകുകയാണെന്നും അനിയത്തി ഡല്‍ഹിയില്‍ പഠിക്കുകയാണെന്നും മനസ്സിലാക്കി.
എപ്പോഴും ഉറങ്ങുന്ന ചേച്ചിയും ഉണര്‍ന്നിരിക്കുന്ന അനിയത്തിയും സംശയ കുടുക്കയായ കുസൃതിക്കുട്ടനും.
യാത്ര മനോഹരമായിരുന്നു. പുസ്തകങ്ങള്‍ കൈമാറിയ ഞങ്ങള്‍,(അതെ എപ്പോഴും ഉണര്‍ന്നിരിക്കുന്ന അനിയത്തി തന്നെ.)


വായനയുടെ ലോകത്തൂടെ, ഭാവനകളുടെ മുല്ല വള്ളികളിലൂടെ പലപ്പോഴും ഒരേ വൃക്ഷത്തിന്‍റെ ഉച്ചാം കോണിലിരുന്നു.
പറഞ്ഞതും കേട്ടതുമെല്ലാം ഞങ്ങള്‍ക്കറിയാവുന്നതായിരുന്നു എന്നതു് ഞങ്ങളെ അമ്പരപ്പിച്ചു.
യുഗ യുഗങ്ങളായി പരിചയമുള്ള രണ്ടു പേരുടെ ചിരികള്‍ ആരും കേള്‍ക്കാതെ ഞങ്ങള്‍ ചിരിച്ചു.
മുകള്‍ ബര്‍ത്തില്‍ ഉറങ്ങാതിരുന്നു ഞങ്ങള്‍ അടക്കം പറഞ്ഞു.
ഞങ്ങളുടെ ചിരി, വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ട്രയിനിന്‍റെ സംഗീതം പുതിയ രാഗങ്ങള്‍ ആലപിച്ചു.
ഡെയ്സി ജോസഫെന്നാണു് പേരു് എന്നതു് ഒത്തിരി പ്രാവശ്യം പറഞ്ഞപ്പോഴാണു് കേള്‍ക്കാന്‍ പറ്റിയതു്.
പേരു പറയുമ്പോഴെല്ലാം ട്രയിന്‍റെ കൂവല്‍ അതിനെ മായ്ച്ചു കളഞ്ഞു. ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു.
ഓരോ സ്റ്റേഷനെത്തുമ്പോഴും രാത്രിയുടെ നിശ്ശബ്ദതയില്‍ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍ മാത്രം ഉറങ്ങിയിട്ടില്ലാ എന്നു്.
ഓരോ പാലങ്ങളുടേയും സംഗീതം, രാത്രിയുടെ നിശബ്ദതയുടെ ആത്മാവുകള്‍ കേള്‍പ്പിച്ചു. എതിരേ കൂകി വരുന്ന വണ്ടികളുടെ മിന്നല്‍ പിണരുകളിലൂടെ ഞങ്ങള്‍ക്കു് മുഖം കാണാമായിരുന്നു. ശബ്ദവിചികളിലെ സംഗീതം നുകര്‍ന്നു് ഞങ്ങള്‍ എന്തൊക്കെയോ പറയാന്‍‍ ശ്രമിക്കുന്നുണ്ടായിരുന്നു. അറിയാതടഞ്ഞു പോകുന്ന കണ്‍പോളകളേ തട്ടിയുണര്‍ത്തുന്ന ചൂളം വിളികള്‍. പരസ്പരം നോക്കിയിരിക്കുന്നതു കണ്ടു പിടിക്കുന്ന വെളിയിലെ ഒളിച്ചു കളിക്കാരന്‍‍ ലൈറ്റുകള്‍. ഉറങ്ങിയതെപ്പോഴെന്നു പോലും അറിഞ്ഞില്ല.
നേരത്തേ എത്തിയ സ്റ്റേഷനിലെ കൊച്ചു ചട്ടിയില്‍ കിട്ടിയ ചായ കുടിച്ചു് ഞങ്ങള്‍ വിണ്ടും ചിരിച്ചു.



മറ്റൊരു പകലു കൂടി വളരെ വേഗം കടന്നു പോകുന്നു. കൊച്ചു മോനു് സിംഹത്തിന്‍റെ കള്ള കഥ പറഞ്ഞു കേള്‍പ്പിച്ചു. ചേച്ചിയും ഡെയ്സിയും കേട്ടിരുന്നു. അവനുറങ്ങിയപ്പോള്‍ ചേച്ചിയെന്നോടു പറഞ്ഞു. അമേരിക്കയിലെ ഭര്‍ത്താവിന്‍റെ ജോലിയെ പറ്റിയും അവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ. എന്നെ പുകഴ്ത്തിയതും എന്നെ പോലെ ഒരു സഹോദരന്‍ നാട്ടിലുണ്ടെന്നും, എന്നെ പോലെ ചിരിപ്പിക്കുന്ന വര്‍ത്തമാനം പറയുന്ന ദുഃഖം തൂങ്ങുന്ന കണ്ണുകളാണു് അമേരിക്കയിലെ ഭര്ത്താവിനും എന്നുമൊക്കെ പറഞ്ഞു.
എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വെളുപ്പിനെ 4മണിയ്ക്കെത്തുന്ന ഝാന്‍സിയാണു്. പിന്നെയും ഇവര്‍ക്കു് യാത്ര ചെയ്യണമല്ലോ. ചേച്ചി പലതും സംസാരിച്ചു.
അന്നു് ഡേയ്സിയും പലതും സംസാരിച്ചു.
രാത്രിയില്‍ അടക്കം പറയാന്‍‍ ഡേയ്സിയും ഞാനും പലതും മാറ്റിവച്ചു.


പുറത്തു് നാട്ടു വെളിച്ചം നോക്കി കിടന്ന എനിക്കൊരു തുണ്ടു കടലാസ്സു തന്നു് ഡേയ്സി പൊട്ടിചിരിച്ചു.
ഡല്‍ഹിയിലെ അഡ്രെസ്സാണെന്നു് പത്തു പ്രാവശ്യം പറഞ്ഞു പൊട്ടിചിരിച്ചു.
പത്താമതു പറഞ്ഞതു കേട്ടു് ,ഒന്നും പറയാനില്ലാതെ മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ കിടന്നു.
ഭോപ്പാല്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അടുത്തു വരുന്നു എനിക്കിറങ്ങേണ്ട സ്റ്റേഷന്‍. കാണാം. എഴുതാം.
ചെറിയ ജന്നലിലൂടെ കൂടെ കൂടെ വരുന്ന ചെറിയ വെളിച്ചത്തില്‍ ഡെയ്സിയുടെ ചിരിക്കാതിരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു.


ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നോടൊപ്പം വാതില്‍ വരെ വന്ന ഡെയ്സിയോടു ഞാന്‍ പറ്ഞ്ഞു.
ഈ യാത്ര ഒരിക്കലും ഞാന്‍ മറക്കില്ല. ചേച്ചിയോടും മോനോടും പറയുക. ഞാനെഴുതാം.
വാതുക്കലൊരു പ്രതിമ പോലെ നിന്ന ഡെയ്സിയോടു പറഞ്ഞു. നമുക്കൊന്നു ചിരിക്കാം.


ട്രയിന്‍ അനങ്ങി തുടങ്ങി കഴിഞ്ഞിരുന്നു. വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


ഈ ഡയറിയില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഞാനറിയുന്നു ഇനി ഒരു പക്ഷേ ഡെയ്സിജോസഫും ആചേച്ചിയും ആ കൊച്ചു മോനും എന്‍റെ ഓര്‍മ്മകളില്‍ മാത്രം.
പ്രിയപ്പെട്ട ഡെയിസി, നിന്‍റെ മനസ്സില്‍ എന്‍റെ ചിത്രം എനിക്കു സങ്കല്പിക്കാനാകുന്നു.
ഈ വരികള്‍ നിങ്ങള്‍ക്കു് വായിക്കാനൊരിക്കലും ഒക്കില്ലാ എന്നറിയാം.
എങ്കിലും ഞാനിതു കൂട്ടി ചേര്ക്കുന്നു.


ഝാന്‍സിയില്‍ നിന്നുള്ള എന്‍റെ അടുത്ത 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഡെയ്സി തന്ന അഡ്രെസ്സ് എന്നന്നേത്തേയ്ക്കു മായി നഷ്ടപ്പെട്ടു.

ഒരിക്കലും കാണാന്‍ കഴിയാനിടയില്ലാത്ത എന്‍റെ ഡെയ്സി ജോസഫു് ഞനീ വരികള്‍ ഇവിടെ നിര്‍ത്തുന്നു.
എന്‍റെ ഈ ഓര്‍മ്മയുടെ മര്‍മ്മരം ഈ ഡയറിയില്‍ ആലേഖനം ചെയ്തു് ഞാനൊന്നാശ്വസിക്കട്ടെ.
NB.
( ഡെയ്സി ജോസഫു് സുന്ദരി ആയിരുന്നു എങ്കിലും ഉഷയുമായി താരതമ്യം ചെയ്യാനൊക്കില്ല.)
-------------------------------
ഈ പേജാണു് ശ്രീമതി വായിച്ചതു്.
-------------------------------------------------------------------------------------

ഞാനെന്‍റെ സ്വത്വം വീണ്ടെടുത്തു് അവളോടു പറഞ്ഞു.
നിനക്കു് ഉഷ ആരായിരുന്നു എന്നു് ഡെയ്സി ജോസഫിനെ മനസ്സിലാക്കിയതിനാല്‍‍ മനസ്സിലായിക്കാണും.
സാരമില്ല മാഷെ. ആരോ ആയിക്കോട്ടെ. ഉഷയും, ഡെയ്സിയും എല്ലാം ഇന്നു ഞാന്‍ തന്നെ അല്ലെ.
എന്നിട്ടവള്‍ പൊട്ടി ചിരിച്ചു.
എന്തോ എനിക്കാ ചിരിയില്‍ ഡെയ്സിയെയോ ഉഷയെയോ കാണാന്‍‍ സാധിച്ചില്ല.
പത്രതാളുകളിലെ ഓരോ വിശേഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍‍ ഓര്‍ക്കുകയായിരുന്നു. ഈയിടെ ആയി താനിഷ്ടപ്പെടുന്നതെല്ലാം അവളില്‍‍ കാണാന്‍‍ ശ്രമിക്കുന്നില്ലേ. ഒരു ചിത്രകാരന്‍‍ വരച്ച ചിത്രം മനോഹരമാക്കാന്‍‍ ശ്രമിക്കുന്നതു പോലെ. കോടിയ മൂക്കിനെ നേരെ ആക്കുന്നു. ചിരിച്ച മുഖം മനോഹരമാക്കുന്നു. അതെ തനിക്കു വേണ്ടുന്നതു് ഇല്ലാത്തയിടത്തു നിന്നു കണ്ടെത്തുന്ന തന്‍റെ മനസ്സിനു് ആയിരം പ്രണാമം നല്‍കി. അവള്‍‍ കൊണ്ടു വന്ന ചായ കുടിച്ചിട്ടു് വെറുതേ പറഞ്ഞു.. ഉഷയെ മനസ്സിലായോ.?
ഉഷ. ഉഷ......
അങ്ങനെ ഉഷ വല്ലപ്പോഴും ഉള്ള ഞങ്ങളുടെ അലോസരത്തിലൂടെ ജീവിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ കുഞ്ഞോളങ്ങളില്‍‍ ഞാനൊരു വള്ളം തുഴയുകയായിരുന്നു. എന്‍റെ ഭാര്യയെ ഞാന്‍‍ അനസൂയയായി സങ്കല്പിച്ചു. ഉഷയുടെ ഓര്‍മ്മകള്‍‍ മറന്നു പോയ പുസ്തക താളുകളിലെ മയില്‍ പീലി മാറ്റി ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.........



ആറാം ക്ലാസ്സില്‍ പുത്തനുടുപ്പും ബാഗുമായി ചെല്ലുമ്പോള്‍ മുന്‍‍ ബഞ്ചിലെ പുതിയ കൂട്ടുകാരി പറഞ്ഞു.
ഞാന്‍‍ ഉഷ. അച്ഛനു് സ്ഥലം മാറി വന്നു. നിന്‍റെ പേരെന്താ.?
നല്ല പൂക്കളുള്ള പാവാട. റിബണ്‍ കെട്ടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ടിരീക്കുന്ന മുടി.
പുസ്തകങ്ങള്‍ വച്ചിരിക്കുന്ന ബാഗിനും എന്തൊരു ചന്തം. ചന്തനത്തിന്‍റെ സുഗന്ധം.
മുഖത്തു് ചോര മായുന്നതറിഞ്ഞ രാജനെന്ന അയാള്‍ വിളറി വെളുത്ത മുഖത്തോടെ വിക്കി പറഞ്ഞു രാജന്‍.
അപ്പുറത്തും ഇപ്പുറത്തും ഇരുന്ന ശാന്ത, വിജയ കുമാരി, സരള, വര്‍ഗ്ഗീസു് , ഐഷാബീവി ഒക്കെ ചിരിക്കുന്നതു കണ്ടു.
കടന്നു പോയ വര്‍ഷങ്ങളില്‍ ക്ലാസ്സു പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പട്ടണക്കാരിയുടെ പുറകില്‍‍ രണ്ടാം സ്ഥാനത്തു വരുമ്പോള്‍, തന്നെ നോക്കുന്ന ഉഷയുടെ കണ്ണുകളില്‍ സഹതാപമായിരുന്നോ. അനുമോദനങ്ങളായിരുന്നോ.‍‍.?


എന്നോ ഒരിക്കല്‍‍ ദീപാരാധനയുടെ മഞ്ഞ പ്രകാശത്തില്‍ തന്നെ ശ്രദ്ധിക്കുന്ന കണ്ണുകള്‍ ഉഷയുടെ ആയിരുന്നു എന്നറിയുമ്പോള്‍, ഉഷ അടുത്തു നില്പുണ്ടായിരുന്നു. ഉഷ സംസാരിച്ചു. കൂടെ നിന്ന അവളുടെ അമ്മ സംസാരിച്ചു..
ഉഷയുടെ അച്ഛന്‍‍ രാജന്‍റെ സ്ഥലത്തു് ജനിച്ചു വളര്‍ന്നു് ഉയര്‍ന്ന പരീക്ഷ പാസ്സായി വലിയ ഉദ്യോഗം കിട്ടിയ ആദ്യ കേമന്മാരിലൊരാളായിരുന്നു. തിരുവനന്ത പുരത്തു് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റമാണു്, സ്വന്തം നാട്ടിലേയ്ക്കു് താല്‍ക്കാലികമായി കുടുംബത്തെ മാറ്റി താമസിക്കാന്‍‍ ഇടയാക്കിയതു്.


വീടിനടുത്തു് താമസിച്ചിരുന്ന ഉഷ സ്കൂള്‍ വിട്ടാല്‍‍ കളിക്കാന്‍‍ തങ്ങളോടൊപ്പം കൂടിയിരുന്നു.
സാറ്റു കളി. ഒളിച്ചിരിക്കാന്‍ പുതിയ സങ്കേതം കണ്ടെത്താന്‍ പ്രഗത്ഭനായിരുന്നു രാജന്. കളിയില്‍‍ ജയിക്കുന്ന രാജനോടൊപ്പം എന്നും ഒളിച്ചിരിക്കാന്‍‍ ഉഷയും ഉണ്ടായിരുന്നു. കണ്ടുപിടിക്കാനൊക്കാത്ത സ്ഥലങ്ങളില്‍ ചേര്‍ന്നിരുന്നു് അവര്‍ കാര്യം പറഞ്ഞു.
അവളുടെ ശബ്ദത്തിനു് മാധുര്യമുണ്ടെന്നും അവളുടെ സംഭാഷണങ്ങളിലും സൌന്ദര്യമുണ്ടെന്നും രാജനറിയാന്‍ തുടങ്ങി.
ഒരിക്കലൊളിച്ചിരുന്നു .കൂട്ടുകാരന്‍‍ ശശി, തൂണില്‍ മുഖം മറച്ചു് എണ്ണാന്‍ തുടങ്ങി. ഒന്നു്..രണ്ടു്...മൂന്നു്...സാറ്റു കളിയാണു്...
പൊളിഞ്ഞു കിടന്ന നടപ്പന്തലിനും താഴെയുള്ള നന്ത്യാര്‍ വനത്തിലെ കൊച്ചുകൊട്ടിലില്‍ എത്തി രാജന്‍ ‍ ഒളിച്ചിരുന്നു.
അതേ കയ്യാല ചാടി എഴുപതെണ്ണുന്നതിനു മുന്‍പു് എത്തിയ ഉഷയുടെ കാല്‍ വണ്ണയില്‍ തൊട്ടാവാടി കൊണ്ടു മുറിഞ്ഞിരുന്നു.
വെളുത്ത കൈയില്ലാത്ത പെറ്റിക്കോട്ടിട്ട ഉഷ . കമ്മ്യൂണിസ്റ്റു പച്ചില പിഴിഞ്ഞൊഴിക്കുമ്പോള്‍ ആദ്യമായി ഉഷയുടെ ചന്ദന നിറമുള്ള തുട കണ്ടു.
എന്തൊക്കെയൊ പറഞ്ഞിരുന്നപ്പോഴായിരുന്നു ഇടവപ്പാതി അലറി വിളിച്ചതു്.
ഇടിയും മിന്നലും .വടക്കു ഭാഗത്താകാശത്തു് കല്ലിപ്പനങ്ങാട്ടെ ആഞ്ഞിലി മരം ഉറഞ്ഞു തുള്ളുന്നതു കാണാം.
സാറ്റു കളി നിര്‍ത്തി ഓടുന്ന കൂട്ടുകാരുടെ പാദ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
മഴ തോരരുതേ എന്നാശിച്ചു. എന്തൊക്കെയോ പറഞ്ഞു ചിരിച്ചിരുന്നു.
മഴ തോര്‍ന്നതിനു ശേഷം കയ്യാലയ്ക്കു മുകളില്‍ വലിഞ്ഞു കയറി ഉഷയെ പിടിച്ചു കേറ്റി. കുതിര്‍ന്ന കൈയാല ഇടിഞ്ഞു വീണു് വീണ്ടും ചിരിച്ചതും ഇന്നലെ ആയിരുന്നോ.... ഉടഞ്ഞു വീണ ചുമന്ന കുപ്പി വളകള്‍ ചിതറിയ കുഴഞ്ഞ മണ്ണു ചവുട്ടി നടന്നതും.....ഇന്നലെ തന്നെ.


പിന്നീടുഷയെ കണ്ടിരുന്നില്ല.
ഉഷയില്ലാത്ത സാറ്റുകളിയില്‍ എന്നും രാജന്‍ ആദ്യം തന്നെ കണ്ടുപിടിക്കപ്പെട്ടു.
അമ്പലത്തില്‍ വച്ചൊരു ദിവസം അമ്മയോടൊപ്പം വന്ന വലിയ പാവാടയുടുത്തു് ധാവണി ചുറ്റിയ ഉഷയെ അയാള്‍ കണ്ടു.
മുഖത്തു് നാണം കൂടുതലായിരുന്നു എന്നും ഒരു കള്ള ചിരി കണ്ണിലൊളിപ്പിച്ചിരുന്നു എന്നുമൊക്കെ മനസ്സിലാക്കാന്‍ രാജനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.


പത്താം ക്ലാസ്സില്‍‍ പഠിക്കുമ്പോഴായിരുന്നു.വൈകുന്നെരം അമ്പലത്തില്‍ വച്ചു് ഉഷ പറഞ്ഞു. നാളെ റ്റി.സി. വാങ്ങി ഞങ്ങള്‍ പോകുകയാണു്. അച്ഛനു് വീണ്ടും തിരുവനന്തപുരത്തേയ്ക്കു് സ്ഥലം മാറ്റം. പ്രൊമോഷനോടുകൂടി.
മനസ്സില്‍ കൊള്ളിയാന്‍ മിന്നി. രാജനു് അഡ്രെസ്സു തരാം. എഴുതാമല്ലൊ. അവള്‍ ചിരിച്ചു. രാജന്‍ ചിരിക്കാന്‍‍ ശ്രമിച്ചു.
നന്ത്യാര്‍ വട്ടം പൂക്കള്‍ വിതറുന്ന വെട്ടു പാതയിലൂടെ അവള്‍ നീങ്ങി.


അന്നു് രാജനുറങ്ങിയില്ല. പിറ്റേ ദിവസം അവരുടെ വീട്ടിലേയ്ക്കോടിച്ചു പോയ ടാക്സിക്കു പുറകേ രാജനും നടന്നു. വഴിയരുകിലേ അയണി മരത്തിനടുത്തായൊളിഞ്ഞു നിന്നു.
വലിയ വലിയ പെട്ടികളും ബാഗുകളും ഒക്കെ കാറിനു മുകളില്‍ കെട്ടി വച്ചു.
മറ്റു സാധനങ്ങളൊക്കെ ഒരു ലോറിയില്‍ പൊയ്ക്കഴിഞ്ഞു.
ഉഷയുടെ അച്ഛന്‍ അമ്മ ഇളയ അനിയന്‍ ഒക്കെ വണ്ടിയില്‍ കയറുന്നു. ഉഷ സൈഡിലാണിരിക്കുന്നതു്. തന്നെ കാണാനായി കൈയാലയുടെ സൈഡിലേയ്ക്കു് മാറി നിന്നു.
ഒന്നു കൈയെങ്കിലും വീശാമല്ലോ. ഓടി വരുന്ന വണ്ടിയുടെ സൈഡു സീറ്റില്‍ കണ്ണും നട്ടു് അയാള്‍ നിന്നു.
കാറ്റത്തു് പറന്നു പാറുന്ന ഉഷയുടെ തലമുടിയുടെ നിഴലില്‍ ഒരു ജന്മ സായൂജ്യം നഷ്ടപ്പെടുന്നതറിഞ്ഞു് രാജന്‍ തിരിച്ചു പോയി.



വര്‍ഷങ്ങളുടെ മറവില്‍ നീരാഴിയിലെ മാവു് പല പ്രാവശ്യം പൂക്കുടകള്‍ നിവര്‍ത്തി.
രാജന്‍റെ ജീവിതവും ....
ശ്രീമതിയെ അലോസരപ്പെടുത്താന്‍ മാത്രം ഉഷ..ഉഷ...എന്ന ശബ്ദം വല്ലപ്പോഴും ഉരുവിട്ടിരുന്നു.
ഒരു പക്ഷേ മറക്കാന്‍‍ മടികാണിക്കുന്ന മനസ്സിന്‍റെ വിഹ്വലതകളായിരുന്നോ അതു്.


..............

വേരുകള്‍ തേടി എത്തുന്ന വര്‍ഷാവര്‍ഷ സന്ദര്‍ശനം തന്നെ ആയിരുന്നല്ലോ അതും.
ഓര്‍മ്മകളുടെ അപ്പൂപ്പന്‍‍ താടികളില്‍, മനസ്സിന്‍റെ വിങ്ങലുകള്‍ക്കു് , ശബ്ദമുണ്ടാകുന്ന ദിവസങ്ങള്‍.
മക്കള്‍ ഓടി നടന്നു. കാണാത്ത കാഴ്ച്ചകള്‍ കണ്ടു് , ഒരു കെട്ടു സംശയങ്ങളുമായി അമ്മൂമ്മയുടെ പിന്നാലെ..
നാളെ ഞങ്ങള്‍ തിരിച്ചു പോകുകയാണു്. അന്നു് അമ്പലത്തില്‍ ദിപാരാധന കണ്ടു തൊഴുതു.
ജനിച്ചു വളരുന്നതു കണ്ട ശിലാവിഗ്രഹങ്ങളോടയാള്‍ എന്നത്തേയ്മ് പോലെ യാത്ര ചോദിച്ചു.
പുറത്തു് പൂത്തു നിന്ന അരളിമരത്തിനടുത്തു് ,മോനെയും മോളെയും കെട്ടി പിടിച്ചു നില്‍ക്കുന്ന സ്ത്രീരൂപത്തിനടുത്തു അയാളെത്തി. അതേ...ഉഷ....വര്‍ഷങ്ങളിലൂടെ ...മാറ്റങ്ങളുടെ പേമാരിയില്‍, മെലിഞ്ഞൊരു നിഴല്‍ രൂപമായിമാറിയ ഉഷ അയാളെത്തിയപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്കു മാഞ്ഞു കഴിഞ്ഞിരുന്നു. ആരാണതു് എന്ന ഭാര്യയുടെ ചോദ്യത്തിനു് ഒരു ത്തരം നല്‍കാതെ അയാള്‍ മിണ്ടാതെ നിന്നു.


ഭാര്യയെ അലോസരപ്പെടുത്താനായി അയാള്‍ പിന്നീടു് ഉഷ എന്നൊരിക്കലും പറഞ്ഞിട്ടില്ല...
__________________________________________________________________________________

ചിത്രം വരച്ചതു്.- വേണു

Monday, January 29, 2007

നാരായണന്‍ കുട്ടി

Buzz It
നാരായണന്‍ കുട്ടി അന്നും രാവിലെ എഴുന്നേറ്റു. തട്ടു കടയില്‍ നിന്നും ബ്രെഡും ചായയും കഴിക്കുമ്പോള്‍(വെറുതെ നാട്ടിലെ മുരിയങ്കുന്നു രാഘവന്‍ പിള്ള ചേട്ടന്‍റെ കടയിലെ ദോശ ഓര്‍മ്മിച്ചു) നേരേ ഓഫീസ്സിലേയ്ക്കു് നടന്നു. ഒന്നര കിലോമീറ്റര്‍‍ ദൂരമേയുള്ളു. രണ്ടു രൂപാ കൊടുത്താല്‍ റിക്ഷയില്‍ പോകാവുന്നതേയുള്ളു. നടന്നു പോകാനാണു് നാരായണന്‍ കുട്ടിയ്ക്കിഷ്ടം. വഴിയോര കാഴ്ചകള്‍ കണ്ടു് ഒരു സ്വപ്നജീവിയായി നടന്നു പോകുന്നതിലെ സുഖം ഒന്നു വേറെയാണു്. നടക്കുമ്പോള്‍

നാരായണന്‍ കുട്ടിയുടെ മനസ്സില്‍, മൂന്നാമത്തെ പെങ്ങള്‍ക്കു് കൊടുക്കാനുള്ള ബാക്കി തുകയുടെ കാര്യമെഴുതിയ അമ്മയുടെ ഏഴാമത്തെ

കത്തു് നിവര്‍ന്നിരുന്നു. ഓരോരോ വരി കൂട്ടി വായിച്ചു നടന്ന നാരായണന്‍ കുട്ടിയുടെ ചുറ്റും കാറും ബസ്സും ഹിന്ദി സംസാരിക്കുന്ന

ആളുകളും ഒഴുകിക്കൊണ്ടിരുന്നു.

‍--------------


ഇനി നാരായണന്‍ കുട്ടിയെ ഒന്നു പരിചയപ്പെടാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമം.ഒന്നോ രണ്ടോ ട്രാന്‍‍സ്പോര്‍ട്ടു ബസ്സു് ആ ഗ്രാമത്തിലൂടെ പോകും. ഒരു ചെറുകഥ നെറ്റിയിലൊട്ടിച്ചു വച്ചിട്ടുള്ള ആ ബസ്സുകളുടെ ബോര്‍ഡു വായിക്കാന്‍ തന്നെ സമയമെടുക്കും. ഒരു പോസ്റ്റാഫീസ്സും ഒരു ബ്ലോക്കാഫീസ്സും ഒരു സ്ക്കൂളുമുള്ള ഒരു ഗ്രാമം. അമ്പലവും ചിറയും ചിറക്കരയിലായി വലിയൊരു കുട നിവര്‍ത്തി നില്‍ക്കുന്ന ഒരു നാട്ടു മാവു്. ആ നാട്ടുമാവിന്‍ ചുവട്ടിലെ നിഴലായിരുന്നു ബസ് സ്റ്റാന്‍റു്.

നാരായണന്‍ കുട്ടി ഈ ഗ്രാമത്തിലെ ഒരു യുവാവാണു്. നാരായണന്‍ കുട്ടിയ്ക്കു് സ്വന്തമായി മൂന്നമ്മമാരും മൂന്നു പെങ്ങന്‍‍മാരും

കല്യാണം മരണം തുടങ്ങിയ സമയങ്ങളില്‍ മാത്രം അച്ഛന്‍റെ ഭാഗം അഭിനയിക്കാനായി എത്തുന്ന വകയില്‍ രണ്ടച്ഛന്മാരും , അടുത്ത
ഇടവപ്പാതിയ്ക്കുരുണ്ടു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വീടും ഉണ്ടായിരുന്നു.

എല്ലാം കൊണ്ടും സമ്പന്നമായ കുടുംബത്തില്‍ പിറന്നതുകൊണ്ടു്, നിര്‍മ്മാല്യം തൊഴാന്‍ പോകാറുള്ള നാരായണന്‍ കുട്ടി, ആളൊഴിഞ്ഞ നേരം നോക്കി നടയ്ക്കു മുന്നില്‍ നിന്നു് ശങ്കര നാരായണനുമായി തര്‍ക്കിക്കുകയും പലപ്പോഴും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുമായിരുന്നു.

പക്ഷേ നാരായണന്‍ കുട്ടി എവിടെയും ആ ഗ്രാമത്തിലെ ഒരു സാന്നിധ്യമായിരുന്നു. ജാനുവമ്മയുടെ പുര മേയുന്നതു കണ്ടാല്‍ അവിടെ
ചെന്നും നാലോല പറക്കിയിട്ടു കൊടുക്കും. ഏതു മരണം നടന്നാലും ആരു സുഖമില്ലാതെ കിടന്നാലും ഏതു കല്യാണങ്ങള്‍ നടന്നാലും
നാരായണങ്കുട്ടി അവിടെയുണ്ടു്. വായനശലയിലായാലും യുവജനമേളകള്‍ക്കായാലും ഉത്സവകമ്മിറ്റിയിലായാലും നാരായണന്‍ കുട്ടിയുടെ സാന്നിധ്യം ഉണ്ടു്.

അവസാന ദിവസങ്ങളില്‍ ഉത്സവകമ്മറ്റിയാഫീസ്സു് വീടാക്കി മാറ്റിയ,ആരോരുമില്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചേട്ടനെ
ആശുപത്രിയിലാക്കിയപ്പോഴും കൂടെ നിന്നു് രണ്ടു മൂന്നു ദിവസം ശുശ്രൂഷിക്കാനും നാരായണന്‍ കുട്ടിയുണ്ടായിരുന്നു.ഇവിടെ
ആ ചുറ്റുവട്ടമുള്ള അമ്മമാര്‍ പറ്ഞ്ഞു. സരോജിനിയുടെ ഭാഗ്യം.

പ്രീഡിഗ്രി കഴിഞ്ഞ നാരായണന്‍ കുട്ടി പിന്നെ പഠിക്കാനൊക്കാതെ വന്നപ്പോള്‍, ഒരച്ഛനില്ലാത്ത ദഃഖം ശരിക്കറിഞ്ഞു്, നട്ടുച്ച
സമയങ്ങളില്‍ അമ്പലമുറ്റത്തു് ശങ്കരനാരായണനുമായി വിഷമങ്ങള്‍ പങ്കുവച്ചു് കഴിഞ്ഞു കൂടി.

ഇനി നാരായണന്‍ കുട്ടിയ്ക്കെങ്ങനെ മൂന്നമ്മമാര്‍.?

അമ്മ നമ്പര്‍ 1

അതു് അമ്മൂമ്മയാണു്. അയാളെ കണ്‍ വെട്ടത്തു കാണുമ്പോഴൊക്കെ ഓര്‍മ്മിപ്പിക്കും. നിനക്കറിയാമോ നാരായണാ..പള്ളിവേട്ട ,

തെക്കു നിന്നെഴുന്നള്ളിച്ചു വരുന്നു. നിശബ്ദ്മായി ആനപ്പുറത്തിരുന്നു നടവാതിലില്‍ വന്ന ശങ്കരനാരായണനെ, നിറവയറുമായിട്ടു
ഉമ്മറപ്പടിയില്‍ നിന്ന നിന്‍റെ അമ്മയെ കാണിച്ചു് , ഞാന്‍ വാവിട്ടപേക്ഷിച്ചു. ഇതൊരാണായിരിക്കേണമേ. അങ്ങനാടാ നാരായണന്‍ കുട്ടീ
ആണ്‍ വേരറ്റ ഈ വീട്ടില്‍ ഒരാണൊണ്ടായതു്. ഓര്‍മ്മയുണ്ടോ,?

ഒത്തിരി തവണ കേട്ടതാണെങ്കിലും നാരായണന്‍ കുട്ടി അമ്മൂമ്മയോടു പറയും. അതിനെന്താ, ഈ വയസ്സുകാലതു് ഒന്നാംതരം ഒരു വീട്ടില്‍ അല്ലലൊന്നും ഇല്ലാതെ വല്യമ്മയ്ക്കു് കണ്ണടയ്ക്കാന്‍ വല്യ ഒരു വീടു വക്കുമല്ലോ. ഈ നാരായണന്‍ കുട്ടി വല്യ കാശുകാരനാവില്യോ. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി അമ്മൂമ്മ ചിരിക്കുമ്പോള്‍ നാരായണന്‍ കുട്ടി സന്തോഷിക്കും.
അമ്മ നമ്പര്‍ 2
അടുത്തതു് കുഞ്ഞമ്മയാണു്.കല്യാണം കഴിക്കാന്‍ മറന്നു പോയതാണോ.? ഓര്‍ത്തു വന്നപ്പോഴേയ്ക്കും കാലം മറന്നു കടന്നു കളഞ്ഞതാണോ. എന്തോ. അവിവാഹിതയായ, സകല സമയവും അമ്പലവും പൂക്കളും രാമായണം വായനയും ഒക്കെയായി കഴിയുന്ന അവര്‍ പറയും. നാരായണന്‍ കുട്ടീ, നിനക്കും നിന്‍റെ ഇളയതുങ്ങള്‍ക്കും വേണ്ടി തന്നെ ഞാന്‍ ജീവിച്ചു. ഒക്കെ അറിയാം കുഞ്ഞേ മുകളിലിരിക്കുന്ന ഒരാളിനു്. ഹാ.. ഏച്ചു കെട്ടിയാല്‍ മുഴച്ചല്ലാഇരിക്കൂ. ഇനി ഞാന്‍ ഈ വയസ്സുകാലത്തെങ്ങോട്ടു പോകാനാ.? അതിനു് കുഞ്ഞമ്മ എവിടേം പോകണ്ടാ. ഞാനില്ലെ കുഞ്ഞമ്മയ്ക്കു്, നാരായണന്‍ കുട്ടി പറയും.
അമ്മ നമ്പര്‍ 3

അതാണു് അമ്മ. സുന്ദരി ആയിരുന്നു എന്നു് ഇന്നും ആ കണ്ണുകളില്‍ നോക്കിയാല്‍ അറിയാം. ചെയ്ത തെറ്റുകളോര്‍ത്തു് ഒരു ജീവശ്ശവമായി കഴിയുന്നു. വളര്‍ന്നു വരുന്ന മൂന്നു പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടാനും മറക്കില്ല.

നാരായണന്‍ കുട്ടി ആ ഗ്രാമത്തിന്‍റെ നിഴലും ഗാനവും നിറവും പ്രതിഭയും ആത്മാവും ഒക്കെ ആയി കഴിയുകയായിരുന്നു.അങ്ങനെ,

അപ്രതീക്ഷിതമായി ഒരു ദിവസം പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സദാശിവന്‍ പിള്ള ,വീട്ടില്‍ വന്നു വിളിക്കുകയും, അങ്ങനെ നാരായണന്‍ കുട്ടി അവിടെ അദ്ധ്യാപകനാകുകയും ചെയ്തു.

നാരായണന്‍ കുട്ടിയുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കുട്ടികള്‍ക്കിഷ്ടമാവുകയും നാരായണന്‍ കുട്ടി പ്രൈവറ്റായി BA പാസ്സാവുകയും ചെയ്തു. കൂടെ പഠിച്ചവര്‍ക്കൊക്കെ നല്ല നല്ല ജോലിയായപ്പൊഴും ഇംഗ്ലീഷില്‍ ബിരുദമുള്ള നാരായണന്‍ കുട്ടി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടേയിരുന്നു.

കാലമാരെയും കാത്തു നില്‍ക്കുന്നില്ലല്ലോ. അഭിഷേക തീര്‍ഥ ശിലയിലരുകില്‍ ശ്രീദേവിയെ കാണുന്നതും , കാണുമ്പോഴുള്ള നക്ഷത്ര തിളക്കത്തിനു് പ്രേമമെന്നു പേരു കൊടുക്കാനൊക്കാതെ വിഷമിച്ചതും നാരായണന്‍ കുട്ടി ഓര്‍ക്കുന്നു. ശ്രീദേവിയുടെ കല്യാണ എഴുത്തച്ചടിച്ചു് നാരായണന്‍ കുട്ടിയും വീടു വീടാന്തരം കൊടുത്തതും ...പിന്നെ....ശ്രീദേവിയുടെ കല്യാണത്തിനു് തലേ ദിവസം ഊട്ടു പുരയില്‍ ദേഹണ്ണക്കാരോടൊപ്പം ഉറക്കമൊഴിക്കാന്‍ നാരായണങ്കുട്ടിയുമുണ്ടായിരുന്നു.

നാരയണന്‍ കുട്ടി മിന്നാമിനുങ്ങുകളുടെ നിഴലിനു പിന്നിലെ സ്വപ്നങ്ങളില്‍ കാണാന്‍ ശ്രമിച്ചിരുന്ന ശ്രീദേവി,കല്യാണ ശേഷം കാറില്‍

കേറി പോകുന്നതു് ശ്രീ ദേവി കാണാതെ നീരാഴി മാവിന്‍റെ അപ്പുറത്തുള്ള വളവില്‍ നിന്നു് കണ്ടു നാരായണന്‍ കുട്ടി തിരിച്ചു പോന്നു.

വീട്ടില്‍ വന്നു് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നാരായണന്‍ കുട്ടി, അടുത്ത മുറിയില്‍ ഉറങ്ങുന്ന മൂന്നു പെങ്ങന്മാരെ ഓര്‍ത്തു് ,

ശ്രീദേവിയെ മറക്കാന്‍ ശ്രമിച്ചുറങ്ങാന്‍ കിടന്ന തലയിണ നനഞ്ഞു കുതിര്‍ന്നതു് വടക്കെകരയിലെ കൊന്നതെങ്ങിന്‍റെ തുഞ്ചത്തു നിന്ന നക്ഷത്രങ്ങള്‍ കാണുന്നുണ്ടായിരുന്നു.

ആദ്യ പെങ്ങള്‍ക്കൊരാലോചന വന്നപ്പോള്‍ അമ്മ പറഞ്ഞു. വീടിനടുത്ത ഒരേക്കറില്‍ പകുതി എഴുതാം. നാരായണന്‍ കുട്ടി എന്ന ആങ്ങള ഒരച്ഛനായി നിന്നു ആ കല്യാണം കെങ്കേമമായി നടന്നു.കല്യാണം കഴിച്ചു് കുട്ടികളുമായ സുഹൃത്തുക്കള്‍ ചോദിച്ചു.?

ഇനി എന്നാടോ തന്‍റെ സദ്യക്കു വരേണ്ടതു്.? ഭങ്ങിയായി ചിരിച്ച നാരായണന്‍ കുട്ടി, അടുത്ത വര്‍ഷം അമ്മ പറഞ്ഞതനുസരിച്ചു് ബാക്കി അമ്പതു സെന്‍റു് എഴുതി രണ്ടാമത്തെ പെങ്ങളെ ഒരു ഗള്‍ഫുകാരന്‍റെ ഭാര്യ ആക്കി.

പിന്നെയും നീരാഴിക്കരയിലെ നാട്ടു മാവു പൂത്തു.ആകാശത്തൊരു വലിയ പൂക്കുടയുമായി നിന്നു.

അമ്പലത്തിലെ തളക്കല്ലുകള്‍ പഴുത്തു കിടക്കുന്ന ഉച്ച സമയങ്ങളില്‍ ,നാരായണന്‍ കുട്ടി അവിടെ ഒക്കെ ശങ്കര നാരായണനെ

തെരയുകയും സങ്കല്പങ്ങളില്‍ നിന്നു് ചെല വാഗ്വാദങ്ങള്‍ നടത്തി കരഞ്ഞു തിരിച്ചു വീട്ടില്‍ പോരുകയും ചെയ്തു.

ആയിടയ്ക്കൊരു ദിവസമായിരുന്നു, വടക്കെ ഇന്‍ഡ്യയിലൊരു പട്ടണത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തു് അങ്ങോട്ടു വിളിച്ചതു്. ഒരു നല്ല ജോലി കിട്ടിയ നാരായണന്‍ കുട്ടി പോകുമ്പോള്‍ ജാനുവമ്മ പറഞ്ഞു. സരോജിനിയുടെ ഭാഗ്യം.

താറുടുത്തു നിന്ന് കിഴക്കോട്ടു നിന്നമ്മൂമ്മ പറഞ്ഞു നാരായാണാ...പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ആണ്‍ തരി തീര്‍ന്ന ഈ വീട്ടില്‍.
മോനെ നീ പോയി വാ.

മാല കെട്ടി ക്കൊണ്ടിരുന്ന കുഞ്ഞമ്മയെ നോക്കി, അമ്മയുടെ കണ്ണുകളിലെ നിസ്സാഹയതയെ നോക്കി വളരുന്ന കുഞ്ഞു പെങ്ങന്മാരെ നോക്കി, അടുത്ത ഇടവപ്പാതിയ്ക്കു് നിലം പതിച്ചേക്കാവുന്ന തന്‍റെ വീടിനെ നോക്കി നാരായണന്‍ കുട്ടി പടി ഇറങ്ങി.

-----------------

നാരായണന്‍ കുട്ടി നടന്നു നടന്നു പോകുകയായിരുന്നു. വഴി വക്കത്തു പാമ്പുകളെ ക്കാണിച്ചു മാജിക്കിലൂടെ ഉപജീവനം നടത്തുന്ന പ്രഗത്ഭന്‍റെ മുന്നില്‍ നിന്നു അല്പസമയം ആ വാചക കസര്‍ത്തില്‍ ലയിച്ചു നിന്നു. “അമ്മ പെങന്മാരേ അച്ഛന്മാരേ... ഇതു പെരും വിഷമുള്ള ഹിമാലയന്‍ കരിം പാമ്പു്.ഇതിനപ്പുറ്മുള്ള..ഈ.. അങ്ങനെ ഓരോരൊ പാമ്പുകളെ കാണിച്ചു് സമയം പോക്കി ...അവസാനം ഒരു പ്ലാസ്റ്റിക്‍ ബക്കറ്റു കാണിച്ചു പറഞ്ഞു. ഇതിലാണു് വിഷം ചീറ്റും പെരു നാഗം. പിന്നെയും കാത്തു നിന്നു നാരായണന്‍‍ കുട്ടി. ഈ നാഗം ചീറ്റുന്ന കാറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ചെടികള്‍ കരിഞ്ഞു വീഴും. പക്ഷേ പേടിക്കേണ്ട. ഇതിന്‍റെ പല്ലുകള്‍ പോയതിനാല്‍ ഒരു കാറ്റു മാത്രമേ വീശൂ. ഈ ബക്കെറ്റ് അതിനാല്‍ തുറക്കുന്നതു അവസാനമായിരിക്കും.
നാരായണന്‍ കുട്ടിയുടെ തല വിയര്‍ക്കാന്‍ തുടങ്ങി. നെറ്റിയ്ക്കു മുകളില്‍ തന്‍റെ കൈകള്‍ പോയപ്പോള് കഷണ്ടി ബാധിക്കുന്ന തല തടവി ഓര്‍ത്തു പോയി.
ആദ്യമായി നാരായണന്‍ കുട്ടിയെ കാണാന്‍ മോഹന്‍ലാലിനെ പോലെയാണെന്നു് പറഞ്ഞതു് ശ്രീദേവിയായിരുന്നു.ആ വിവരം ആരോ
പറഞ്ഞറിഞ്ഞ ആമ്മൂമ്മ ചന്തയ്ക്കു മുമ്പിലുള്ള സിനിമാ പരസ്യം ഒട്ടിച്ച ബോറ്ഡു പോയി നോക്കി വന്നു പറഞ്ഞു പോല്‍.

നാരായണന്‍ കുട്ടീടെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ ഇവനെ.

രണ്ടു വര്‍ഷം മുന്‍പു് നാട്ടില്‍ ചെന്നതു്, അമ്മൂമ്മയുടെ മരണ വിവരമറിഞ്ഞു് പത്താം ദിവസമായിരുന്നു.

അടുത്ത ഇടവപ്പാതിയില്‍ ഉരുണ്ടു വീഴാന്‍ നിന്ന ആ വീട്ടില്‍ തന്നെ അമ്മൂമ്മ, അന്ത്യശ്വാസം വലിച്ചതും ഒരുനോക്കു കാണാനൊക്കാതെ ദൂരെ മഹാനഗരത്തിലെ കാനേഷുമാരിയിലെ അറിയെപ്പെടാത്ത ഒരക്കമായി മാറിയതും നാരായണന്‍ കുട്ടി അന്നു് ദുഃഖത്തോടെ ഓര്‍ത്തിരുന്നു.

ഗള്‍ഫില്‍ നിന്നു വന്ന രണ്ടാമത്തെ പെങ്ങള്‍ അഭിമാനത്തോടെ പറയുന്നതു കേട്ടു. നരേന്ദ്രപ്രസാദിനെ സിനിമയിലൊക്കെ കാണുമ്പോള്‍

ചേട്ടന്‍ പറയുമെന്നു്, അളിയന്‍റെ കട്ടാണു് എന്നു്. ഒന്നും മിണ്ടാതെ നടന്നു പോകുന്ന അമ്മയെ നോക്കാതെ ,നാരായണന്‍ കുട്ടി
അമ്പലത്തിലെ പോച്ചപ്പുറത്തിനുമപ്പുറം താന്‍ പണ്ടൂ സാറ്റു കളിക്കുമ്പോള്‍ ഒളിച്ചിരിക്കാറുള്ള (ശ്രീദേവിയുമായി) ഭിത്തിക്കുമിപ്പിറം ജനിമൃതികളുടെ നിഴലുകളെ നോക്കിയിരുന്നു.
----------------------

ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി , മാനേജര്‍ എന്നെഴുതിയ ചെറിയ ബോര്‍ഡുള്ള, മേശയ്ക്കു പുറകിലെ കസേരയിലിരുന്നു. എക്സ്പോര്ട് ഇമ്പോര്ട് കണക്കുകളിലും മറ്റു ഫയലുകളിലും വ്യാപൃതനായി. അല്പ സമയത്തിനു ശേഷം വന്ന ബോസ്സു് നാരായണന്‍ കുട്ടിയെ അകത്തേയ്ക്കു വിളിച്ചു.

മാനേജര്‍ പദവിയൊക്കെ ഉണ്ടെങ്കിലും പ്യൂണിന്‍റെ ജോലി വരെ ചെയ്യെണ്ടി വരുന്ന ഈ ഓഫീസ്സില്‍ പലപ്പോഴും, പല ഓഫീസ്സുകളിലും പല കത്തിടപാടുകളും പ്രധാന കടലാസ്സുകളും മോട്ടര്‍ ബൈക്കില്‍ കൊണ്ടെത്തിക്കെണ്ടതും നാരായണന്‍ കുട്ടിയുടെ ജോലിയായി ഭവിക്കാറുണ്ടു്.

അന്നും അങ്ങനെ ഒന്നു വന്നു ഭവിച്ചു. മിസ്റ്റര്‍.കുട്ടി ഈ പേപ്പര്‍ വളരെ അത്യാവശ്യമായി സബ്മിട്ടു ചെയ്യണം. ബിഫോര്‍ 2 pm.

നിങ്ങള്‍ ഒരു മണിക്കു മുന്‍പു് പൊയ്യ്ക്കൊള്ളൂ. ശരി സര്‍. നാരായണന്‍ കുട്ടി ഒരു മണിക്കു തന്നെ പേപ്പറുമായി മോട്ടര്‍ ബൈക്കില്‍ എക്സുപോര്ട്ടു് ഇന്‍സ്പെക്ഷന്‍ ഓഫീസ്സിലേയ്ക്കു് പോയി.

പേപ്പറുകള്‍ വാങ്ങി ബാഗില്‍ വച്ചു്, മോട്ടോര്‍ ബൈക്കിന്‍റെ ചാവിയുമായി നാരായണന്‍ കുട്ടി താഴേയ്ക്കു് നടന്നു.

മനസ്സിലോര്‍ത്തു. ഇന്നുച്ചയ്ക്കു് ഭക്ഷണം എക്സ്പോര്‍ടു് ഓഫീസ്സിനടുത്തുള്ള മലയാളിയുടെ ഹോട്ടലില്‍ നിന്നാകാം.
--------------------------------------
നാരായണന്‍ കുട്ടി ബൈക്കില്‍ ,ആള്‍ ബഹളത്തിനുള്ളിലൂടെ ഒരു പൊട്ടായി ഓഫീസ്സിലേയ്ക്കു തിരിച്ചു.

ആള്‍ക്കൂട്ടം, ബസ്സുകള്‍, കാറുകള്‍, റിക്ഷകള്‍, ഭ്രാന്തമായ നഗരത്തിന്‍റെ മരണ പാച്ചിലില്‍ നാരായണന്‍ കുട്ടി ഒരു ബിന്ദുവായി.

ഉച്ചയ്ക്കു് ബോസ്സിനോടു ചോദിക്കേണ്ട അഡ്വാന്‍സു് തുകയ്ക്കായുള്ള റിക്വസ്റ്റ് എഴുതുന്നതും, അതു കിട്ടിയാല്‍ നാളെ ഡ്രാഫ്റ്റാക്കി അമ്മയുടെ ഏഴാമത്തെ കത്തിനുള്ള പരിഹാരമായി അയയ്ക്കുന്നതും സങ്കല്പിച്ചു് പോകുകയായിരുന്നു.

പെട്ടെന്നാണതു കണ്ടതു്. തന്‍റെ മുന്‍പിലൂടെ പോയിരുന്ന ഒരു റിക്ഷയെ ഇടിച്ചു തെറുപ്പിച്ചൊരു കാര്‍ വലിയ വേഗതയില്‍ പാഞ്ഞു പോയി.
റിക്ഷയില്‍ നിന്നു തെറിച്ചു വീണ ഒരു കൊച്ചു പയ്യന്‍ റോഡു സൈഡില്‍ കിടന്നു പിടയ്ക്കുന്നു. വലിയ കുഴപ്പമില്ലാത്ത റിക്ഷാക്കാരന്‍
എഴുന്നേല്‍ക്കുന്നു. ചുറ്റും നഗരം ഇതൊന്നും ശ്രദ്ധിക്കാതെ ഓടുന്നു. നാരായണന്‍ കുട്ടി വണ്ടി നിര്‍ത്തി ഒന്നു നോക്കി. ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്നതു കണ്ടു് നാരായണന്‍ കുട്ടിയും വണ്ടി സ്റ്റാര്‍ടാക്കി.

അല്പ ദൂരം പോകുന്നതിനു മുന്‍പു് നാരായണന്‍ കുട്ടി തിരിഞ്ഞു നോക്കി. മനസ്സിലൊരു ശബ്ദം.....തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ....

ബൈക്കു് തിരിച്ചു വിട്ടു. നിരത്തില്‍ കിടന്ന ചെക്കനെ സ്കൂള്‍ ബാഗോടെ തോളിലെടുത്തിട്ടു. ആ റിക്ഷയില്‍ അടുത്ത ആശുപത്രിയിലെത്തി അവരെ വിവരം ധരിപ്പിച്ചു. റിക്ഷയില്‍ നിന്നു വീണതാണു്. കേസ്സില്ലാതെ ചികിത്സ കിട്ടട്ടെ.

രക്തം വേണമെന്നു പറഞ്ഞ നഴ്സ്സിനോടൊപ്പം നടന്നു. ശരീരത്തില്‍ നിന്നും വാര്‍ന്നു പോകുന്ന രക്തം കണ്ടു കിടന്ന നാരായണന്‍ കുട്ടി ഓര്‍മ്മയിലെ ശങ്കര നാരായണനുമായി വീണ്ടും സംസാരിച്ചു. വാദ പ്രദിവാദം കണ്ണീരിലെത്തിയപ്പൊള്‍ സിസ്റ്റര്‍ ഊരിയ സൂചിയുടെ വേദന അറിയാതെ,തന്‍റെ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവുകളൊന്നും നഷ്ടപ്പെടാത്തതില്‍ നാരായണന്‍ കുട്ടി സന്തോഷിച്ചു.

പെട്ടെന്നാണു് നാരായണന്‍ കുട്ടിയ്ക്കു് സ്ഥല കാല ബോധം ഉണ്ടാകുന്നതു്. ഉടനെ കൌണ്ടറില്‍ ചെന്നു് ബാഗൊക്കെ വാങ്ങി.

പയ്യനൊരു കുഴപ്പവുമില്ലെന്നും അവന്‍റെ അമ്മയും അച്ഛനുമൊക്കെ എത്തിയിട്ടുണ്ടെന്നും അവര്‍ക്കു തന്നെ കാണന്നമെന്നുമൊക്കെ റിസപ്ഷനിസ്റ്റു് പറയുന്നുണ്ടായിരുന്നു.

ചിരിച്ചു കൊണ്ടു് നാരായണന്‍ കുട്ടി തന്‍റെ ബാഗുമായി നേരെ എക്സു്പോര്‍ട്ടിന്‍സ്പക്ഷന്‍ ഓഫീസ്സ്സിലേയ്ക്കു് വീണ്ടും നഗരത്തിന്‍റെ വേഗതയുമായി പാഞ്ഞു.

അവിടെ എത്തിയ നാരായണന്‍ കുട്ടി അറിഞ്ഞു , സമയം നാലു കഴിഞ്ഞിരിക്കുന്നു. 2 മണിക്കു കൊടുക്കേണ്ടിയിരുന്ന പേപ്പറുമായി... നഗരത്തിലൂടെ ആള്‍ക്കൂട്ടത്തിലൂടെ വേഗതകളുടെ ഭ്രാന്തിലൂടെ, ഒരു പേ പിടിച്ച പട്ടിയെ പോലെ, തന്‍റെ ഓഫീസ്സില്‍ നാരായണന്‍ കുട്ടി തിരിച്ചു ചെന്നു......ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി, അസിസ്റ്റന്‍റു മാനേജര്‍ ശര്‍മ്മ നല്‍കിയ ബോസ്സിന്‍റെ കത്തു വായിച്ചു. തനിക്കിനി ജോലിയില്ലെന്നെഴുതിയിരിക്കുന്ന ബോസ്സിന്‍റെ കത്തു്.

-------------------

നാരായണന്‍ കുട്ടി...നേരേ... മുറിയിലേയ്ക്കു പോയി.വഴിയിലെ മാജിക്കുകാരന്‍ ഹിമാലയത്തിലെ പാമ്പിനെ ഇനിയും കാണിച്ചിട്ടീല്ല. ..വീട്ടിലെത്തിയ നാരായണന്‍ കുട്ടി ,അല്പ സമയത്തിനു ശേഷം റയില്‍വേ സ്റ്റേഷനിലേയ്ക്കു നടന്നു.... കയ്യില്‍ തൂക്കിയ ഒരു സൂടു് കേയ്സുമായി റയില്‍വേസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ നാരായണന്‍ കുട്ടി , ശങ്കര നാരായണനുമായി
വാക്കു തര്‍‍ക്കങ്ങളില്‍ മുഴുകി...മുഴുകി...........ആള്‍ക്കൂട്ടത്തില്‍ ആരുമറിയാതൊരു ബിന്ദുവായി...............

-------------------