ജാലകം

Saturday, October 04, 2008

രസീത്

Buzz It

അമ്പലത്തിലെ പള്ളിയുണര്‍ത്തുന്ന ശബ്ദം കിളിവാതിലിനിപ്പിറം കിടക്കുന്ന രാജശേഖരനെ ഉണര്‍ത്തി.
താളമില്ലാത്ത ശബ്ദത്തില്‍ മുറുക്കാനിടിക്കുന്ന അമ്മൂമ്മയുടെ ഇടികല്ലിന്‍റെ ശബ്ദം പെരുവഴിയിലൂടെ ഇഴഞ്ഞു പോകുന്നതു് രാജന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

“ അവന്‍റെ നാളല്ലിയോ നാളേ. ഇവിടെ ആരോര്‍ക്കാനാ..... സുകൃത ക്ഷയം.” ഒരു ഭഗവതി സേവ മനസ്സിലുണ്ടാരുന്നേ.. ആരോടു പറയാനാ..” ഇന്നലെ വൈകുന്നേരം അമ്മൂമ്മ പറയുന്നതു കേട്ടിരുന്നു.

ഇടിച്ചു കുഴച്ച മുറുക്കാന്‍ വായിലിട്ട് കുറേ നേരം മിണ്ടാതിരിക്കുന്ന അമ്മൂമ്മയെ ഇരുട്ടത്തും രാജനു നാട്ടുവെളിച്ചത്തില്‍ കാണാമായിരുന്നു.

ജന്നാലയിലൂടെ കുടുംബ കാവിലെ കാഞ്ഞിര മരത്തിന്‍റെ ചില്ലയില്‍ ഒരു നക്ഷത്രം ഇഴയുന്നതു കാണാമായിരുന്നു.
അപ്പുറത്തു കിടന്ന അമ്മ എന്തോ പറയാന്‍ ശ്രമിച്ചു. നാളത്തേ അരിക്കു് രാവിലെ പലചരക്കു കടയിലെ കടം പറയാനുള്ള വാക്കുകള്‍ അമ്മ ഉറക്കത്തില്‍ കാണാതെ പഠിക്കുകയാണെന്നു് രാജനു് അറിയാമായിരുന്നു.

എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടെങ്കിലും ആരും ഓര്‍ക്കുന്നതറിയിക്കാതെ ഒഴുകി നീങ്ങുന്ന ഒരു ജന്മ ദിനം.
കാഞ്ഞിരത്തിന്‍റെ വടക്കേ ചില്ലയില്‍ ഇരുന്നു് ഒരു കൂമന്‍റെ മൂളല്‍. അമ്മൂമ്മ കാര്‍ക്കിച്ചു തുപ്പി. അശ്രീകരം.

അടുക്കള ഭാഗത്തു് സുകൃതക്ഷതങ്ങളുടെ പാത്രങ്ങള്‍ ശബ്ദമുണ്ടാക്കി.
പാലു തീര്‍ന്ന കല്യാണി ദയനീയമായി എരുത്തിലില്‍ നോക്കി നിന്നു.

ഇറമ്പത്തു് ഇറങ്ങി നിന്ന് മൂരി വീട്ടു് നിന്ന രാജനെ അമ്മൂമ്മ നോക്കി. പോയി കുളിച്ചു് വാടാ ചെറുക്കാ.

അയയിലിട്ടിരുന്ന കരിമനടിച്ച തോര്‍ത്തുടുത്തു് , എണ്ണ വറ്റിയ എണ്ണക്കുപ്പിയിലെ മെഴുക്കു് കയ്യിലെയ്യ്ക്കു് ചാലിച്ചു് ചപ്രം തലമുടിയില്‍ പുരട്ടി ഒരോട്ടം. ചെറയിലേയ്ക്കു്. മഠത്തിലെ വാതുക്കല്‍ ഒരു വിസിലു കൊടുക്കാന്‍ മറന്നില്ല. സുബ്ബന്‍ വന്നോളും.
ഇടവഴി തിരിഞ്ഞപ്പോള്‍ കണ്ടതു് അമ്പലത്തില്‍ നിന്നും നടന്നു വരുന്ന സുഭദ്രയെ. കോക്രി കാണിച്ചു ചിരിച്ച അവളെ കണ്ടില്ലെന്നു നടിച്ചോടി രാജന്‍.

ചിറയില്‍ പൊട്ടന്‍ ഗോപിയും സാമ്പനും നേരത്തേ എത്തിയിട്ടുണ്ടു്. അവരുമായി ഒരക്കര ഇക്കര മത്സരിച്ചു. നല്ല തണുപ്പു്. ഇക്കര വന്നപ്പോള്‍ തന്‍റെ സോപ്പു തേച്ചു് വാര്യര്‍ സുഖമായി കുളിക്കുന്നു. ഒരു മാസത്തേയ്ക്കു് അമ്മ മുറിച്ചു തരുന്ന സോപ്പാണതു്. ഒരു സൂക്ഷ്മവും ഇല്ലാതെ പതപ്പിക്കുന്ന വാര്യരെ ഒന്നും മിണ്ടാതെ നോക്കി നിന്നു.

പിന്നെ ഒറ്റ മുങ്ങലിനു് സോപ്പു കഴുകി,
ഒറ്റക്കുതിപ്പിനു് കൽപ്പടവുകള്‍ കയറി.
ഓരോ ദൈവങ്ങളുടേയും മുന്നില്‍ നിന്ന് ഒന്നും പറയാനില്ലാതെ പ്രാര്‍ത്ഥിച്ചു.

മേലേ അമ്പലത്തിലെ ശാന്തിക്കാരന്‍ തിരുമേനി പറഞ്ഞു.
“രാജാ, ഗണപതി ഹോമം പ്രസാദം കൊണ്ടു പോകൂ. ”

കൈയ്യില്‍ തന്ന പ്രസാദത്തിലിട്ടിരുന്ന രസീതില്‍ എഴുതിയതു വായിച്ചു.

രാജന്‍, രേവതി, കിഴക്കടം.
ഒരു രാജ്യം കീഴടക്കിയ സന്തോഷം. ക്ലാസ്സിലെ ഗമക്കാരി സുഭദ്രയെ ഈ രസീതു കാണിക്കണം.
ഓടുക ആയിരുന്നു.



*************************************************************************

മുന്നില്‍ നില്ക്കുന്ന സുഭദ്ര.
“ഒന്നും ഓര്‍മ്മയില്ല. പത്രം വായിച്ചിരുന്നോ. ഇന്നത്തെ ദിവസം പോലും മറന്നിരിക്കുന്നു.”
സുഭദ്രയുടെ മുഖത്തെ ചുളിവുകള്‍ കാണാതെ പഴയ പള്ളിക്കൂടത്തിലെ സുഭദ്രയെ നോക്കി രാജന്‍ ചിരിച്ചു.

ഫോണിന്‍റെ ബെല്ലടി കേള്‍ക്കുന്നു. തന്‍റെ വലിയ ഫ്ലാറ്റിലെ ബാല്‍ക്കണിക്ക് താഴെ ജീവിതങ്ങള്‍ ഓടുന്നു.

മോനാണു്. ഫോണ്‍ വാങ്ങി . “ഹല്ലോ.”... മകനോട് സംസാരിക്കുമ്പോഴും എത്രയോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
“ഹാപ്പി ബര്‍ത്ത്ഡേ.”...
“നന്ദി മോനേ..” ചിരിച്ചു.

ഒരു ചിരിക്കെത്ര മാത്രം സംസാരിക്കാന്‍ കഴിയുമെന്ന് മോനു് മനസ്സിലാകുമോ എന്തോ.
ഓര്‍മ്മയുടെ തീരങ്ങളില്‍ നിന്നും ഒരു കല്ല് നദിയിലേയ്ക്ക് വീണു.

ഗ്ഗ്ലും.

വേണ്ട. ഒന്നും ഓര്‍ക്കരുത്.
അതെന്നേ എന്‍റെ വിധി പഠിപ്പിച്ചിരിക്കുന്നു.
നന്ദി. എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ സുഭദ്രയുടെ മുന്നില്‍ താന്‍ ഒരു രസീതാവുന്നതറിഞ്ഞും അയാള്‍ ചിരിച്ചു പോയി.


*********************************************************************************

45 comments:

വേണു venu said...

ഒരു ചെറിയ കഥ.
എഴുതി മുഴുമിപ്പിക്കാന്‍ കഴിയാതെ പോകുന്ന വലിയ കഥകളിലെ അടര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന കുറച്ച് അക്ഷരങ്ങള്‍ മാത്രം.!

രാമചന്ദ്രന്‍ വെള്ളിനേഴി said...

ഓര്‍മ്മയിലെവിടെയോ ഒരു മുറുക്കാനിടിയുടെ ശബ്ദം ഞാനും കേള്‍ക്കുന്നു.ഉമ്മറക്കോലായിലെ മങ്ങിയ നിലവിളക്കിനരികില്‍ ഒരു മുത്തശ്ശിയുടെ രൂപം ഞാനും കാണുന്നു.ആളനക്കം കുറഞ്ഞ ശ്രീകോവിലില്‍ നടയില്‍ തുളസിയുടെയും നമ്പ്യാര്‍ വട്ടപൂവിന്റെയും ഗന്ധം ഞാനും അറിയുന്നു......

ഭാവങ്ങള്‍ ചാലിച്ചെഴുതിയ മനോഹരമായ ചെറുകഥ.അതിമനോഹരം

തുടര്‍ന്നും എഴുതുക

തറവാടി said...

:)

smitha adharsh said...

നന്നായിരിക്കുന്നു...ജീവിത ഗന്ധമുള്ള കഥ..
ആശംസകള്‍..

വേണു venu said...

കഥ വായിച്ചഭിപ്രായം അറിയിച്ച രാമചന്ദ്രന്‍ വെള്ളിനേഴി, തറവാടി, സ്മിതാ ആദര്‍ശ് നിങ്ങള്‍ക്ക് നന്ദി.:)

ഉപാസന || Upasana said...

വേണു മാഷ് വീണ്ടും ഗൃഹാതുരത്വം ഉണ്ര്ത്തുന്നു.
പലതും മറന്നുവെന്ന് സ്വയം വിശ്വസിപ്പിച്ച് കഴിഞ്ഞ് കൂടുന്ന ഈ വേളയിലും ഞാന്‍ മനസ്സിലാക്കുകയാണ്.
ഇതില്‍ നിന്നൊന്നും മോചനമില്ലെന്ന്..!

മാഷെഴുതിയ ഈ കഥ എന്റെ ലൈഫിലും ഒരു വിടവ് പോലുമില്ലാതെ ചേര്‍ത്ത് വയ്ക്കാന്‍ പറ്റും.
പതിവ് പോലെ നന്നായി എഴുതിയിരിയ്ക്കുന്നു.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ഓഫ് : “രസീത്..!” വേറെ ടൈറ്റില്‍ ഒന്നും കിട്ടിയില്ലേ സാര്‍. :-)

Typist | എഴുത്തുകാരി said...

ഗ്രാമവും, അമ്പലവും, നീന്തി കുളിക്കലും, മുത്തശ്ശിയും, ഓര്‍മ്മകള്‍ മാത്രം. പഴയ കാലത്തിലേക്കു പോയ പോലെ.

സഹയാത്രികന്‍ said...

നന്നായി മാഷേ... അസ്സലായി... അല്ലാണ്ട് ഞാനെന്താപ്പൊ പറയാ... കുറേ ഓര്‍മ്മകള്‍ ഉണര്‍ത്തി... ഒരുപാട് നന്ദി... :)

ആഗ്നേയ said...

നല്ല ഭാഷയില്‍ ഒതുക്കിപ്പറഞ്ഞിരിക്കുന്നു കഥ..അഭിനന്ദനങ്ങള്‍ വേണുവേട്ടാ..
ഞാനും ഒന്നു നാട്ടിലെത്തി..വീടിന്റെ തൊട്ടുണ്ടായിരുന്നു വലിയൊരു കുളം..അടുത്തവീട്ടിലെ ചേച്ചി ആറുമണിക്ക് കുളിക്കാന്‍ കൂട്ടുകൊണ്ടുപോയിരുന്നതെന്നെയായിരുന്നു..ഒപ്പം എത്തും കുട്ടിപ്പട്ടാളങ്ങളും..അക്കരെയിക്കരെനീന്തിക്കടക്കാന്‍ ഞാനും മിടുക്കിയാരുന്നേ...:-)എന്റെ അന്നത്തെ പേരുതന്നെ ജലപ്പിശാശ് എന്നായിരുന്നു..

വേണു venu said...

ഉപാസന || Upasana, സുനിലേ, പതിവു പോലെ നല്ല വായനയ്ക്കെന്‍റെ നമോവാകം.
സ്വയം മറന്നു എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും, ഒരിക്കലും മോചനമില്ലെന്നത് സത്യം.
പേരിന്‍റെ കാര്യം.സുനില്‍ അത് അങ്ങനെ വീഴുകയായിരുന്നു. കൂടുതല്‍ ആലോചിച്ചതും ഇല്ല.
നന്ദി.:)
Typist | എഴുത്തുകാരി , ഇഷ്ടപ്പെട്ടതില്‍ സന്തോഷം.:)
സഹയാത്രികന്‍ , ഓര്‍മ്മകളെ ഉണര്‍ത്തിയതില്‍ ഞാന്‍ സന്തുഷ്ടന്‍. നന്ദി.:)
ആഗ്നേയ , ഇവിടെയും സ്വിമ്മിങ്ങ് പൂളിലെ എന്‍റെയൊക്കെ നീന്തല്‍ കാണുമ്പോള്‍ ആളുകള്‍ അന്തം വിട്ടു നില്‍ക്കും. ബട്ടര്‍ ഫ്ല്യൈയും ബാക്ക് സ്റ്റ്റൊക്കോ എന്തോ ഒക്കെ നാടന്‍ രീതിയില്‍ കാച്ചി വിടുന്നതു കാണുമ്പോള്‍ കൂടെ വരുന്ന മോനും മൂക്കത്ത് വിരലു വയ്ക്കും. നാടന്‍ ചിറയിലെ നീന്തലേ.....
ഓ.ടോ.ജലപ്പിശാശ് എന്നൊക്കെ കേട്ടപ്പോള്‍ പേടിയാകുന്നു.
എല്ലാവര്‍ക്കും നന്ദിയുടെ പൂച്ചെണ്ട്.:)

Murali K Menon said...

ampalaththil paLLimaNi ennokke vaayichchu thuTangiyappOL njaan vichaarichchu ippOzhaththe Orissa, ankamaali sambhavangaLil petta cheRukathhayaayirikkumenn~. pakshe namukku nammute kaavum, veetum vittoru kaLiyillallO allE....!
namukkithokke nostalgia aaN~. pakshe ippOzhaththe thalamuRakku vENtathu Casablanca kathhakaLaaN~.

sorry for mangLish as I am spending a few minutes at internet cafe everyday.

Nachiketh said...

നന്നായിരിയ്കുന്നു ...

വേണു venu said...

മുരളി മേനോന്‍ (Murali K Menon),
മാഷേ, കഫേയിലെ ചുരുങ്ങിയ സമയത്തിലും ആ നല്ല വായനയ്ക്കും പ്രതികരണത്തിനും നന്ദി.:)
Nachiketh , അഭിപ്രായത്തിനു് നന്ദി.:)

പൊറാടത്ത് said...

"..ഓരോ ദൈവങ്ങളുടേയും മുന്നില്‍ നിന്ന് ഒന്നും പറയാനില്ലാതെ പ്രാര്‍ത്ഥിച്ചു.." മനോഹരമായിരിയ്ക്കുന്നു..

കുട്ടിക്കാലം ഓർമ്മിപ്പിച്ച ഈ പോസ്റ്റിന് നന്ദി

അജയ്‌ ശ്രീശാന്ത്‌.. said...

ചെറുതെങ്കിലും
മനോഹരം...വേണുവേട്ടാ....
താങ്കളുടെ കഥകള്‍
വായിക്കുക എന്നത്‌
തീര്‍ച്ചയായും
ഒരനുഭവം തന്നെയാണ്‌...:
അടുത്ത സൃഷ്ടിയ്ക്കായി
ആകാംക്ഷയോടെ കാത്തിരിക്കുന്നു.

വേണു venu said...

പൊറാടത്ത് , വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)
അമൃതാ വാര്യര്‍ , പതിവുപോലെ നല്ല വായനയ്ക്കെന്‍റെ നന്ദി. സന്തോഷം.:)
ഓ.ടോ.11 September 2008 നു ശേഷം എഴുത്തൊന്നും അവിടെ കാണുന്നില്ല. മറ്റു താളുകളില്‍ അന്വേഷിക്കുന്നു.എഴുത്തെവിടെയായാലും അത് മനോഹരമായി തുടരുമല്ലോ.

krish | കൃഷ് said...

നന്നായിരിക്കുന്നു.

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി എഴുതിയിരിയ്ക്കുന്നു.

വേണു venu said...

കൃഷ്, മേഘമല്‍ഹാര്‍, വായനയ്ക്കും അഭിപ്രായം എഴുതിയതിനും നന്ദി.:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേണുമാഷേ, കഥ നന്നായിട്ടുണ്ട്.

അരുണ്‍ കരിമുട്ടം said...

വളരെ നന്നായിട്ടുണ്ട് മാഷേ,സൈലന്‍റായി പോകുന്നു.ഒരു പാട് ഓര്‍മ്മകള്‍.കൊള്ളാം

വേണു venu said...

പതിവു പോലെ രാമചന്ദ്രന്‍ വെട്ടിക്കാടിന്‍റേയും അരുണ്‍ കായംകുളത്തിന്‍റേയും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

നരിക്കുന്നൻ said...

ഒരിക്കൽകൂടി ഞങ്ങളുടെ പഴയ പുഞ്ചക്കുഴിയിൽ ചാടിക്കുളിച്ച പോലെ...
ഇടവഴിയിലൂടെ ഞാനും ഓടുകയാണ്..
എന്നെ നോക്കി അവളും ചിറികോട്ടുകയായിരുന്നു..

നന്ദി. പഴയ ഓർമ്മകളിലേക്ക് നയിച്ചതിന്.

വേണു venu said...

നരിക്കുന്നന്‍ , നല്ല വായനയ്ക്കെന്‍റെ നമോവാകം.:)

GOPAL said...

നല്ല കഥ. കുറച്ചുകൂടെ പിടിച്ചിരുത്താന്‍ തരത്തില്‍ എഴുതുക

ഭൂമിപുത്രി said...

രണ്ടു ലോകങ്ങൾ
രണ്ട് ജന്മങ്ങളായിപ്പിരിഞ്ഞുപോയ വിഷാദം..

വേണു venu said...

മുറിവാലന്‍, തീര്‍ച്ചയായും ശ്രമിക്കാം. അഭിപ്രായത്തിനും വായനയ്ക്കും നന്ദി.:)
ഭൂമിപുത്രി, രണ്ട് ജന്മങ്ങള്‍ .! നന്ദി.കഥയുടെ പിന്നാമ്പുറങ്ങള്‍ തേടുന്ന വായന്യ്ക്കെന്‍റെ നമോവാകം. അതിനും രസീത് .നന്ദി.:)

Unknown said...

ചെറിയ കഥയെങ്കിലും പഴമയുടെയുടെയും ചില ഓർമ്മകൾ എന്നെ വേട്ടയാടുന്നു അമ്പലം നടവഴികൾ
പലതും

വേണു venu said...

മലയാളി, ഇതു വരെയും കൂട്ടം ശരിയായില്ലേ.
ആളുകള്‍ തല്ലിക്കൂട്ടാതെ നോക്കുക.
അനൂപ്‌ കോതനല്ലൂര്‍ ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

Bindhu Unny said...

ചെറുതാണെങ്കിലെന്താ, മനസ്സില്‍ തട്ടുന്ന കഥ ...

വേണു venu said...

Bindhu Unny , വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

Sentimental idiot said...

mazha peyyumpol ammachiyude viliyude shabdham

അശോക് കർത്താ said...

ഇത് ഞാന്‍ ആദ്യമായി കാണുകയാണല്ലോ, മാഷേ....
കൊള്ളാം

Anonymous said...

ചേട്ടായീ, കഥ എഴുതിയിരിക്കുന്നത് കൊള്ളാം..നല്ല ശൈലി! പണ്ട് ബിവിയില്‍ വന്നൊരു കലിപ്പോര്‍മ്മ വരുന്നു...മലയാളിയുടെ ഓര്‍മ്മകളും, നൊസ്റ്റാള്‍ജിയയും കൂടെയെടുത്തങ്ങ് തൂക്കി വിറ്റാ​ല്‍, കിലോക്ക് രണ്ടായാല്‍ പോലും കിട്ടും കോടികള്‍...മാഷേ, ഇവിടെ തറവാടും, മുറുക്കാന്‍ ചെല്ലവുമെല്ലാം ഇല്ലാത്തവന്മാരാ കൂടുതല്‍....ഹി ഹി

വേണു venu said...

ഹാഹാ....
യാഥാസ്ഥികന്മാര്‍ , തറവാടിനേം മുറുക്കാന്‍ ചെല്ലത്തിനേം അമ്മൂമ്മേയും ഒക്കെ വെറുക്കാന്‍ തുടങ്ങിയോ.?
ഗ്രുഹാതുരത്വം പ്രവാസികള്‍ക്ക് പഞ്ഞമില്ലാത്ത ഒരു പ്രതിഭാസം ആണു്. അതു തൂക്കാന്‍ നില്‍ക്കുന്നവന്‍ തൂക്കാന്‍ വിധിക്കപ്പെടും.
വര്‍ക്കലയില്‍ നിന്നും കഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും എന്‍റെ നന്ദി.‍:)

വേണു venu said...

അശോക് കര്‍ത്താ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

Raji Chandrasekhar said...

ഒരു തീപ്പൊരിയില്‍ മൂരി നിവര്‍ത്തി മേലെ പൊട്ടി വിരിയുന്ന ആയിരമായിരം നക്ഷത്ര വിളക്കുകള്‍...

ഇവ കാലത്തെ അതിജീവിക്കും ....

Anonymous said...

ഹാഹാ....
യാഥാസ്ഥികന്മാര്‍ , തറവാടിനേം മുറുക്കാന്‍ ചെല്ലത്തിനേം അമ്മൂമ്മേയും ഒക്കെ വെറുക്കാന്‍ തുടങ്ങിയോ.?

മനസ്സിലായില്ല! തറവാട്ടിലും, മുറുക്കാഞ്ചെല്ലം ഉപയോഗിക്കുന്നവരിലും മാത്രമേ യാഥാസ്ഥിതികന്മാര്‍ വാഴൂ എന്നാണോ? ഹും, തെറ്റിപ്പോയി....

"അതു തൂക്കാന്‍ നില്‍ക്കുന്നവന്‍ തൂക്കാന്‍ വിധിക്കപ്പെടും."

തള്ളേ, നിങളു പുലിയാണു കേട്ടാ​...ചുമ്മാ കൊണ്ടു നടക്കരുത്...തൂക്കണ്ട,വെറുതേ കൊടുത്തോ! കിടന്നു കിടന്നു ചുമന്നു ചുമന്ന്‍ ചെലപ്പോ അഴുകാന്‍ സാധ്യതയുണ്ട്.

ഇതിലും മെച്ചപ്പെട്ട കഥകള്‍ ഇനിയുമിനിയും എഴുതുക(ഇതു മോശമല്ലെന്നല്ല!) -

Anonymous said...

ഇതിലും മെച്ചപ്പെട്ട കഥകള്‍ ഇനിയുമിനിയും എഴുതുക(ഇതു മോശമല്ലെന്നല്ല!) -

ayyo, thetippoyi...

Mosamanennalla....Big sorry..!

വേണു venu said...

രാജി ചന്ദ്രശേഖര്‍,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
വീണ്ടും എഴുതാനുള്ള ധൈര്യം താങ്കളുടെ വാക്കുകള്‍ തരുന്നു എന്നറിയിക്കട്ടെ.!
യാഥാസ്ഥിതികന്‍ ,
ശരിയാണു്. നല്ല കഥകളെഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കും. അഭിപ്രായങ്ങള്‍ക്ക് വീണ്ടും നന്ദി.
ഓ.ടോ. എന്നെ തള്ളെ എന്നും വിളിച്ചോ.:)

മേഘമല്‍ഹാര്‍(സുധീര്‍) said...

really good

Sathees Makkoth | Asha Revamma said...

നന്നായി കഥ.

ചീര I Cheera said...

വേണൂജീ..
ഇവിടെ എന്താ പുതിയ പോസ്റ്റുകളൊന്നും കാണാത്തത്?
ഈ ബ്ലോഗ് ഉറക്കത്തിലാണോ?
:)

വേണു venu said...

അല്ല പി ആറേ. കഥകളൊക്കെ ഉണര്‍ന്നിരിക്കുന്നു. അക്ഷരങ്ങളാകാന്‍ കാത്തിരിക്കുന്നു.
എന്നും എനിക്ക് എഴുതാന്‍ ആവേശം നല്‍കുന്ന വാക്കുകള്‍ക്ക് ഒരായിരം നന്ദി.:)

Baccarat Rules said...

And it is effective?