Friday, September 25, 2009

മറക്കാത്ത പാസ്സ് വേര്‍ഡുകള്‍

മകന്‍റെ ഫോണാണു്.


“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”


അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്.

മനസ്സിലായി.

ലോഗിങ്ങ് പാസ്സ് വേര്‍ഡ് മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.


അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി തുടങ്ങിയതാണു്. ആ അക്കൌണ്ട്.
ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.


പഴയ ഒരു ഡയറിയില്‍ നിന്നും വായിച്ചയാള്‍ പറഞ്ഞു.
പാസ്സ് വേര്‍ഡെഴുതൂ...
ആദ്യം നിന്‍റെ അമ്മയുടെ രണ്ടക്ഷരമുള്ള പേരു്.
അണ്ടര്‍ സ്കോറ് കൊടുത്തിട്ട് നമ്മുടെ നാട്ടിലെ കുടുംബ കാവിന്‍റെ പേരു്.
പിന്നെ വലിയ അക്ഷരങ്ങളില്‍ സരിക.
ഇത്രയും തന്നെ.


പപ്പാ... ആരാണീ സരിക.?
ഇപ്പോഴാരുമല്ല മകനേ...

മനസ്സ് രഹസ്യമായി പറയുന്നുണ്ടായിരുന്നു.

ഒരു പക്ഷേ, നിന്നെ പ്രസവിക്കാതെ പോയ നിന്‍റെ അമ്മ എന്നോ,

വിധിക്കപ്പെടാത്ത കൈമോശം വന്നു പോയ ഒരു ജീവിതംഎന്നോ ഒക്കെ പറയണമെന്നുണ്ടായിരുന്നു.
കട്ടിലില് കിടന്ന് നിങ്ങള്‍ ഇനിയും കിടന്നില്ലേ, എന്ന ചോദ്യവുമായി കിടന്ന സ്ത്രീയെ നോക്കി അയാള്‍ വിധിയെ കൂട്ടു പിടിച്ച് നിശ്ശബ്ദനായി.

ചില പാസ്സ് വേര്‍ഡുകള്‍ അങ്ങനെയാണു മോനേ...
ഓര്‍ക്കാനൊന്നും ഇല്ലെങ്കിലും മറക്കില്ല.
മറന്നാലും മറക്കില്ല.


പാസ്സ് വേര്‍ഡുകള്‍ മാറുന്നത് നോക്കി അയാള്‍ ഇരുന്നു.

------------------------------------------

Thursday, August 06, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ ( ഹരിപ്രസാദിന്‍റെ മരണം)

ദിവസങ്ങള്‍ കടന്നു പോകുന്നു. നക്സല്‍ ബാരിയിലെ പ്രതി വിപ്ലവത്തിന്‍റെ ആഘാതങ്ങളില്‍ കേരളത്തിലെ കുഞ്ഞു മനസ്സുകളില്‍ ഉതിര്‍ന്ന പ്രകമ്പനം ഒക്കെ രാജഗോപാലന്‍ അറിയുന്നുണ്ടായിരുന്നു. “കാണാം” എന്നു പറഞ്ഞു പോയവരെ ഒന്നും കാണാതെയും,
കടന്നു പോയ ഒരു നിമിഷം പോലും തിരിച്ചു വരുന്നതു കാണാതെയും രാജഗോപാലന്‍ സ്വപ്നങ്ങളില്‍ ജീവിച്ചു.
മാവോ സേതൂങ്ങു്, ചൊ എന്‍ ലായ്, .... ചെഗുവേരാ....
കണ്ണു ചുഴഞ്ഞെടുക്കപ്പെട്ട്, കാട്ടു വഴിയില്‍ മരിച്ചു കിടന്ന വര്‍ഗ്ഗീസ്സ്, അവരൊക്കെയും രാജഗോപാലന്റ്റെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളായി കാലം കഴിഞ്ഞു പോകുകയായിരുന്നു.



പി. എ . അബ്ബാസ്സിന്‍റെ നക്സല്‍ ബാരി, ഓംപുരിയുടെ ആക്രോശ് ഒക്കെ രാജഗോപാലനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രാപ്തനാക്കിയിരുന്നു..





പുള്ള വീട്ടിലെ അമ്മൂമ്മ ഒരു പിടി ചാമ്പലായി മാറിയതും, ജാനുവമ്മയുടെ മകന്‍ ശേഖരന്‍റെ വിവരങ്ങള്‍

ഗ്രാമം മറക്കാന്‍ തുടങ്ങുമ്പോള്‍ ....



രാജഗോപാലനോര്‍ക്കാനായി ഒരു സദ്യ നല്‍കിയ ശേഖരന്‍റെ ഓര്‍മ്മയുടെ മുന്നില്‍.....

വീണ്ടും രാജ ഗോപാലന്‍ ഒരു തിരിച്ചു വരവിനൊരുങ്ങുന്നു.





ഏതോ ഒരു ഞായറാഴ്ച മുറിയിലിരുന്ന് തന്‍റെ പഴയ ഡയറികളോരോന്നും നശിപ്പിക്കുകയായിരുന്നു.
ഹരിപ്രസാദിന്‍റെ പേരെഴുതിയ ഡയറിയില്‍ അയാളുടെ ഓര്‍മ്മകളുടെ കളസം അഴിയുന്നതറിഞ്ഞു.



മറ്റെന്നാള്‍ നാട്ടിലേയ്ക്ക് പോകയാണു്.

ഈ അപരിചിതമായ നഗരത്തില്‍ തനിക്ക് തന്‍റെ കല്യാണം പറയാന്‍ പോലും ആരുമില്ലല്ലോ!.

വെറുതേ ഓര്‍ത്തു നോക്കി.



ഹരിപ്രസാദ്.



ഫോണില്‍ വിളിച്ചു.

അതേചിരി.

“ഹരി...ഞാന്‍ രാജഗോപാലന്‍, മറ്റന്നാള്‍ നാട്ടിലേയ്ക്ക്...നാളെ എന്‍റെ സുഹൃത്തുക്കള്‍ക്കൊരു സല്‍ക്കാരം വൈകുന്നേരം. തീര്‍ച്ചയായും താങ്കളെത്തണം...എത്തുമല്ലോ.?“

“എത്തും.“

കുശലങ്ങള്‍ പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഹരി ചിരിക്കുണ്ടായിരുന്നു.



തന്‍റെ മുറിയില്‍ വൈകുന്നേറം ഒരു ഒത്തു കൂടലിന്‍റെ ചടങ്ങുകളൊരുക്കി.
ഡയറിയില്‍ വീണ്ടും പരതി. ആരെയെങ്കിലും അറിയിക്കാന്‍ ഈനഗരത്തില്‍ ഇനിയുണ്ടോ. ഇല്ലാ ആരുമില്ല. ഹരിപ്രസാദിനു ശേഷം ആരേയും അറിയാതെ അയാള്‍ ഡയറി തീയിലിട്ടു. എരിഞ്ഞു ചാമ്പലാവുന്ന പേജുകളില്‍ നിന്നും അനുഭവങ്ങളുടെ വിങ്ങലുകള്‍ ആവിയാകുന്നതും ഒരു ചെറു ചാരമായി കാറ്റില്‍ പറക്കുന്നതും കണ്ടയാള്‍ നിര്‍വൃതി കൊണ്ടു.



വൈകുന്നേരം വൈകിയെത്തിയ ഹരി ചോദിച്ചു.” എവിടെ തന്‍റെ സുഹൃത്തുക്കള്‍“

ഭവ്യമായി രാജഗോപാലന്‍ പറഞ്ഞു.

“എന്‍റെ സുഹൃത്തുക്കളേല്ലാം മരിച്ചു പോയിരിക്കുന്നു, ഒരാളോഴികേ. ആ ആള്‍ മാത്രമേ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാവൂ.“

ഹരിപ്രസാദ് ചിരിച്ചു കൊണ്ട് പറഞ്ഞു. “താനും മരിക്കാന്‍ പോകുകയാണല്ലോ.?“



സന്ധ്യ രാത്രിയാവുകയായിരുന്നു.

നിഴലുകള്‍ക്ക് കനം വയ്ക്കുന്നു.

മുഖത്തോടു മുഖം നോക്കിയിരുന്ന അവരുടെ മനസ്സുകള്‍ വാചാലമായിരുന്നു.

കുമാരനാശാന്‍റെ പദ്യ ശകലങ്ങളുതിര്‍ത്ത് , രാജഗോപാലനോട് ഹരി പറഞ്ഞു. “തനിക്ക് വല്ല മോഡല്ലിങ്ങിനും ഒക്കെ ഒന്നു ശ്രമിച്ചു കൂടെ.“

കണ്ണാടിയില്‍ നോക്കി അഭിമാനത്തോടെ ആലോചിച്ചു. “ഇതില്‍ക്കവിഞ്ഞ മോഡലിങ്ങോ.?“

മദ്യം സിരകളില്‍ഊടെ. ഗംഗയുടെ തീരത്തെ ദേവദാരുക്കളുടെ മണവുമായി കാറ്റ്.

“നമുക്കൊന്നു പോകാം... ഗംഗയുടെ തീരത്തേയ്ക്ക്.?“



വിഡ്ഡിത്തം.
പണ്ട്, ജോസഫ്, അശോകന്‍ ഒക്കെ മദ്യത്തിന്‍റെ ലഹരിയില്‍ അങ്ങനെ പറയുമ്പോള്‍, ആദ്യം എതിര്‍ക്കുന്ന ആ ഹരിയാണു ഇന്ന് പറയുന്നത്.
പോകാം.

വളരെ ഭയപ്പെടേണ്ട സ്ഥലമാണു ഈ പറയുന്ന ഗംഗയുടെ തീരം. ഒരു വശം കത്തിയെരിയുന്ന ചിതകള്‍ കാണാം. മറുവശം ജനിമൃതികളൊതുക്കി ഒഴുകുന്ന ഹിമാലയ തീര്‍ഥം.
അക്കരെ ...ഒരു ചരിത്രം........ഉറങ്ങിയുണരുന്നു.
ഇക്കരെ അവര്‍ ഇരുന്നു.

കാറ്റിനു ദുര്‍ഗന്ധമുണ്ടായിരുന്നതു അവര്‍ അറിഞ്ഞില്ല.

കാഷായ വസ്ത്രം ധരിച്ചവരും അല്ലാത്തവരും ഒക്കെ അവിടെ ഇവിടെ ഒക്കെ വിശ്രമിക്കുന്നുണ്ടായിരുന്നു.
വേദോപനിഷത്തുകള്‍ പൂഴി മണലില്‍ മൌനം നടിച്ചുറങ്ങുന്നുണ്ടായിരുന്നു.

ദുരൂഹതയുടെ സത്യങ്ങള്‍ അറിയാതെ അവര്‍ ഒന്നും മിണ്ടാതൊത്തിരി നേരം അവിടിരുന്നു പോയി.



എപ്പഴോ ഹരി പറഞ്ഞു.“ പോകാം.“

മടങ്ങി എത്തി മുറിയില്‍.

തണുത്തു പോയ ഭക്ഷണം ചൂടാക്കി കഴിച്ചു. വെളിയില്‍ കോട മഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. താഴെ സ്റ്റ്റീറ്റ് ലൈറ്റിനു പുറകിലിരുന്ന ഗ്ഗൂര്ഖാ പാടുന്നതു കേള്‍ക്കാമായിരുന്നു. സിന്ദഗി കെ...... റാഫിയുടെ പഴയ ഏതോ ശോക ഗാനം.

ആഹാരത്തിനു ശേഷം, ചുണ്ടില്‍ കത്തുന്ന സിഗററ്റുമായി ഹരി പറഞ്ഞു.

“നാളെ ഞാന്‍ സ്റ്റേഷനില്‍ വരില്ലെന്നറിയാമല്ലോ.?“ ഹരി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷേ തനിക്കൊരു ഗ്രീറ്റിങും ഞാന്‍ അയച്ചു എന്നു വരില്ല.

അകലെ നഗരം ഉറങ്ങുന്നു.
ഇരുട്ടും വ്യത്തകളും കൂട്ടുകൂടുന്ന രാത്രി വെളിയില്‍ ഒളിച്ചു നില്‍ക്കുന്നു.
താനെന്താണു ആലോചിക്കുന്നത്.?
ഹരി പൊട്ടി ചിരിച്ചു.
ഹരി തുടര്‍ന്നു.
“ താന്‍ പറഞ്ഞല്ലോ, തന്‍റെ സുഹൃത്തുക്കളൊക്കെ മരിച്ചു എന്നു. ...ഇല്ല ആരും മരിച്ചിട്ടില്ല.....താനും മരിക്കുന്നില്ല.... നിങ്ങളൊക്കെ യാണു ജീവിക്കുന്നതു.

“എന്നാല്‍ കേട്ടോളൂ.....ഹരിപ്രസാദ് എന്ന ഞാന്‍ മരിച്ചിരിക്കുന്നു.
ഹരി പൊട്ടി പൊട്ടി ചിരിച്ചു. ചിരിയില്‍ കണ്ണുനീര്‍ ഒളിഞ്ഞിരിക്കുന്നു. രാജഗോപാലന്‍ ദൂരെ ദൂരെ അകലങ്ങളിലെരിയുന്ന ഒരു ചിതയിലെ അവസാന തീപ്പൊരി നോക്കിയിരുന്നു.



ഹരിപ്രസാദ് തന്‍റെ കൈ പിടിച്ച് കുലുക്കി യാത്രയായി.
ബൈക്കിന്‍റെ പുറകിലെ വെളിച്ചം ഒരു പൊട്ടാകുന്നതും അതു പിന്നെ ഹരിയുടെ ഒരു പൊട്ടിച്ചിരി പോലെ ഇരുട്ടില്‍ ലയിക്കുന്നതും നോക്കി അയാളിരുന്നു പോയി.


----------------------

തുടരും.

Friday, July 24, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (നിറങ്ങള്‍ നിഴലുകള്‍‍)

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍

ഒരു വൈകുന്നേരം രാജഗോപലനു ഒരു ഫോണ്‍ വന്നു.


“ഹലോ..രാജനല്ലേ....ഹരിയാണു്‍.”
ഹരിപ്രസ്സാദിന്‍റെ പ്രത്യേക ചിരി രാജഗോപാലന്‍ ഫോണിലൂടെ കേട്ടു.

ഹരി വീണ്ടും പറഞ്ഞു.
“ഇന്നു വൈകുന്നേരം റൂമിലേയ്ക്ക് വരണം. നമുക്കൊന്നു കൂടണം. ആ അശോകനില്ലേ...അവനും മരിച്ചിരിക്കുന്നു.....ഹഹഹാ.” ....ഹരിയുടെ ചിരി.
പ്രൊമോഷനായതിനു ശേഷം ബാങ്കില്‍ നിന്നും ഇറങ്ങാന്‍ ഒത്തിരി താമസിക്കുന്നു. ബാങ്കിലെ എല്ലാ കണക്കുകളും ടാലിയാക്കി, താക്കോല്‍ തിരികെ നല്‍കി വെളിയിലേയ്ക്കിറങ്ങുന്ന രാജഗോപാലന്‍ മാത്രം, ഒരിക്കലും ടാലിയാവാത്ത ഒരു കണക്കായി രണ്ടു കാലില്‍ ടാലിയാകാതെ റോഡിലൂടെ.....



അന്ന് വളരെ വൈകി രാജ ഗോപാലന്‍ ഹരിയുടെ മുറിയില്‍ പോയി.അവിടെ ജോസഫും എത്തിയിട്ടുണ്ടായിരുന്നു.പതിവു ഭക്ഷണം അവര്‍ അവിടെ കഴിച്ചു.
അശോകന്‍റെ എഴുത്ത് ഒരു പ്രേതമായി അവരുടെ മുന്നിലിരുന്നു.


എഴുത്തെടുത്തെറിഞ്ഞ് ഹരി അട്ടഹസിച്ചു. അവനും മരിച്ചിരിക്കുന്നു.
തോമസ്സ്മാന്നും റൊമന്‍‌റോളണ്ടും ബഷീറും എംടിയും മുകുന്തനും മാര്‍ക്കോസ്സും വിവേകാനന്ദനും ചെഗുവേരയും സത്യജിത്രേയും ഒക്കെ കൂട്ടുകാരായി ഹരിയുടെ അലമാരയിലിരുന്നു നോക്കി.
രാജഗോപാലന്‍ നിസ്സംഗതയോടെ ചിരിച്ചു. ജോസഫും.

എപ്പഴോ... പിരിഞ്ഞ അവര്‍ പിന്നെ കുറേകാലത്തേയ്ക്ക് കണ്ടിരുന്നില്ല.





പിന്നീടൊരിക്കല്‍ ജോസഫ് പ്രൊമോഷനോടെ ട്റാന്‍സ്ഫര്‍ ആകുന്ന ദിവസം ഓര്‍മ്മിക്കുന്നു.
യാത്രയയക്കാന്‍ താന്‍ മാത്രം വിധിയുടെ ഭാരവുമായി സ്റ്റേഷനില്‍ നിന്നു. ഹരി വന്നിരുന്നില്ല.


ഒരിക്കലും യാത്രയയപ്പ്, അനുമോദനം അനുശോചനം ഒന്നിലും പങ്കെടുക്കാത്ത ആ അത്ഭുത ജീവിയെ അടുത്തറിയാവുന്നതിനാല്‍,
ആ വേദാന്തം മനസ്സിലാക്കുന്ന അയാള്‍ ജോസഫിനോടൊപ്പം നിന്നു.
ട്രയിന്‍ വന്നപ്പോഴും ജോസഫിന്‍റെ പെട്ടികളൊക്കെ കയറ്റി വയ്ക്കുമ്പോഴും രാജഗോപാലന്‍ നിസ്സംഗനായിരുന്നു.




കാര്‍ത്യായനി പിള്ള ആടുന്ന മുലകളുമായി തിണ്ണയിലിരുപ്പുണ്ടായിരുന്നു.
ജാനുവമ്മ ചോദിച്ചു. “എടാ രാജുവേ നീ ശേഖരനെ ഇന്നു കണ്ടിരുന്നോ. രാവിലെ ഇറങ്ങിയ പോക്കാ... ഇതു വരെ വന്നില്ലാ..”

“കണ്ടില്ല.ഞാന്‍ ആ ലൈബ്ററിയില്‍ ഒന്നു നോക്കാം. ”
പുസ്തകങ്ങള്‍ഊടെ ലോകത്ത് കുത്തിയിരിക്കുന്ന ശേഖരനെ....അയാള്‍ക്കറിയാമായിരുന്നു.



താളം തെറ്റുന്ന ചില ഗാനങ്ങളുടെ താളം,
സ്വമേധയാ തെറ്റി പോകുന്നതാണേന്നു മനസ്സിലാക്കാനൊക്കെ ഒരു പാടു വര്‍ഷങ്ങള്‍ വേണ്ടി വന്നു രാജഗോപാലനു്.



ട്രയിനിലിരിക്കുംപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ നിന്നും മിന്നമിനുങ്ങികള്‍ ഉരുണ്ട് വീണു.
ആറേഴു വര്‍ഷങ്ങളുടെ അന്ത്യം .


ഒരു പക്ഷേ ഇനി ഒരിക്കലും കാണാനൊക്കാത്ത യാത്രയിലേയ്ക്കാണെന്നും,
ജോസഫ് ഈ സ്ഥലത്തേയ്ക്കിനി ഒരിക്കലും ഉണ്ടാവില്ല എന്നൊക്കെ അറിയാമായിരുന്നെങ്കിലും
കൈ പിടിച്ച് പറഞ്ഞു പോയ്യി. കാണാം ഇനിയും. ശൂഭയാത്ര.



ഒരു ചിരി സമ്മാനിച്ച് അകലങ്ങളീലേയ്ക്ക് കുതിക്കുന്ന ട്രയിനിലിരുന്ന് ജോസഫ് കൈ വീശി.....



തുടരും....!

 
Blog Directory chintha.com Web Hosting Directory by Blog Flux comment this on duno Literature Blogs - Blog Top Sites Ultra Linking Blog Directory IndiBlogger - Where Indian Blogs Meet View blog authority The contents of this blog are the intellectual property of the bloger K.Venu Nair. Copying the contents for public display and distribution without the prior consent of the bloger amounts to copyright violation. However linking, framing, metatagging etc. are permitted.

Powered by Blogger

Page copy protected against web site content infringement by Copyscape Web Hosting Directory by Blog Flux