Wednesday, May 14, 2008

ഏര്‍മ്മാടം

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..


മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.


ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.


ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.


നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.


അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.


എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.


കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.


ലാല്‍ സലാം സഖാവേ.


മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.


സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.

*************************************

Monday, April 21, 2008

പിന്നാമ്പുറങ്ങള്‍.

ഞാനാ വീട്ടിലെത്തി. എന്‍റെകൂടെ നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.


വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.
വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.
മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.


നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .
വെറുതേ ഞാനങ്ങോട്ടു നടന്നു.
അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?
“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?
“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.


അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.
ഇന്ദിര ചേച്ചിയല്ലേ, അതു്.


ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത് ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.
മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .
ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?
കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?



ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.
മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.
എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.


ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.

ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.
പടിപ്പുര തുറന്നു കിടന്നു.
ഞാന്‍ വിളിച്ചു. “ശശീ”
ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.
ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.
ഞാന്‍ അവിടിരുന്നു.



രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.
ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.
ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.
ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.


പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.
അടുത്തു നിന്ന മൂവാണ്ടന്‍ മാവു് അച്ഛനു ചിത ആയി.
ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും ഇന്നലെ ഒന്നും അല്ലായിരുന്നു.
എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.
ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.
“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.



അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.
അടുത്ത മഠത്തിലെ മച്ചിന്റ്റെ ജനാലയിലെ സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.
പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”
ഞാന്‍ നടന്നു.
വട്ടയുടെ അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.
“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,


അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.
പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.
ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.


പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.
നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.
എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.
പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം.


************** ******* **************

Monday, December 31, 2007

ഇടവപ്പാതിക്ക് ശേഷം.

ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.



ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.



ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു.


മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.
ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.
തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.



തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,
അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു.


മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.



ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?


കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.

അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ.


ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും.
സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്യാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.
രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.
മെഴുകുതിരിയുടെ സംഗീതം.
എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.
മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.



ഇന്നലെ ..

നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍
വെറുതേ പെങ്ങളോടു അന്വേഷിച്ചു.


ദീപയിപ്പോള്‍ എവിടെ ആണു്.
പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.
പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..
പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍ പറഞ്ഞു.
ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.
ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.
ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.



ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്ലിയാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.


കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.



***********************************

ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.
മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.
അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..


നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.


മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.

ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.
അവളുണരരുത്.

ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.



ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു.


പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു.

വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...

 
Blog Directory chintha.com Web Hosting Directory by Blog Flux comment this on duno Literature Blogs - Blog Top Sites Ultra Linking Blog Directory IndiBlogger - Where Indian Blogs Meet View blog authority The contents of this blog are the intellectual property of the bloger K.Venu Nair. Copying the contents for public display and distribution without the prior consent of the bloger amounts to copyright violation. However linking, framing, metatagging etc. are permitted.