ജാലകം

Saturday, October 04, 2008

രസീത്

Buzz It
(ഇവിടെ ഞെക്കുക)നിങ്ങള്‍ക്കൊരു രസീത്.)‍‍nangihnangih

രസീത്

Buzz It

അമ്പലത്തിലെ പള്ളിയുണര്‍ത്തുന്ന ശബ്ദം കിളിവാതിലിനിപ്പിറം കിടക്കുന്ന രാജശേഖരനെ ഉണര്‍ത്തി.
താളമില്ലാത്ത ശബ്ദത്തില്‍ മുറുക്കാനിടിക്കുന്ന അമ്മൂമ്മയുടെ ഇടികല്ലിന്‍റെ ശബ്ദം പെരുവഴിയിലൂടെ ഇഴഞ്ഞു പോകുന്നതു് രാജന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

“ അവന്‍റെ നാളല്ലിയോ നാളേ. ഇവിടെ ആരോര്‍ക്കാനാ..... സുകൃത ക്ഷയം.” ഒരു ഭഗവതി സേവ മനസ്സിലുണ്ടാരുന്നേ.. ആരോടു പറയാനാ..” ഇന്നലെ വൈകുന്നേരം അമ്മൂമ്മ പറയുന്നതു കേട്ടിരുന്നു.

ഇടിച്ചു കുഴച്ച മുറുക്കാന്‍ വായിലിട്ട് കുറേ നേരം മിണ്ടാതിരിക്കുന്ന അമ്മൂമ്മയെ ഇരുട്ടത്തും രാജനു നാട്ടുവെളിച്ചത്തില്‍ കാണാമായിരുന്നു.

ജന്നാലയിലൂടെ കുടുംബ കാവിലെ കാഞ്ഞിര മരത്തിന്‍റെ ചില്ലയില്‍ ഒരു നക്ഷത്രം ഇഴയുന്നതു കാണാമായിരുന്നു.
അപ്പുറത്തു കിടന്ന അമ്മ എന്തോ പറയാന്‍ ശ്രമിച്ചു. നാളത്തേ അരിക്കു് രാവിലെ പലചരക്കു കടയിലെ കടം പറയാനുള്ള വാക്കുകള്‍ അമ്മ ഉറക്കത്തില്‍ കാണാതെ പഠിക്കുകയാണെന്നു് രാജനു് അറിയാമായിരുന്നു.

എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടെങ്കിലും ആരും ഓര്‍ക്കുന്നതറിയിക്കാതെ ഒഴുകി നീങ്ങുന്ന ഒരു ജന്മ ദിനം.
കാഞ്ഞിരത്തിന്‍റെ വടക്കേ ചില്ലയില്‍ ഇരുന്നു് ഒരു കൂമന്‍റെ മൂളല്‍. അമ്മൂമ്മ കാര്‍ക്കിച്ചു തുപ്പി. അശ്രീകരം.

അടുക്കള ഭാഗത്തു് സുകൃതക്ഷതങ്ങളുടെ പാത്രങ്ങള്‍ ശബ്ദമുണ്ടാക്കി.
പാലു തീര്‍ന്ന കല്യാണി ദയനീയമായി എരുത്തിലില്‍ നോക്കി നിന്നു.

ഇറമ്പത്തു് ഇറങ്ങി നിന്ന് മൂരി വീട്ടു് നിന്ന രാജനെ അമ്മൂമ്മ നോക്കി. പോയി കുളിച്ചു് വാടാ ചെറുക്കാ.

അയയിലിട്ടിരുന്ന കരിമനടിച്ച തോര്‍ത്തുടുത്തു് , എണ്ണ വറ്റിയ എണ്ണക്കുപ്പിയിലെ മെഴുക്കു് കയ്യിലെയ്യ്ക്കു് ചാലിച്ചു് ചപ്രം തലമുടിയില്‍ പുരട്ടി ഒരോട്ടം. ചെറയിലേയ്ക്കു്. മഠത്തിലെ വാതുക്കല്‍ ഒരു വിസിലു കൊടുക്കാന്‍ മറന്നില്ല. സുബ്ബന്‍ വന്നോളും.
ഇടവഴി തിരിഞ്ഞപ്പോള്‍ കണ്ടതു് അമ്പലത്തില്‍ നിന്നും നടന്നു വരുന്ന സുഭദ്രയെ. കോക്രി കാണിച്ചു ചിരിച്ച അവളെ കണ്ടില്ലെന്നു നടിച്ചോടി രാജന്‍.

ചിറയില്‍ പൊട്ടന്‍ ഗോപിയും സാമ്പനും നേരത്തേ എത്തിയിട്ടുണ്ടു്. അവരുമായി ഒരക്കര ഇക്കര മത്സരിച്ചു. നല്ല തണുപ്പു്. ഇക്കര വന്നപ്പോള്‍ തന്‍റെ സോപ്പു തേച്ചു് വാര്യര്‍ സുഖമായി കുളിക്കുന്നു. ഒരു മാസത്തേയ്ക്കു് അമ്മ മുറിച്ചു തരുന്ന സോപ്പാണതു്. ഒരു സൂക്ഷ്മവും ഇല്ലാതെ പതപ്പിക്കുന്ന വാര്യരെ ഒന്നും മിണ്ടാതെ നോക്കി നിന്നു.

പിന്നെ ഒറ്റ മുങ്ങലിനു് സോപ്പു കഴുകി,
ഒറ്റക്കുതിപ്പിനു് കൽപ്പടവുകള്‍ കയറി.
ഓരോ ദൈവങ്ങളുടേയും മുന്നില്‍ നിന്ന് ഒന്നും പറയാനില്ലാതെ പ്രാര്‍ത്ഥിച്ചു.

മേലേ അമ്പലത്തിലെ ശാന്തിക്കാരന്‍ തിരുമേനി പറഞ്ഞു.
“രാജാ, ഗണപതി ഹോമം പ്രസാദം കൊണ്ടു പോകൂ. ”

കൈയ്യില്‍ തന്ന പ്രസാദത്തിലിട്ടിരുന്ന രസീതില്‍ എഴുതിയതു വായിച്ചു.

രാജന്‍, രേവതി, കിഴക്കടം.
ഒരു രാജ്യം കീഴടക്കിയ സന്തോഷം. ക്ലാസ്സിലെ ഗമക്കാരി സുഭദ്രയെ ഈ രസീതു കാണിക്കണം.
ഓടുക ആയിരുന്നു.



*************************************************************************

മുന്നില്‍ നില്ക്കുന്ന സുഭദ്ര.
“ഒന്നും ഓര്‍മ്മയില്ല. പത്രം വായിച്ചിരുന്നോ. ഇന്നത്തെ ദിവസം പോലും മറന്നിരിക്കുന്നു.”
സുഭദ്രയുടെ മുഖത്തെ ചുളിവുകള്‍ കാണാതെ പഴയ പള്ളിക്കൂടത്തിലെ സുഭദ്രയെ നോക്കി രാജന്‍ ചിരിച്ചു.

ഫോണിന്‍റെ ബെല്ലടി കേള്‍ക്കുന്നു. തന്‍റെ വലിയ ഫ്ലാറ്റിലെ ബാല്‍ക്കണിക്ക് താഴെ ജീവിതങ്ങള്‍ ഓടുന്നു.

മോനാണു്. ഫോണ്‍ വാങ്ങി . “ഹല്ലോ.”... മകനോട് സംസാരിക്കുമ്പോഴും എത്രയോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
“ഹാപ്പി ബര്‍ത്ത്ഡേ.”...
“നന്ദി മോനേ..” ചിരിച്ചു.

ഒരു ചിരിക്കെത്ര മാത്രം സംസാരിക്കാന്‍ കഴിയുമെന്ന് മോനു് മനസ്സിലാകുമോ എന്തോ.
ഓര്‍മ്മയുടെ തീരങ്ങളില്‍ നിന്നും ഒരു കല്ല് നദിയിലേയ്ക്ക് വീണു.

ഗ്ഗ്ലും.

വേണ്ട. ഒന്നും ഓര്‍ക്കരുത്.
അതെന്നേ എന്‍റെ വിധി പഠിപ്പിച്ചിരിക്കുന്നു.
നന്ദി. എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ സുഭദ്രയുടെ മുന്നില്‍ താന്‍ ഒരു രസീതാവുന്നതറിഞ്ഞും അയാള്‍ ചിരിച്ചു പോയി.


*********************************************************************************

Thursday, July 03, 2008

അകത്താരു് പുറത്താരു്..!

Buzz It


വലിയ ഇടവഴി ഇറങ്ങി വളവു തിരിഞ്ഞാല്‍ ആദ്യം പനങ്ങാടു വീടു്. പിന്നെ ഉത്തമന്‍റെ പശുതൊഴുത്തു്.

ഇടിഞ്ഞു പൊളിഞ്ഞ ഒരു കളരിയും വലിയ ഒരു പനയും.



ഇരുട്ടത്തു് ഒളിച്ചു നില്‍ക്കുന്ന ഒരു കലങ്ങു്. കലങ്ങിനിപ്പുറം വയല്‍. ഇടിഞ്ഞ വരമ്പുകളില്‍ തെറ്റുന്ന

കാലുകള്‍. ഓടി അകലുന്ന ഞണ്ടുംകുഞ്ഞുങ്ങള്‍. ചേറിന്‍റെ മണം. ദൂരെ കിഴക്കെരിഞ്ഞു വീഴുന്ന ഒരു

നക്ഷത്രം. കുറ്റാക്കുറ്റിരുട്ടു്.

അയാള്‍ നടന്നു. ഇല്ല വഴി തെറ്റിയിട്ടില്ല.

ചിലയ്ക്കുന്ന പൊക്രാം തവളകള്‍ കാല്പാദമനങ്ങുന്നതറിഞ്ഞു് നിശബ്ദരാവുന്ന പോലെ. അയാള്‍ ചിരിച്ചു.


പൊലയന്‍ കുമാരന്‍റെ വീട്ടിലെ നിഴലുകള്‍ അയാള്‍ക്കറിയാമായിരുന്നു. സരോജിനി ചേച്ചിയുടെ

വീട്ടിലെ കൊലുസ്സുകളുടെ സംഗീതം അയാള്ക്കു കേള്‍ക്കാമായിരുന്നു. ബീഡി പുകയുടെ മണം നീലാണ്ടന്‍ മാസ്റ്ററുടെ

വീടാണെന്നറിയാന്‍ വെളിച്ചം വേണ്ടായിരുന്നു. ജന്നലില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെ ചുമ കേട്ടയാള്‍ അറിഞ്ഞു സഖാവു മരിച്ചിട്ടില്ല.

നിശബ്ദനായി നടന്ന അയാളുടെ പുറകിലൊരു ചാവാലി പട്ടി കുരച്ചു.

ചെങ്ങമനാടു നിന്നും നടന്നു വന്ന മന്ത്രവാതിയപ്പൂപ്പന്‍റെ മുന്നിലെ യക്ഷി കഥ ഓര്‍ത്തു പോയി.

പാതിരാത്രി. അപ്പൂപ്പന്‍ ഒരു ചെറു യാത്ര കഴിഞ്ഞു് , നാട്ടു വഴിയിലൂടെ നടന്നു വരിക ആയിരുന്നു.

കുംബിക്കോട്ടു തോടു കടന്നില്ല.ഒരു വെളുത്ത രൂപം നടന്നു വരുന്നു.

അടുത്തെത്തിയ സ്ത്രീ രൂപം ചോദിച്ചു. “ ചുണ്ണാമ്പുണ്ടൊ.?” സുന്ദരി.!



ഉള്‍ക്കാഴ്ചയാല്‍ മനസ്സിലാക്കിയ അപ്പൂപ്പന്‍ അവളെ ഒരു പാക്കിനുള്ളിലാക്കി. പാക്കു വാങ്ങിക്കാനായി

അപ്പൂപ്പന്‍റെ പുറകില്‍ യക്ഷികളണി നിരന്നു കുരവയിട്ടു പോലും. തിരിഞ്ഞു നോക്കിയാല്‍ മരണം

ഉറപ്പാണെന്നറിഞ്ഞ അപ്പൂപ്പന്‍ പാക്കു കളയാതെ മുറുകെ പിടിച്ചു നടന്നു.



പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്‍. അമ്പല ഗേറ്റു കടന്ന

അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ. എവിടെ.

പാക്കു കൊടുത്തില്ലെന്നു മാത്രമല്ലാ...അവരെ ഒക്കെ പാക്കിലാക്കി പാട്ടിലാക്കുമെന്നു പറഞ്ഞു പോലും.

വഴിയരികിലെ പാലകള്‍ പിഴുതു വീണതും കുരവയിട്ടു് അട്ടഹസിച്ച യക്ഷികള്‍ പമ്പ കടന്നതും അമ്മ

പറഞ്ഞറിഞ്ഞ കഥകളായിരുന്നു.

അയാള്‍ നടന്നതു് സിന്ധുവിന്‍റെ വീട്ടിലേയ്ക്കായിരുന്നു. “നിനക്കെന്നെ മറക്കാനാവും ....പക്ഷേ ഞാന്‍

നിന്നെ മറക്കില്ല. നിനക്കു വേണ്ടി ഞാനിവിടെ ഉണ്ടാവും.” അതു സിന്ധു പറഞ്ഞതു് ഒരു സന്ധ്യക്കായിരുന്നു.

വായനശാലയില്‍ നിന്നു് അവര്‍ പുസ്തകങ്ങള്‍ എടുത്തു വരുകയായിരുന്നു. വലിയ കയറ്റം

കേറി വരുമ്പോള്‍ ഇടതു വശത്തു നിന്ന പുല്ലാഞ്ഞി മരങ്ങള്‍ കേള്‍ക്കാതെ അയാളെന്തോ സിന്ധുവിന്‍റെ ചെവിയില്‍ പറഞ്ഞു.

ചിത്രശലഭമായി കാറ്റു വീശുന്നുണ്ടായിരുന്നു. അത്താഴ ശിവേലിയുടെ ശബ്ദം അവര്‍ പറഞ്ഞതിനെ

ഭാഷയില്ലാ ഭാഷയില്‍ കാറ്റിലലിയിച്ചു കളഞ്ഞു.

എത്രയോ ത്രിസന്ധ്യകള്‍ക്കു് ഒളിച്ചു കേള്‍ക്കാനായി അവര്‍ അടക്കം പറഞ്ഞിരുന്നു.

കാവിലൊടുവില്‍ കണ്ണടയ്ക്കുന്ന കല്‍‍വിളക്കു് മാത്രം സാക്ഷിയായി.

അവര്‍ പറഞ്ഞു ചിരിച്ചതൊക്കെയും കൊണ്ടു പോയ കാറ്റു പോലും തിരിച്ചു പിന്നെ വന്നില്ല.

സ്വപ്നങളിലൊരു ബിന്ധുവായി പടവുകള്‍ തേടുന്ന യാത്രയില്‍...ഒന്നും അന്വേഷിച്ചിരുന്നില്ല. പടവുകള്‍.?
മറന്നു പോയതു് അയാളെ തന്നെ ആണെന്നു് തിരിച്ചറിയാന്‍, സമയം ,കളപ്പുരയില്‍


കളമെഴുത്തും പാട്ടും നടത്തി , മറ്റൊരു കസവു മുണ്ടു നെയ്തയാള്‍ക്കു വച്ചിരുന്നു.


അകത്താരു്.?


“സമയം എന്തായെന്നറിയാമോ.?”


അയാള്‍ ‍ മനസ്സില്‍ പറഞ്ഞു. ആര്‍ക്കും അറിയാത്ത കാര്യമല്ലേ നീ ചോദിക്കുന്നതു്.സമയം.?

അതറിയാമോ ആര്‍ക്കെങ്കിലും എന്നൊക്കെ കൊച്ചു മനസ്സില്‍ വന്നു പോയി. എങ്കിലും അയാള്‍

പറഞ്ഞു. “12 മണി കഴിഞ്ഞു.“
“രാവിലെ എഴുന്നേല്‍ക്കാനുള്ളതാണെന്നോര്‍മ്മ വേണം.”


ഓര്‍മ്മയും സമയവും ഒക്കെ ബന്ധങ്ങളുടെ ബന്ധനങ്ങളാണെന്നൊക്കെ പറയണമെന്നു തോന്നി.
പുറത്താരു്.?

കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.

മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!


*************************

Wednesday, May 14, 2008

ഏര്‍മ്മാടം

Buzz It

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..


മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.


ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.


ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.


നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.


അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.


എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.


കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.


ലാല്‍ സലാം സഖാവേ.


മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.


സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.

*************************************

ഈ കഥയുടെ ശബ്ദ രേഖ ഇവിടെയുണ്ട്.ഏര്‍മ്മാടം(ശബ്ദ രേഖ) tepuktangan

===========================================

Monday, April 21, 2008

പിന്നാമ്പുറങ്ങള്‍.

Buzz It

ഞാനാ വീട്ടിലെത്തി. എന്‍റെകൂടെ നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.


വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.
വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.
മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.


നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .
വെറുതേ ഞാനങ്ങോട്ടു നടന്നു.
അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?
“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?
“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.


അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.
ഇന്ദിര ചേച്ചിയല്ലേ, അതു്.


ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത് ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.
മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .
ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?
കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?



ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.
മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.
എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.


ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.

ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.
പടിപ്പുര തുറന്നു കിടന്നു.
ഞാന്‍ വിളിച്ചു. “ശശീ”
ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.
ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.
ഞാന്‍ അവിടിരുന്നു.



രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.
ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.
ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.
ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.


പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.
അടുത്തു നിന്ന മൂവാണ്ടന്‍ മാവു് അച്ഛനു ചിത ആയി.
ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും ഇന്നലെ ഒന്നും അല്ലായിരുന്നു.
എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.
ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.
“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.



അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.
അടുത്ത മഠത്തിലെ മച്ചിന്റ്റെ ജനാലയിലെ സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.
പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”
ഞാന്‍ നടന്നു.
വട്ടയുടെ അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.
“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,


അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.
പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.
ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.


പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.
നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.
എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.
പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം.


************** ******* **************