ജാലകം

Monday, July 23, 2007

പാദസരങ്ങള്‍‍

Buzz It

ഉഷ.
ഉഷയെ ഓര്‍ക്കാതിരുന്നതല്ല.
ഇത്രനാളും.
വിവാഹത്തിനു് തലേ ദിവസവും ഉഷയെ ഓര്‍ത്തിരുന്നു.



അമ്മയായിരുന്നു പറഞ്ഞതു്.
നിനക്കോര്‍മ്മയില്ലെ, നിന്നോടൊപ്പം ആറിലും ഏഴിലുമൊക്കെ പഠിച്ച ഉഷയെ. ഇപ്പോള്‍‍ ഇവിടെ കഴിയുന്നു.. ഭര്ത്താവു മരിച്ചു് ജോലിയുപേക്ഷിച്ചു് വീണ്ടും ഇവിടെ കഴിയാന്‍‍ വിധിക്കപ്പെട്ടിരിക്കുന്നു.
ഒക്കെ ഓരോ തലയിലെഴുത്തു്.
അയാളെന്നും ചോദിക്കുമായിരുന്നു. ഓരോ ലീവിനും വരുമ്പോഴും. വെറുതെ.
ഉഷയുടെ വല്യമ്മൂമ്മ മരിച്ചപ്പോള്‍ എല്ലാവരും വന്നിരുന്നു എന്നു് പറഞ്ഞതു് ജ്യോതി ആയിരുന്നു.
ആ ചേച്ചി പോകുന്നതിനു മുന്‍പു് വീട്ടില്‍ വന്നെന്നും അമ്മയോടു് അണ്ണന്‍റെ കാര്യങ്ങളൊക്കെ തെരക്കിയെന്നും പറഞ്ഞതും അയാളോര്‍ത്തു വച്ചിരിക്കുന്നു.



മോന്‍റെ ചോറൂണിനു് അച്ഛന്‍റെ മടിയിലിരുന്നവന്‍ ചിരിച്ചപ്പോഴും മനസ്സിലൂറി. ഉഷ.
അച്ഛന്‍ മരിച്ചതറിഞ്ഞെത്തിയ ദിവസവും ആള്‍ക്കൂട്ടത്തില്‍‍ തെരയുന്നുണ്ടായിരുന്നു.....ഉഷയെ....
എന്തിനു്.? ആ, അറിഞ്ഞു കൂടാ.......
പിന്നീടു് മറവിയുടെ കുത്തൊഴുക്കില്‍‍ മൂടപ്പെടാതിരിക്കാനായി, വല്ലപ്പോഴും ഭാര്യയെ പ്രകോപിപ്പിക്കാനായി അയാള്‍‍ പറഞ്ഞിരുന്നു.
ഉഷ. ഉഷ.



ഉഷ...ഉഷ..എന്ന പറച്ചില്‍‍ തുടങ്ങിയതും യാദൃശ്ച്ചികമായി ഒരു ദിവസമായിരുന്നു.
ഒരു ഞായറാഴ്ച. ടെറസ്സിലിരിക്കയായിരുന്നു.
മോനവന്‍റെ പുതിയ മൂന്നു വീല്‍ സൈക്കിള്‍‍ ചവിട്ടുന്നു.
ഒഴിവു ദിവസത്തിന്‍റെ അലസതയുമായി അടുത്ത ചായ പ്രതീക്ഷിച്ചു് പേപ്പര്‍‍ വായിക്കുകയായിരുന്നു അയാള്‍..
അപ്പോഴാണവള്‍‍ ചോദിച്ചതു്. ഡെയ്സി ജോസഫിനെ മനസ്സിലായി.
ആരാണീ ഉഷ.???....
ചിരിച്ചു കൊണ്ടു ചായ തിളപ്പിക്കാന്‍ പോയ ഭാര്യയെ അയാള്‍ ഒളിച്ചു നോക്കി.


തന്‍റേതായി ഒരു രഹസ്യമെങ്കിലും മനസ്സില്‍‍ താലോലിക്കാന്‍ സുക്ഷിച്ചു വച്ചിരുന്നതായിരുന്നു.
അതെങ്ങനെ....ഇവള്‍ കണ്ടുപിടിച്ചു.


അയാള്‍ മുറിയിലെ തന്‍റെ പുസ്തക അലമാരയെ നിര്‍ന്നിമേഷനായി നോക്കി നിന്നു.
അവള്‍ പുറകില്‍ നിന്നു വന്നൊരു ഡയറി തുറന്നു ചോദിച്ചു. ഈ ഉഷ......
അയാള്‍ വായിച്ചു..................
ഡായറിയിലെഴുതിയിരുന്നതിങ്ങനെ.........


24.11...........,

ഇന്നു് നാട്ടില്‍ നിന്നു വരികയായിരുന്നു.
എറണാകുളത്തു നിന്നും ഒരു ചെറിയ ഫാമിലി എന്‍റെ സഹയാത്രികരായി.
ഒരു ചേച്ചിയും 4 വയസ്സു തോന്നുന്ന ഒരു മിടുക്കന്‍ മോനും. ചേച്ചിയുടെ അനിയത്തിയും. പരിചയപ്പെട്ടു.
മോനെന്‍റെ സൈഡു സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു. ചേച്ചി അമേരിക്കയ്ക്കു പോകുകയാണെന്നും അനിയത്തി ഡല്‍ഹിയില്‍ പഠിക്കുകയാണെന്നും മനസ്സിലാക്കി.
എപ്പോഴും ഉറങ്ങുന്ന ചേച്ചിയും ഉണര്‍ന്നിരിക്കുന്ന അനിയത്തിയും സംശയ കുടുക്കയായ കുസൃതിക്കുട്ടനും.
യാത്ര മനോഹരമായിരുന്നു. പുസ്തകങ്ങള്‍ കൈമാറിയ ഞങ്ങള്‍,(അതെ എപ്പോഴും ഉണര്‍ന്നിരിക്കുന്ന അനിയത്തി തന്നെ.)


വായനയുടെ ലോകത്തൂടെ, ഭാവനകളുടെ മുല്ല വള്ളികളിലൂടെ പലപ്പോഴും ഒരേ വൃക്ഷത്തിന്‍റെ ഉച്ചാം കോണിലിരുന്നു.
പറഞ്ഞതും കേട്ടതുമെല്ലാം ഞങ്ങള്‍ക്കറിയാവുന്നതായിരുന്നു എന്നതു് ഞങ്ങളെ അമ്പരപ്പിച്ചു.
യുഗ യുഗങ്ങളായി പരിചയമുള്ള രണ്ടു പേരുടെ ചിരികള്‍ ആരും കേള്‍ക്കാതെ ഞങ്ങള്‍ ചിരിച്ചു.
മുകള്‍ ബര്‍ത്തില്‍ ഉറങ്ങാതിരുന്നു ഞങ്ങള്‍ അടക്കം പറഞ്ഞു.
ഞങ്ങളുടെ ചിരി, വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ട്രയിനിന്‍റെ സംഗീതം പുതിയ രാഗങ്ങള്‍ ആലപിച്ചു.
ഡെയ്സി ജോസഫെന്നാണു് പേരു് എന്നതു് ഒത്തിരി പ്രാവശ്യം പറഞ്ഞപ്പോഴാണു് കേള്‍ക്കാന്‍ പറ്റിയതു്.
പേരു പറയുമ്പോഴെല്ലാം ട്രയിന്‍റെ കൂവല്‍ അതിനെ മായ്ച്ചു കളഞ്ഞു. ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു.
ഓരോ സ്റ്റേഷനെത്തുമ്പോഴും രാത്രിയുടെ നിശ്ശബ്ദതയില്‍ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍ മാത്രം ഉറങ്ങിയിട്ടില്ലാ എന്നു്.
ഓരോ പാലങ്ങളുടേയും സംഗീതം, രാത്രിയുടെ നിശബ്ദതയുടെ ആത്മാവുകള്‍ കേള്‍പ്പിച്ചു. എതിരേ കൂകി വരുന്ന വണ്ടികളുടെ മിന്നല്‍ പിണരുകളിലൂടെ ഞങ്ങള്‍ക്കു് മുഖം കാണാമായിരുന്നു. ശബ്ദവിചികളിലെ സംഗീതം നുകര്‍ന്നു് ഞങ്ങള്‍ എന്തൊക്കെയോ പറയാന്‍‍ ശ്രമിക്കുന്നുണ്ടായിരുന്നു. അറിയാതടഞ്ഞു പോകുന്ന കണ്‍പോളകളേ തട്ടിയുണര്‍ത്തുന്ന ചൂളം വിളികള്‍. പരസ്പരം നോക്കിയിരിക്കുന്നതു കണ്ടു പിടിക്കുന്ന വെളിയിലെ ഒളിച്ചു കളിക്കാരന്‍‍ ലൈറ്റുകള്‍. ഉറങ്ങിയതെപ്പോഴെന്നു പോലും അറിഞ്ഞില്ല.
നേരത്തേ എത്തിയ സ്റ്റേഷനിലെ കൊച്ചു ചട്ടിയില്‍ കിട്ടിയ ചായ കുടിച്ചു് ഞങ്ങള്‍ വിണ്ടും ചിരിച്ചു.



മറ്റൊരു പകലു കൂടി വളരെ വേഗം കടന്നു പോകുന്നു. കൊച്ചു മോനു് സിംഹത്തിന്‍റെ കള്ള കഥ പറഞ്ഞു കേള്‍പ്പിച്ചു. ചേച്ചിയും ഡെയ്സിയും കേട്ടിരുന്നു. അവനുറങ്ങിയപ്പോള്‍ ചേച്ചിയെന്നോടു പറഞ്ഞു. അമേരിക്കയിലെ ഭര്‍ത്താവിന്‍റെ ജോലിയെ പറ്റിയും അവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ. എന്നെ പുകഴ്ത്തിയതും എന്നെ പോലെ ഒരു സഹോദരന്‍ നാട്ടിലുണ്ടെന്നും, എന്നെ പോലെ ചിരിപ്പിക്കുന്ന വര്‍ത്തമാനം പറയുന്ന ദുഃഖം തൂങ്ങുന്ന കണ്ണുകളാണു് അമേരിക്കയിലെ ഭര്ത്താവിനും എന്നുമൊക്കെ പറഞ്ഞു.
എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വെളുപ്പിനെ 4മണിയ്ക്കെത്തുന്ന ഝാന്‍സിയാണു്. പിന്നെയും ഇവര്‍ക്കു് യാത്ര ചെയ്യണമല്ലോ. ചേച്ചി പലതും സംസാരിച്ചു.
അന്നു് ഡേയ്സിയും പലതും സംസാരിച്ചു.
രാത്രിയില്‍ അടക്കം പറയാന്‍‍ ഡേയ്സിയും ഞാനും പലതും മാറ്റിവച്ചു.


പുറത്തു് നാട്ടു വെളിച്ചം നോക്കി കിടന്ന എനിക്കൊരു തുണ്ടു കടലാസ്സു തന്നു് ഡേയ്സി പൊട്ടിചിരിച്ചു.
ഡല്‍ഹിയിലെ അഡ്രെസ്സാണെന്നു് പത്തു പ്രാവശ്യം പറഞ്ഞു പൊട്ടിചിരിച്ചു.
പത്താമതു പറഞ്ഞതു കേട്ടു് ,ഒന്നും പറയാനില്ലാതെ മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ കിടന്നു.
ഭോപ്പാല്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അടുത്തു വരുന്നു എനിക്കിറങ്ങേണ്ട സ്റ്റേഷന്‍. കാണാം. എഴുതാം.
ചെറിയ ജന്നലിലൂടെ കൂടെ കൂടെ വരുന്ന ചെറിയ വെളിച്ചത്തില്‍ ഡെയ്സിയുടെ ചിരിക്കാതിരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു.


ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നോടൊപ്പം വാതില്‍ വരെ വന്ന ഡെയ്സിയോടു ഞാന്‍ പറ്ഞ്ഞു.
ഈ യാത്ര ഒരിക്കലും ഞാന്‍ മറക്കില്ല. ചേച്ചിയോടും മോനോടും പറയുക. ഞാനെഴുതാം.
വാതുക്കലൊരു പ്രതിമ പോലെ നിന്ന ഡെയ്സിയോടു പറഞ്ഞു. നമുക്കൊന്നു ചിരിക്കാം.


ട്രയിന്‍ അനങ്ങി തുടങ്ങി കഴിഞ്ഞിരുന്നു. വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


ഈ ഡയറിയില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഞാനറിയുന്നു ഇനി ഒരു പക്ഷേ ഡെയ്സിജോസഫും ആചേച്ചിയും ആ കൊച്ചു മോനും എന്‍റെ ഓര്‍മ്മകളില്‍ മാത്രം.
പ്രിയപ്പെട്ട ഡെയിസി, നിന്‍റെ മനസ്സില്‍ എന്‍റെ ചിത്രം എനിക്കു സങ്കല്പിക്കാനാകുന്നു.
ഈ വരികള്‍ നിങ്ങള്‍ക്കു് വായിക്കാനൊരിക്കലും ഒക്കില്ലാ എന്നറിയാം.
എങ്കിലും ഞാനിതു കൂട്ടി ചേര്ക്കുന്നു.


ഝാന്‍സിയില്‍ നിന്നുള്ള എന്‍റെ അടുത്ത 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഡെയ്സി തന്ന അഡ്രെസ്സ് എന്നന്നേത്തേയ്ക്കു മായി നഷ്ടപ്പെട്ടു.

ഒരിക്കലും കാണാന്‍ കഴിയാനിടയില്ലാത്ത എന്‍റെ ഡെയ്സി ജോസഫു് ഞനീ വരികള്‍ ഇവിടെ നിര്‍ത്തുന്നു.
എന്‍റെ ഈ ഓര്‍മ്മയുടെ മര്‍മ്മരം ഈ ഡയറിയില്‍ ആലേഖനം ചെയ്തു് ഞാനൊന്നാശ്വസിക്കട്ടെ.
NB.
( ഡെയ്സി ജോസഫു് സുന്ദരി ആയിരുന്നു എങ്കിലും ഉഷയുമായി താരതമ്യം ചെയ്യാനൊക്കില്ല.)
-------------------------------
ഈ പേജാണു് ശ്രീമതി വായിച്ചതു്.
-------------------------------------------------------------------------------------

ഞാനെന്‍റെ സ്വത്വം വീണ്ടെടുത്തു് അവളോടു പറഞ്ഞു.
നിനക്കു് ഉഷ ആരായിരുന്നു എന്നു് ഡെയ്സി ജോസഫിനെ മനസ്സിലാക്കിയതിനാല്‍‍ മനസ്സിലായിക്കാണും.
സാരമില്ല മാഷെ. ആരോ ആയിക്കോട്ടെ. ഉഷയും, ഡെയ്സിയും എല്ലാം ഇന്നു ഞാന്‍ തന്നെ അല്ലെ.
എന്നിട്ടവള്‍ പൊട്ടി ചിരിച്ചു.
എന്തോ എനിക്കാ ചിരിയില്‍ ഡെയ്സിയെയോ ഉഷയെയോ കാണാന്‍‍ സാധിച്ചില്ല.
പത്രതാളുകളിലെ ഓരോ വിശേഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍‍ ഓര്‍ക്കുകയായിരുന്നു. ഈയിടെ ആയി താനിഷ്ടപ്പെടുന്നതെല്ലാം അവളില്‍‍ കാണാന്‍‍ ശ്രമിക്കുന്നില്ലേ. ഒരു ചിത്രകാരന്‍‍ വരച്ച ചിത്രം മനോഹരമാക്കാന്‍‍ ശ്രമിക്കുന്നതു പോലെ. കോടിയ മൂക്കിനെ നേരെ ആക്കുന്നു. ചിരിച്ച മുഖം മനോഹരമാക്കുന്നു. അതെ തനിക്കു വേണ്ടുന്നതു് ഇല്ലാത്തയിടത്തു നിന്നു കണ്ടെത്തുന്ന തന്‍റെ മനസ്സിനു് ആയിരം പ്രണാമം നല്‍കി. അവള്‍‍ കൊണ്ടു വന്ന ചായ കുടിച്ചിട്ടു് വെറുതേ പറഞ്ഞു.. ഉഷയെ മനസ്സിലായോ.?
ഉഷ. ഉഷ......
അങ്ങനെ ഉഷ വല്ലപ്പോഴും ഉള്ള ഞങ്ങളുടെ അലോസരത്തിലൂടെ ജീവിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ കുഞ്ഞോളങ്ങളില്‍‍ ഞാനൊരു വള്ളം തുഴയുകയായിരുന്നു. എന്‍റെ ഭാര്യയെ ഞാന്‍‍ അനസൂയയായി സങ്കല്പിച്ചു. ഉഷയുടെ ഓര്‍മ്മകള്‍‍ മറന്നു പോയ പുസ്തക താളുകളിലെ മയില്‍ പീലി മാറ്റി ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.........



ആറാം ക്ലാസ്സില്‍ പുത്തനുടുപ്പും ബാഗുമായി ചെല്ലുമ്പോള്‍ മുന്‍‍ ബഞ്ചിലെ പുതിയ കൂട്ടുകാരി പറഞ്ഞു.
ഞാന്‍‍ ഉഷ. അച്ഛനു് സ്ഥലം മാറി വന്നു. നിന്‍റെ പേരെന്താ.?
നല്ല പൂക്കളുള്ള പാവാട. റിബണ്‍ കെട്ടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ടിരീക്കുന്ന മുടി.
പുസ്തകങ്ങള്‍ വച്ചിരിക്കുന്ന ബാഗിനും എന്തൊരു ചന്തം. ചന്തനത്തിന്‍റെ സുഗന്ധം.
മുഖത്തു് ചോര മായുന്നതറിഞ്ഞ രാജനെന്ന അയാള്‍ വിളറി വെളുത്ത മുഖത്തോടെ വിക്കി പറഞ്ഞു രാജന്‍.
അപ്പുറത്തും ഇപ്പുറത്തും ഇരുന്ന ശാന്ത, വിജയ കുമാരി, സരള, വര്‍ഗ്ഗീസു് , ഐഷാബീവി ഒക്കെ ചിരിക്കുന്നതു കണ്ടു.
കടന്നു പോയ വര്‍ഷങ്ങളില്‍ ക്ലാസ്സു പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പട്ടണക്കാരിയുടെ പുറകില്‍‍ രണ്ടാം സ്ഥാനത്തു വരുമ്പോള്‍, തന്നെ നോക്കുന്ന ഉഷയുടെ കണ്ണുകളില്‍ സഹതാപമായിരുന്നോ. അനുമോദനങ്ങളായിരുന്നോ.‍‍.?


എന്നോ ഒരിക്കല്‍‍ ദീപാരാധനയുടെ മഞ്ഞ പ്രകാശത്തില്‍ തന്നെ ശ്രദ്ധിക്കുന്ന കണ്ണുകള്‍ ഉഷയുടെ ആയിരുന്നു എന്നറിയുമ്പോള്‍, ഉഷ അടുത്തു നില്പുണ്ടായിരുന്നു. ഉഷ സംസാരിച്ചു. കൂടെ നിന്ന അവളുടെ അമ്മ സംസാരിച്ചു..
ഉഷയുടെ അച്ഛന്‍‍ രാജന്‍റെ സ്ഥലത്തു് ജനിച്ചു വളര്‍ന്നു് ഉയര്‍ന്ന പരീക്ഷ പാസ്സായി വലിയ ഉദ്യോഗം കിട്ടിയ ആദ്യ കേമന്മാരിലൊരാളായിരുന്നു. തിരുവനന്ത പുരത്തു് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റമാണു്, സ്വന്തം നാട്ടിലേയ്ക്കു് താല്‍ക്കാലികമായി കുടുംബത്തെ മാറ്റി താമസിക്കാന്‍‍ ഇടയാക്കിയതു്.


വീടിനടുത്തു് താമസിച്ചിരുന്ന ഉഷ സ്കൂള്‍ വിട്ടാല്‍‍ കളിക്കാന്‍‍ തങ്ങളോടൊപ്പം കൂടിയിരുന്നു.
സാറ്റു കളി. ഒളിച്ചിരിക്കാന്‍ പുതിയ സങ്കേതം കണ്ടെത്താന്‍ പ്രഗത്ഭനായിരുന്നു രാജന്. കളിയില്‍‍ ജയിക്കുന്ന രാജനോടൊപ്പം എന്നും ഒളിച്ചിരിക്കാന്‍‍ ഉഷയും ഉണ്ടായിരുന്നു. കണ്ടുപിടിക്കാനൊക്കാത്ത സ്ഥലങ്ങളില്‍ ചേര്‍ന്നിരുന്നു് അവര്‍ കാര്യം പറഞ്ഞു.
അവളുടെ ശബ്ദത്തിനു് മാധുര്യമുണ്ടെന്നും അവളുടെ സംഭാഷണങ്ങളിലും സൌന്ദര്യമുണ്ടെന്നും രാജനറിയാന്‍ തുടങ്ങി.
ഒരിക്കലൊളിച്ചിരുന്നു .കൂട്ടുകാരന്‍‍ ശശി, തൂണില്‍ മുഖം മറച്ചു് എണ്ണാന്‍ തുടങ്ങി. ഒന്നു്..രണ്ടു്...മൂന്നു്...സാറ്റു കളിയാണു്...
പൊളിഞ്ഞു കിടന്ന നടപ്പന്തലിനും താഴെയുള്ള നന്ത്യാര്‍ വനത്തിലെ കൊച്ചുകൊട്ടിലില്‍ എത്തി രാജന്‍ ‍ ഒളിച്ചിരുന്നു.
അതേ കയ്യാല ചാടി എഴുപതെണ്ണുന്നതിനു മുന്‍പു് എത്തിയ ഉഷയുടെ കാല്‍ വണ്ണയില്‍ തൊട്ടാവാടി കൊണ്ടു മുറിഞ്ഞിരുന്നു.
വെളുത്ത കൈയില്ലാത്ത പെറ്റിക്കോട്ടിട്ട ഉഷ . കമ്മ്യൂണിസ്റ്റു പച്ചില പിഴിഞ്ഞൊഴിക്കുമ്പോള്‍ ആദ്യമായി ഉഷയുടെ ചന്ദന നിറമുള്ള തുട കണ്ടു.
എന്തൊക്കെയൊ പറഞ്ഞിരുന്നപ്പോഴായിരുന്നു ഇടവപ്പാതി അലറി വിളിച്ചതു്.
ഇടിയും മിന്നലും .വടക്കു ഭാഗത്താകാശത്തു് കല്ലിപ്പനങ്ങാട്ടെ ആഞ്ഞിലി മരം ഉറഞ്ഞു തുള്ളുന്നതു കാണാം.
സാറ്റു കളി നിര്‍ത്തി ഓടുന്ന കൂട്ടുകാരുടെ പാദ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
മഴ തോരരുതേ എന്നാശിച്ചു. എന്തൊക്കെയോ പറഞ്ഞു ചിരിച്ചിരുന്നു.
മഴ തോര്‍ന്നതിനു ശേഷം കയ്യാലയ്ക്കു മുകളില്‍ വലിഞ്ഞു കയറി ഉഷയെ പിടിച്ചു കേറ്റി. കുതിര്‍ന്ന കൈയാല ഇടിഞ്ഞു വീണു് വീണ്ടും ചിരിച്ചതും ഇന്നലെ ആയിരുന്നോ.... ഉടഞ്ഞു വീണ ചുമന്ന കുപ്പി വളകള്‍ ചിതറിയ കുഴഞ്ഞ മണ്ണു ചവുട്ടി നടന്നതും.....ഇന്നലെ തന്നെ.


പിന്നീടുഷയെ കണ്ടിരുന്നില്ല.
ഉഷയില്ലാത്ത സാറ്റുകളിയില്‍ എന്നും രാജന്‍ ആദ്യം തന്നെ കണ്ടുപിടിക്കപ്പെട്ടു.
അമ്പലത്തില്‍ വച്ചൊരു ദിവസം അമ്മയോടൊപ്പം വന്ന വലിയ പാവാടയുടുത്തു് ധാവണി ചുറ്റിയ ഉഷയെ അയാള്‍ കണ്ടു.
മുഖത്തു് നാണം കൂടുതലായിരുന്നു എന്നും ഒരു കള്ള ചിരി കണ്ണിലൊളിപ്പിച്ചിരുന്നു എന്നുമൊക്കെ മനസ്സിലാക്കാന്‍ രാജനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.


പത്താം ക്ലാസ്സില്‍‍ പഠിക്കുമ്പോഴായിരുന്നു.വൈകുന്നെരം അമ്പലത്തില്‍ വച്ചു് ഉഷ പറഞ്ഞു. നാളെ റ്റി.സി. വാങ്ങി ഞങ്ങള്‍ പോകുകയാണു്. അച്ഛനു് വീണ്ടും തിരുവനന്തപുരത്തേയ്ക്കു് സ്ഥലം മാറ്റം. പ്രൊമോഷനോടുകൂടി.
മനസ്സില്‍ കൊള്ളിയാന്‍ മിന്നി. രാജനു് അഡ്രെസ്സു തരാം. എഴുതാമല്ലൊ. അവള്‍ ചിരിച്ചു. രാജന്‍ ചിരിക്കാന്‍‍ ശ്രമിച്ചു.
നന്ത്യാര്‍ വട്ടം പൂക്കള്‍ വിതറുന്ന വെട്ടു പാതയിലൂടെ അവള്‍ നീങ്ങി.


അന്നു് രാജനുറങ്ങിയില്ല. പിറ്റേ ദിവസം അവരുടെ വീട്ടിലേയ്ക്കോടിച്ചു പോയ ടാക്സിക്കു പുറകേ രാജനും നടന്നു. വഴിയരുകിലേ അയണി മരത്തിനടുത്തായൊളിഞ്ഞു നിന്നു.
വലിയ വലിയ പെട്ടികളും ബാഗുകളും ഒക്കെ കാറിനു മുകളില്‍ കെട്ടി വച്ചു.
മറ്റു സാധനങ്ങളൊക്കെ ഒരു ലോറിയില്‍ പൊയ്ക്കഴിഞ്ഞു.
ഉഷയുടെ അച്ഛന്‍ അമ്മ ഇളയ അനിയന്‍ ഒക്കെ വണ്ടിയില്‍ കയറുന്നു. ഉഷ സൈഡിലാണിരിക്കുന്നതു്. തന്നെ കാണാനായി കൈയാലയുടെ സൈഡിലേയ്ക്കു് മാറി നിന്നു.
ഒന്നു കൈയെങ്കിലും വീശാമല്ലോ. ഓടി വരുന്ന വണ്ടിയുടെ സൈഡു സീറ്റില്‍ കണ്ണും നട്ടു് അയാള്‍ നിന്നു.
കാറ്റത്തു് പറന്നു പാറുന്ന ഉഷയുടെ തലമുടിയുടെ നിഴലില്‍ ഒരു ജന്മ സായൂജ്യം നഷ്ടപ്പെടുന്നതറിഞ്ഞു് രാജന്‍ തിരിച്ചു പോയി.



വര്‍ഷങ്ങളുടെ മറവില്‍ നീരാഴിയിലെ മാവു് പല പ്രാവശ്യം പൂക്കുടകള്‍ നിവര്‍ത്തി.
രാജന്‍റെ ജീവിതവും ....
ശ്രീമതിയെ അലോസരപ്പെടുത്താന്‍ മാത്രം ഉഷ..ഉഷ...എന്ന ശബ്ദം വല്ലപ്പോഴും ഉരുവിട്ടിരുന്നു.
ഒരു പക്ഷേ മറക്കാന്‍‍ മടികാണിക്കുന്ന മനസ്സിന്‍റെ വിഹ്വലതകളായിരുന്നോ അതു്.


..............

വേരുകള്‍ തേടി എത്തുന്ന വര്‍ഷാവര്‍ഷ സന്ദര്‍ശനം തന്നെ ആയിരുന്നല്ലോ അതും.
ഓര്‍മ്മകളുടെ അപ്പൂപ്പന്‍‍ താടികളില്‍, മനസ്സിന്‍റെ വിങ്ങലുകള്‍ക്കു് , ശബ്ദമുണ്ടാകുന്ന ദിവസങ്ങള്‍.
മക്കള്‍ ഓടി നടന്നു. കാണാത്ത കാഴ്ച്ചകള്‍ കണ്ടു് , ഒരു കെട്ടു സംശയങ്ങളുമായി അമ്മൂമ്മയുടെ പിന്നാലെ..
നാളെ ഞങ്ങള്‍ തിരിച്ചു പോകുകയാണു്. അന്നു് അമ്പലത്തില്‍ ദിപാരാധന കണ്ടു തൊഴുതു.
ജനിച്ചു വളരുന്നതു കണ്ട ശിലാവിഗ്രഹങ്ങളോടയാള്‍ എന്നത്തേയ്മ് പോലെ യാത്ര ചോദിച്ചു.
പുറത്തു് പൂത്തു നിന്ന അരളിമരത്തിനടുത്തു് ,മോനെയും മോളെയും കെട്ടി പിടിച്ചു നില്‍ക്കുന്ന സ്ത്രീരൂപത്തിനടുത്തു അയാളെത്തി. അതേ...ഉഷ....വര്‍ഷങ്ങളിലൂടെ ...മാറ്റങ്ങളുടെ പേമാരിയില്‍, മെലിഞ്ഞൊരു നിഴല്‍ രൂപമായിമാറിയ ഉഷ അയാളെത്തിയപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്കു മാഞ്ഞു കഴിഞ്ഞിരുന്നു. ആരാണതു് എന്ന ഭാര്യയുടെ ചോദ്യത്തിനു് ഒരു ത്തരം നല്‍കാതെ അയാള്‍ മിണ്ടാതെ നിന്നു.


ഭാര്യയെ അലോസരപ്പെടുത്താനായി അയാള്‍ പിന്നീടു് ഉഷ എന്നൊരിക്കലും പറഞ്ഞിട്ടില്ല...
__________________________________________________________________________________

ചിത്രം വരച്ചതു്.- വേണു

50 comments:

വേണു venu said...

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ചെറുകഥ പറയാന്‍‍ ഞാന്‍‍ ശ്രമിക്കുന്നു. വായനക്കാര്‍ക്കു മനസ്സിലാകണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍‍ ഈ കഥ അവതരിപ്പിക്കുന്നു.:)

സു | Su said...

കഥ ഇഷ്ടമായി. ഉഷയും, രാജനും, ഡെയ്സിയും ചേച്ചിയും, ട്രെയിനും, ഭാര്യയും, നാടും ഒക്കെയുള്ള കഥ.

:)

Rasheed Chalil said...

വേണുമാഷേ ഒത്തിരി കഥാപാത്രങ്ങള്‍... അല്ല ഒത്തിരി ജീവിതങ്ങള്‍ നിറഞ്ഞാടിയ ഈ കഥ ഒത്തിരി ഇഷ്ടമായി. ഉഷയും ഡെയ്സിയും രാജനും ... എല്ലാവരിലും പലപ്പോഴും കണ്ടുമറന്ന മുഖങ്ങള്‍ കാണുന്നു.

ഒത്തിരി ഇഷ്ടമായി.

asdfasdf asfdasdf said...

കഥ നന്നായി. പലയിടത്തും കഥ മുറിയുന്ന പോലെ തോന്നി. വലിയൊരു ഫ്രെയിമിനെ ചുരുക്കുമ്പോഴുള്ള പ്രശ്നങ്ങളായിരിക്കും.

G.MANU said...

venuji....manasil kollunna kathha..

മുസാഫിര്‍ said...

" In everybody's life there will be a summer of 42 " എന്നു ആ പേരില്‍ ഒരു പടം പുറത്തിറങ്ങിയപ്പോള്‍ അതിന്റെ പരസ്യത്തില്‍ കണ്ടിട്ടുണ്ട്.അതു പോലെ എല്ലാവരുടെ ജീവിതത്തിലും ഒരു ഉഷയെങ്കിലുമുണ്ടാവും അല്ലെ ?.
നന്നായിരിക്കുന്നു വേണു.നീണ്ട യാത്രയിലെ ട്രെയിന്റെ താരാട്ടു പാട്ടും മാറി മാറി വീഴുന്ന വെളിച്ചവും നിഴലും ,ഝാന്‍സി സ്റ്റേഷനും എല്ലാം വീണ്ടും കണ്ടു.

സാജന്‍| SAJAN said...

വേണു venu said...
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ചെറുകഥ പറയാന്‍‍ ഞാന്‍‍ ശ്രമിക്കുന്നു. വായനക്കാര്‍ക്കു മനസ്സിലാകണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍‍ ഈ കഥ അവതരിപ്പിക്കുന്നു.:)
വേണുച്ചേട്ടാ, മനസ്സിലായി എല്ലാം മനസ്സിലായി:)
കഥ മനോഹരമായിരിക്കുന്നു

Anonymous said...

കഥയാണെങ്കിലും ഉഷയെയും ഡെയ്സി ജോസെഫിനെയും ഒക്കെനേരില്‍ കണ്ടപോലുണ്ട് വേണു. ഇഷ്ടമായി ഇതും. കഴിഞ്ഞ കാലങ്ങള്‍ ചികഞ്ഞാല്‍ എല്ലാവരുടെ മനസ്സിലും ഇതുപോലെ ഒരു ഏട് കാണുമെന്നു തോന്നുന്നു. :)

കുറുമാന്‍ said...

നന്നായിരിക്കുന്നു വേണുവേട്ടാ ഈ കഥ. കഥപാത്രങ്ങളെ നേരിട്ട് സംസാരിക്കും പോലെയുള്ള ഒരനുഭവം തരുന്നു ഈ കഥ. ഇതുപോലെ ഗ്യാപ്പ് വേണ്ടട്ടോ ഇനി :)

Raji Chandrasekhar said...

വേണു, കഥ നല്ല കെട്ടുറപ്പുള്ളതായി മാറുന്നുണ്ട്. അഭിനന്ദനങ്ങള്‍..

Typist | എഴുത്തുകാരി said...

അസ്സലായിട്ടുണ്ട്‌. ഇത്രയും ഇടവേള ഇല്ലാതെ
ഇടയ്ക്കൊക്കെ ഒരോ കഥ തന്നുകൂടെ ഞങ്ങള്‍ക്കു്?



എഴുത്തുകാരി.

വേണു venu said...

ആദ്യ കമന്‍റുമായെത്തിയ ശ്രീമതി.സു, നന്ദി.:)
ഒത്തിരി ഇഷ്ടമായ ഇത്തിരി, സന്തോഷം ഞാന്‍ രേഖപ്പെടുത്തുന്നു.:)
കുട്ടന്മേനോനെ അഭിപ്രായത്തിനു് നന്ദി.:)
ജി.മനു,മനസ്സിലൊരോളമെങ്കിലും ഉതിര്‍ത്തെന്നറിയുമ്പോള്‍‍ തീര്‍ച്ചയായും സന്തോഷിക്കുന്നു.:)
മുസാഫിര്‍‍, തീര്‍ച്ചയായും എല്ലാവരുടെ ജീവിതത്തിലും ഒരു ഉഷയും രാജനും ഒക്കെ ഉണ്ടായിരിക്കുമെന്നു തന്നെ തോന്നുന്നു.:)

സാജന്‍‍ ഭായീ, കഥ മനോഹരമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.എല്ലാം മനസ്സിലായി, എന്നെഴുതിയതു വായിച്ചു് ഞാന്‍ പൊട്ടി ചിരിച്ചു.:)
സാരംഗീ, ശരിയാണു്, മറന്നാലും മറക്കാതിരിക്കുന്ന ചെല ഓര്‍മ്മകള്‍‍ തന്നെ.
ഈ കഥയും ഇഷ്ടമായെന്നറിഞ്ഞതില്‍‍ സന്തോഷം.:)
കുറുമാന്‍,
രാകെഷ്ജീ, നല്ല വാക്കുകള്‍‍ക്കു് നന്ദി. എന്നും പ്രചോദനങ്ങളായി തീരുന്ന ആ വാക്കുകള്‍‍ക്കു് എന്‍റെ നന്ദി.:)
രാജി ചന്ദ്ര ശേഖര്‍‍,
താങ്കളുടെ അഭിപ്രായത്തിനു് നന്ദി."വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. " ഇതെഴുതുമ്പോഴുള്ള വ്യഥ, താങ്കളതു കോട്ടു ചെയ്തതു കണ്ടു് സന്തോഷം തോന്നി.:)
എഴുത്തുകാരി, നല്ല വാക്കുകള്‍‍ക്കു് നന്ദി. തീര്‍ച്ചയായും എഴുതാം :)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്‍റെ കൂപ്പു കൈ.:)

ഏറനാടന്‍ said...

വേണുജീ നല്ലൊരു കഥ വായിച്ചതില്‍ ഈ പ്രഭാതത്തിനുപോലും എന്തോ പറയാനുള്ള പോലെ തോന്നുന്നു. ഞാനും അതിലൂടെയെല്ലാം സഞ്ചരിക്കുന്നതുപോലെ..

മഴത്തുള്ളി said...

വേണുമാഷേ, ചെറുകഥ ഇഷ്ടമായി. ഡെയ്സി ജോസഫിനോടൊത്തുള്ള ആ ട്രെയിന്‍ യാത്രയില്‍ ഝാന്‍സി, ഭോപ്പാല്‍ സ്റ്റേഷനുകളിലൂടെ ഞാനുമൊന്ന് കടന്നു പോയി.

സാജന്‍ പറഞ്ഞതിലെന്തോ കാര്യമുണ്ടെന്നും മനസ്സിലായി. അല്ലെങ്കിലതു വായിച്ചെന്തിനു പൊട്ടിച്ചിരിച്ചു... ;) ഹി ഹി.......

ദിവാസ്വപ്നം said...

വേണൂജീ കഥ ഇഷ്ടമായി. തുടക്കം പ്രത്യേകിച്ചും.

"ഒഴിവു ദിവസത്തിന്‍റെ അലസതയുമായി അടുത്ത ചായ പ്രതീക്ഷിച്ചു് പേപ്പര്‍‍ വായിക്കുകയായിരുന്നു അയാള്‍.." ഇമ്മാതിരി വരികള്‍ രസകരമായിട്ടുണ്ട്.

"ആരോ ആയിക്കോട്ടെ. ഉഷയും, ഡെയ്സിയും എല്ലാം ഇന്നു ഞാന്‍ തന്നെ അല്ലെ.
എന്നിട്ടവള്‍ പൊട്ടി ചിരിച്ചു" - കഥാകാരന് അതിനോട് വിയോജിപ്പുണ്ടെങ്കിലും വായനക്കാരന് ആ ലോജിക് ഇഷ്ടമായി. ഇഷ്ടമായീന്ന് അല്ല, അതാണ് സത്യം. നമ്മുടെയൊക്കെ മനസ്സിന്റെ നിഷ്കളങ്കത. പല സ്ത്രീകളും ഫെമിനിസ്റ്റുകളും മനസിലാക്കാത്ത, മനസിലായി എന്ന് സമ്മതിച്ചുതരാത്ത സത്യം.

സുന്ദരന്‍ said...

കഥനന്നായിരിക്കുന്നു വേണു...
ഇഷ്ടമായ്...

ആ ഡയ്സി തന്ന അഡ്രസ് എന്നെന്നേയ്ക്കുമായ് നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ .....
കഥവേറെആയേനേന്നു തോന്നി

വേണു venu said...

കഥ വായിച്ചഭിപ്രായം എഴുതിയ,
ശ്രീ.ഏറനാടന്‍, പ്രഭാതവും പുഞ്ചിരിയുമായി നിന്നതില്‍ സന്തോഷിക്കുന്നു. നന്ദി:)
..മഴത്തുള്ളി..അഭിപ്രായത്തിനു നന്ദി. അതില്‍ കാര്യമുണ്ടെന്നെഴുതിയതു വായിച്ചു് ഞാന്‍‍ വീണ്ടും വീണ്ടും പൊട്ടിചിരിച്ചു.:)
ദിവാജി, ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തുന്ന ആ സഹൃദയന്‍റെ സൂക്ഷ്മ നിരീക്ഷണം എത്രയോ മുന്‍പേ ഞാന്‍‍ മനസ്സിലാക്കിയിട്ടുണ്ടു്. നന്ദി.:)
.. സുന്ദരന്‍, അഭിപ്രായത്തിനു് നന്ദി. ആ അഡ്രെസ്സു് നഷ്ടപ്പെടാതിരുന്നെങ്കില്‍.....
ഹാഹാ...അതിഷ്ടപ്പെട്ടു.:)

ശിശു said...

ആത്മാംശങ്ങള്‍ ഉരുകിവീണൊലിച്ചിറങ്ങുന്ന കഥകളാണ് താങ്കളുടേത് എന്ന് മറ്റൊരു കഥയില്‍ ഞാന്‍ പറഞ്ഞിരുന്നു. അതുതന്നെ ഇവിടെയും തോന്നുന്നു. ഉള്ളിലുള്ള ജീവിതം പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്, അതിനെ നന്നായി ചെത്തിയൊരുക്കിയെടുക്കുമ്പോഴാണ് നല്ല ശില്പങ്ങള്‍ ലഭിക്കുന്നത്. അതിനാവശ്യം വേണ്ടതെന്താണ്?, നിരീക്ഷണങ്ങള്‍?,സ്വയംമാറിനിന്നുള്ള വിമര്‍ശനങ്ങള്‍?, ആയിരിക്കും ഇല്ലെ?

ചില കഥാപാത്രങ്ങളെ മറക്കാതിരിക്കാന്‍ പാകത്തില്‍ വളര്‍ത്തിയെടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍..
തുടരുക, ഇത്ര കാലതാമസം വേണ്ട അടുത്തതിനായി.

തണുപ്പന്‍ said...

അതിമനോഹരമായിരിക്കുന്നു.

വേണു venu said...

ശിശു,
സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി. മറക്കാനാകാത്ത കഥാപാത്രങ്ങളായി മാറുന്നു എന്ന വരികളില്‍ തീര്‍ച്ചയായും സന്തോഷിച്ചു.:)
തണുപ്പന്‍‍,
സന്ദ്ര്ശനത്തിനു് നന്ദി. കഥ മനോഹരമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞാന്‍‍ ആഹ്ലാദിക്കുന്നു.:)

ഗുപ്തന്‍ said...

വേണുവേട്ടാ സുന്ദരമായ എഴുത്ത്... ഇഷ്ടപ്പെട്ടു

വേണു venu said...

മനുവേ,
അഭിപ്രായത്തിനു് നന്ദിയും സന്തോഷവും അറിയിക്കുന്നു.:)

ടി.പി.വിനോദ് said...

നല്ല കഥ വേണുമാഷേ...

വേണു venu said...

വിനോദ്ജീ(ലാപുട),
സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും എന്‍റെ സന്തോഷം, നന്ദി രേഖപ്പെടുത്തുന്നു.:)

Murali K Menon said...

കഥക്ക് അനുഭവത്തിന്റെ, പരിചയത്തിന്റെ ഒരു നനവ്, ഗന്ധം ഒക്കെ ഉണ്ടാവുമ്പോള്‍ അത് സ്വാഭാവികമായും ആ തലമുറയുടെ അനുഭവമായ് അതൊരു ഛായാചിത്രമായ് പലരുടേയും മനസ്സിലേക്ക് ഓടിയെത്താന്‍ സഹായിക്കുന്നു. ഇത്തരം ഓര്‍മ്മകളെ താലോലിക്കാത്ത പ്രവാസികള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. വേണുവിന് എന്റെ അഭിനന്ദനങ്ങള്‍
സസ്നേഹം മുരളി

വിഷ്ണു പ്രസാദ് said...

വേണുജീ കഥ ഇഷ്ടമായി.

വേണു venu said...

ശ്രീ.മുരളി മേനോന്‍‍,
കഥ വായിച്ചതിനും അഭിപ്രായമെഴുതിയതിനും സന്തോഷം. അഭിനന്ദനങ്ങള്‍‍ക്കു് നന്ദി.:)
വിഷ്ണുജീ,
കഥ വായിച്ചതിനും ഇഷ്ടമായെന്നറിഞ്ഞതിലും നന്ദി.:)

കുതിരവട്ടന്‍ | kuthiravattan said...

കഥ മനോഹരമായിരിക്കുന്നു.

മയൂര said...

നന്നായിരിക്കുന്നു ഈ കഥ...:)

വേണു venu said...

പാദസരങ്ങള്‍‍ വായിച്ചു് അഭിപ്രായമെഴുതിയ ശ്രീ.കുതിരവട്ടന്‍‍, ശ്രീമതി.മയൂരാ, സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.:)

അഭിലാഷങ്ങള്‍ said...

കഥ വായിച്ചു. ഇഷ്ടപ്പെട്ടു.

പിന്നെ, “...പേരു പറയുമ്പോഴെല്ലാം ട്രയിന്‍റെ കൂവല്‍ അതിനെ മായ്ച്ചു കളഞ്ഞു. ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു “. ഈ സീന്‍‌ ഞാന്‍ ഭാവിയില്‍ സിനിമയെടുക്കുമ്പോള്‍ (!) അതില്‍‌ ഉള്‍പ്പെടുത്തും. കാരണം നല്ല രസമുള്ള, ലാളിത്യമുള്ള സീനല്ലേ?

ശ്രീ said...

വായിക്കാന്‍ വൈകി...
നല്ല കഥ.... ഇഷ്ടപ്പെട്ടു

വേണു venu said...

അഭിലാഷു്, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ട്രയിന്‍റെ കൂവലില്‍ പേരു പറഞ്ഞതും പൊട്ടിച്ചിരികള്‍ മാഞ്ഞു പോകുന്നതും, ചെറുകഥയില്‍ രണ്ടു വരികളിലെഴുതാനേ പറ്റിയുള്ളു. പക്ഷേ അഭിലാഷിന്‍റെ സിനിമയില്‍ അതു് മനോഹരമായി പകര്ത്താനുള്ള സാധ്യത ധാരാളമാണു്. സഞ്ചനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിലാഷിനു്, എന്നെങ്കിലും ഇതു പോലുള്ള ധാരാളം സീനുകളുമായുള്ള സിനിമകളെടുക്കാന്‍‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.:)
ശ്രീ. വായിച്ചതിനും ഇഷ്ടമായി എന്നറിഞ്ഞതിനും നന്ദി.:)

Inji Pennu said...

ഉം....ഇപ്പളാ വായിക്കാന്‍ പറ്റിയേ. നന്നായിരിക്കുന്നു വേണുവേട്ടാ. പഴ്യ ഒരു കഥയിലും സൌന്ദര്യമില്ലാത്ത ഭാര്യയായിരുന്നു.
ഇനിയും സുന്ദരിയാ‍യില്ലെ അവള്‍ ? :(

വേണു venu said...

ഇഞ്ചിപെണ്ണു്,
വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി, സന്തോഷം.
പിന്നെ തനിക്കു വേണ്ടതു് എവിടെയും കണ്ടെത്തനുള്ള ആയിരം പ്രണാമങ്ങളര്‍ഹിക്കുന്ന ഒരു മനസ്സു്. അവിടെ എല്ലാം എന്നെ സൌന്ദര്യമയം .:)

d said...

വേണു മാഷെ,
താങ്കളുടെ ഈ പേജിലെത്താന്‍ കുറേ വൈകിപ്പോയി;
മനസ്സില്‍ തൊടുന്ന കഥകള്‍.. വായിച്ചവയില്‍ ഈ കഥ ഏറെ ഇഷ്ടമായി :)

ചീര I Cheera said...

വേണൂ ജീ..
എന്തോ ഇതു വളരെ ഇഷ്ടമായി, പ്രത്യേകിച്ചും ചില വരികള്‍, പച്ചയായ കഥാപാത്രങ്ങള്‍..

വേണു venu said...

പാദസരങ്ങള്‍‍ വായിച്ചഭിപ്രായം എഴുതിയ
വീണ കഥ ഇഷ്ടപ്പെട്ടതിലും,‍‍ പ്രത്യേകിച്ചും ഈ കഥ കൂടുതല്‍‍ ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷിക്കുന്നു.
പി.ആര്‍‍, കഥ ഇഷ്ടമായതില്‍‍ സന്തോഷം. പച്ചയായ കഥാപാത്രങ്ങളും ചെല വരികളും ഹൃദ്യമായെന്നറിയുമ്പോള്‍‍ അഭിമാനം തോന്നുന്നു.
വീണ,പി.ആര്‍‍ എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു.:)

ജ്യോതിര്‍മയി /ज्योतिर्मयी said...

വേണു ജി
പാദസരങ്ങള്‍ നന്നേ ഇഷ്ടമായി. കാരണമെന്തെന്നു പറയാനറിയില്ല :)

സഹയാത്രികന്‍ said...

വേണു മാഷേ.... എന്താ പറയണ്ടേന്നറിയില്ല.... എനിക്കു പറയാനുള്ളതെല്ലാം മുകളില്‍ എല്ലാരും പറഞ്ഞിരിക്കണൂ...
ഇവിടെ എത്തിപ്പെടാന്‍ വൈകീലോ മാഷേ....എന്നാലും സന്തോഷം... ഇനിയും വരാം...

വേണു venu said...

ജ്യോതിര്മയിജി,
ടീച്ചറെ കഥ വായിച്ചതിനും അഭിപ്രായമെഴുതിയതിനും സന്തോഷം രേഖപ്പെടുത്തുന്നു.:)
സഹയാത്രികന്‍‍,
താങ്കള്‍ക്കു് കഥയിഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.:)
നന്ദിയുടെ പൂച്ചെണ്ടുകള്‍‍.:)

സഹയാത്രികന്‍ said...

മാഷേ, ഓണാശംസകള്‍

വാണി said...

വേണൂജീ.. നല്ല കഥ.അസ്സലായി എഴുതിയിരിക്കുന്നു. വരകളും നന്ന്..

വേണു venu said...

വാണിജീ,
അഭിപ്രായത്തിനു് നന്ദി.
വരയെക്കുറിച്ചു് ആരും എഴുതിയില്ലായിരുന്നു.
ആ വിഷമം വാണിജിയുടെ കമന്‍റു കണ്ടതിനു ശേഷം ഇല്ലാതായി. എന്‍റെ സന്തോഷം അറിയിക്കുന്നു.:)

ഗിരീഷ്‌ എ എസ്‌ said...

വേണുവേട്ടാ..
വരാനേറെ വൈകിയതിന്‌
മാപ്പ്‌ ചോദിക്കുന്നു.....

മനസില്‍ ഒരു പാദസരത്തിന്റെ കിലുക്കം അവശേഷിപ്പിച്ച്‌ ഡെയ്സിയും ഉഷയും
ആത്മാവില്‍
ഗൃഹാതുരത്വമായി പെയ്തിറങ്ങുന്നു...
ബാല്യത്തിന്റെ ഇടവഴികളില്‍
തൊട്ടുരുമി നടന്ന
സൗഹൃദങ്ങളെ
കാലം
സ്വന്തം യവനികക്കുള്ളില്‍ മറക്കുമ്പോള്‍...
പഴമയിലേക്ക്‌ തിരിഞ്ഞ്നടക്കാന്‍ ഇത്തരം കഥകള്‍ പ്രചോദനമാകുന്നു...

തീവണ്ടിയാത്ര..
പലപ്പോഴും
കളഞ്ഞുപോകുന്ന ആത്മബന്ധങ്ങള്‍ സമ്മാനിക്കുന്നുണ്ട്‌...
പിന്നീടൊരു വഴിയിലും അവരൊന്നും വന്ന്‌ നില്‍ക്കാത്തതെന്തെ എന്ന്‌ ഞാനും ചിന്തിച്ചുണ്ട്‌....

ഭാവനക്കപ്പുറം
യാഥാര്‍ത്ഥ്യത്തിന്റെ സുഗന്ധമുള്ളതുകൊണ്ടാം...
കഥയുടെ ഉപരിതലം ചിലപ്പോഴെല്ലാം ചുട്ടുപൊള്ളുന്നുണ്ട്‌....
ഒരു പക്ഷേ..
അത്‌ രാജനിലൂടെയാവാം...
അല്ലെങ്കില്‍ ഭാര്യയിലൂടെയാവാം...

ലളിതമായി
ഭാഷ കൈകാര്യം ചെയ്തിരിക്കുന്നത്‌ കൊണ്ട്‌ തന്നെ
വായനാസുഖം
കഥപാത്രങ്ങളെ കുറിച്ചുള്ള അമിത സങ്കല്‍പങ്ങളില്‍
അവസാനിക്കുന്നു....

അവസാനഭാഗം കൂടുതല്‍
മനോഹരമായി...
അഭിനന്ദനങ്ങള്‍
ഒപ്പം ഭാവുകങ്ങളും.....

വേണു venu said...

ദ്രൌപദീ,
വായിക്കുകയും നല്ല ഒരു വിശകലനം എഴുതുകയും ചെയ്യുക വഴി, പാദസരങ്ങളിലൊരു മുത്തു കൂടി ചേര്‍ന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു. കഥയായാലും കവിതയായാലും വായിക്കപ്പെടുന്നു എന്ന്റിയുന്നതില്‍‍ കവിഞ്ഞൊരു ചരിതാര്‍ഥ്യം എഴുത്തുകാരനോ(കാരിയ്ക്കോ) മറ്റെന്താണു് സായൂജ്യമായുള്ളതു്.
എന്‍റെ സന്തോഷവും നന്ദിയും അറിയിക്കുന്നു.:)

ദിവാസ്വപ്നം said...

ഈ കഥ വീണ്ടും വായിക്കുമ്പോള്‍, പഴയ വായനയില്‍ വിട്ടുപോയത് കണ്ടെത്തുന്നു. (കൂട്ടിന് ഒരു ജാലകത്തില്‍, ബഹുവ്രീഹിമാഷിന്റെ ആലാപവും !) എത്ര പതിഞ്ഞ ശബ്ദത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. എത്ര നിസ്സാരമായാണ് നൊസ്റ്റാള്‍ജിയ, ഓര്‍മ്മയുടെ സെല്ലുകളെ ഉത്തേജിപ്പിക്കുന്നത്. എത്ര അനായാസമായാണ് നായികമാര്‍ വായനക്കാരന്റെ ചിന്തയിലേയ്ക്ക് burn ചെയ്യുന്നത്.

തീരെചെറിയ വാചകങ്ങള്‍ പെറുക്കിഅടുക്കിവച്ച ഈ കഥ വല്ലപ്പോഴും ആവര്‍ത്തിച്ചുവായിക്കാനായി സേവ് ചെയ്യുന്നു.

വേണു venu said...

ദിവാജീ,
സത്യത്തില്‍‍ കമന്‍റുകള്‍ക്കു് ഒത്തിരി ശക്തിയുണ്ടു്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ അനുഭവം അങ്ങനെയാണു്.
പണ്ടൊരിക്കല്‍‍ എനിക്കൊരു കമന്‍റു കിട്ടി. അതു ഞാനിന്നും നിധിയായി സൂക്ഷിക്കുന്നു.
അതിങ്ങനെ ആയിരുന്നു.
പെരിങ്ങോടന്‍ said...

ഇനിയും നന്നായെഴുതുക വേണൂ. കുത്തിക്കുറിക്കലുകള്‍ക്കു പകരം നല്ല രീതിയില്‍ തന്നെ എഴുതുക, എന്തുകൊണ്ടോ വേണുവിനു് അതു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

Thursday, July 13, 2006 12:37:00 PM
Delete

അതിനു ശേഷവും പലരുടേയും കമന്‍റുകള്‍‍ ഞാനോര്‍ത്തു വച്ചിരിക്കുന്നു.

Inji Pennu said...

വേണുവേട്ടാ,ഞാനിപ്പോഴാ‍ണ് എല്ലാ കഥകളും വായിച്ചത്, മുഖത്തേക്ക് മാത്രം പുകയൂതുന്ന മണ്ണെണ്ണ വിളക്കിനേയും പത്തായത്തിലൊളിച്ചിരിക്കുന്ന ആളേം,
കോമ്മേര്‍സ് ഗ്രൂപ്പെടുക്കേണ്ടി വന്നതും, വലതു കാല്‍ വെച്ച് വന്ന പെങ്ങന്മാരോളും സുന്ദരിയല്ലാത്ത ഭാര്യയേയും ഒക്കെ വായിച്ച് ആകെ ഡെസ്പായീന്ന് പറഞ്ഞാല്‍ മതിയല്ല്ലൊ.:(
ആകെ സങ്കടായി...ശരിക്കും ചങ്കിലൊരു ട്രാഫിക്ക് ജാം..ആത്മാംശം ഉണ്ടാവരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നു...


ഞാന്‍ വേണുവേട്ടന്റെ ഫാനായി...!

Thursday, February 01, 2007 9:56:00 AM



--------------------------------------------------------------------------------------------------
ദിവ (diva) said...

പ്രിയപ്പെട്ട വേണൂജീ,

“ഒന്നും
സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു“ എന്റെ കാര്യവും സെയിം പിച്ച്...

ആദ്യത്തെ ഭാഗത്തിന്റെ അത്രയും ഒതുക്കം ഇതിന് കാണുന്നില്ലല്ലോ വേണുജീ, അതോ എന്റെ വായനയുടെ തകരാറാണോ... ആരോ പണ്ട് എവിടെയോ കമന്റിയതുപോലെ, മുഴുവനും വിവരിച്ചില്ലെങ്കിലും വാ‍യനക്കാര്‍ക്ക് മനസ്സിലാകും എന്നതുകൊണ്ട് ആയിരിക്കാം എനിക്കങ്ങനെ തോന്നിയത്.

ഗൃഹാതുരമായ നല്ല കുറേയോര്‍മ്മകള്‍ വേണുജിയുടെ കൈയില്‍ ഉണ്ട് എന്നറിയാം. അവയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു

Raji Chandrasekhar said...

വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )#links#links

"ഈ ജീവിതത്തില്‍ ഒത്തിരി പഠിയ്ക്കാന്‍ സാധിച്ച ഒരു മഹാ ഭാഗ്യവാന്‍. " എന്നു എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളാണ് വേണുവിന്റേതെന്ന് വായനാനുഭവം.

"ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു."-എന്നത് പച്ചയായ ജീവിതാനുഭവം.

Metaphysics-ന്റെ ഊടുവഴികളിലൂടെ ഇടറി നടന്നുകൊണ്ടിരുന്ന കാലഘട്ടങ്ങളിലെന്നോ മനസ്സിലുറച്ചകാര്യമാണ്- "അനുഭവം പ്രമാണം".

"മനസ്സില്‍ വിരിയുന്ന മാതളപ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഓരോ ചിത്രത്തിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും, വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല."

എന്നിട്ടും വഴിത്താരകള്‍ പിന്നിട്ടു നാം മുന്നോട്ടുതന്നെ നടക്കുന്നു. അതാണ് ജീവിത,മെന്നു ഞാനും തിരിച്ചറിയുന്നു. അത് മനസ്സു തണുപ്പിക്കുന്ന അനുഭവമാണ്. ഇങ്ങനെ തിരിച്ചറിവിന്റെ അനുഭവങ്ങളിലൂടെ അനുവാചകനെ കൈപിടിച്ചു നടത്തുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്‍.

ഇനിയു,മൊത്തിരിയൊത്തിരി പറയാനുണ്ട്.,,,,,.

ഏതാനും കവിതകളുമായി വന്ന് ചന്തക്കു പുറത്ത് തോര്‍ത്തും വിരിച്ചിരുന്ന എനിക്ക്, കഥാകഥനത്തിന്റെ അത്ഭുതച്ചിമിഴുകള്‍ തുറന്നു കാണിച്ചുതന്നതിന് എങ്ങനെയാണ് നന്ദി പറയുക.

പ്രിയപ്പെട്ട വേണു,,

ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചതു പോലെ, നോവലിന്റെ പടിപ്പുര തുറക്കൂ. എം. ടി.-യെ പോലെ എന്നല്ല, അതിനു,മപ്പുറത്തേക്കു പോകുവാനുള്ള കോപ്പുകള്‍ താങ്കളുടെ പക്കലുണ്ട്.

സ്നേഹാദരങ്ങളോടെ,,,,,
1.http://rahasyalokam.blogspot.com/2007/07/venus-stories.html
2.http://mylbloginks.blogspot.com/2007/07/venus-stories-linkslinks.html
Saturday, July 28, 2007 10:18:00 AM



സത്യത്തില്‍‍ ഈ പുതിയ കമന്‍റെനിയ്ക്കു് വീണ്ടും പ്രചോദനങ്ങള്‍‍ നല്‍കുന്നു.
ഞാന്‍ ഡ്രാഫ്റ്റില്‍‍ വച്ചിരിക്കുന്ന കഥയില്ലായ്മകള്‍‍ ഒക്കെ‍‍ പോസ്റ്റു ചെയ്യാനൊരു മനസ്സു്. അതിലൊന്നും കഥകളില്ലാ. ചെല ചിത്രങ്ങള്‍‍ മാത്രം. കഥ കണ്ടെത്തുമെങ്കില്‍‍ കഥയില്ലായ്മ ആവില്ല.:)
നന്ദി.:)

നിരക്ഷരൻ said...

കഥ ഇഷ്ടമായി മാഷേ.
ഒന്ന് ചോദിച്ചോട്ടേ, മാഷിന്റെ കഥകളിള്‍ ആത്മകഥാംശങ്ങള്‍ എത്രത്തോളം കയറിക്കൂടാറുണ്ട് ?
ചുമ്മാ ഒരു ചോദ്യമാണ്. സീരിയസ്സായെടുക്കരുതേ .

വേണു venu said...

നിരക്ഷരന്‍‍, ഹഹാ..എന്തിന്‍ സീരിയസ്സ് ആകണം.
ഉത്തരം പറയട്ടെ. ഉമ്മിണി ഒത്തിരി ആത്മകഥാശംങ്ങള്‍‍.
നല്ല വായനയ്ക്കെന്‍റെ കൂപ്പു കൈ.:)