ജാലകം
Showing posts with label Story. Show all posts
Showing posts with label Story. Show all posts

Monday, December 31, 2007

ഇടവപ്പാതിക്ക് ശേഷം.

Buzz It

ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.



ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.



ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു.


മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.
ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.
തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.



തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,
അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു.


മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.



ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?


കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.

അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ.


ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും.
സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്യാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.
രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.
മെഴുകുതിരിയുടെ സംഗീതം.
എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.
മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.



ഇന്നലെ ..

നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍
വെറുതേ പെങ്ങളോടു അന്വേഷിച്ചു.


ദീപയിപ്പോള്‍ എവിടെ ആണു്.
പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.
പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..
പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍ പറഞ്ഞു.
ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.
ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.
ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.



ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്ലിയാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.


കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.



***********************************

ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.
മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.
അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..


നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.


മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.

ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.
അവളുണരരുത്.

ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.



ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു.


പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു.

വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...

Tuesday, November 27, 2007

ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.

Buzz It

ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍‍ ശ്രമിച്ചു.

ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു.

സാറിന്‍റെ ഒരേ ഒരു മകന്‍‍ വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.
ഒരു മാസത്തിനു മുന്നേ അവന്‍റെ ഫോണുണ്ടായിരുന്നു.

ആ വിവരം അറിഞ്ഞു് അവന്‍റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍‍‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഭാസ്കരന്‍‍ സാര്‍ റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍‍ക്കു് കുടുംബ വീടും സ്വത്തൂം കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ പാഴാങ്ങം കേള്ക്കേണ്ടി വന്ന ഹതഭാഗ്യന്‍‍. ഭാസ്ക്കരന്‍ സാറ്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.

സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള് ഏറെ ‍‍.

ഭാസ്ക്കരന്‍ സാറു്, സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്‍റെ ഗതികേടും.സാവിത്രി,
സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.

അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.
പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.


ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്‍റെ നല്ല മനസ്സായിരുന്നു.

കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്, ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്‍റെ ജീവിതവും മറന്നു വച്ച സാറു്.

പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു, ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്‍റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന്‍ പിള്ള എന്ന രണ്ടാമനോടു ഭാസ്കരന്‍ സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍‍ തന്നെ.

ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ആ ഒഴിക്കലില്‍ സാറിന്‍റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.
അപ്പോഴും ഭാസ്കരന്‍ സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------

രാത്രി.

സാവിത്രി പതിയെ എഴുന്നെറ്റു.

സാറൊറങ്ങിയിട്ടില്ല.
അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.
പതിയെ നടന്നു.

വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.
ഓര്‍ക്കുകയായിരുന്നു.
സാറിനെ.
വായന ഒരു ഹരവും, ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്‍.
ഒരേ ഒരു മകന്‍‍. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്, പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.
ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.


ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.
വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.
അവന്‍റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്‍റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.


പതിയെ നടന്നു.
ഭാസ്കരന്‍ സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.
തുറന്നു വച്ച പുസ്തകം.

മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്‍റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍
കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍ .


പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്‍റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന്‍ അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.

.

വീണ്ടും വിളിച്ചു. ഭാസ്കരന്‍ സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവരുടെ പുറകേ നടന്നു.

ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.

ഭാസ്കരന്‍ സാറു് ചിരിക്കുന്നതു്.


-------------------------------------------------------