ജാലകം

Tuesday, November 27, 2007

ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.

Buzz It

ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍‍ ശ്രമിച്ചു.

ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു.

സാറിന്‍റെ ഒരേ ഒരു മകന്‍‍ വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.
ഒരു മാസത്തിനു മുന്നേ അവന്‍റെ ഫോണുണ്ടായിരുന്നു.

ആ വിവരം അറിഞ്ഞു് അവന്‍റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍‍‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഭാസ്കരന്‍‍ സാര്‍ റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍‍ക്കു് കുടുംബ വീടും സ്വത്തൂം കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ പാഴാങ്ങം കേള്ക്കേണ്ടി വന്ന ഹതഭാഗ്യന്‍‍. ഭാസ്ക്കരന്‍ സാറ്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.

സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള് ഏറെ ‍‍.

ഭാസ്ക്കരന്‍ സാറു്, സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്‍റെ ഗതികേടും.സാവിത്രി,
സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.

അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.
പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.


ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്‍റെ നല്ല മനസ്സായിരുന്നു.

കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്, ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്‍റെ ജീവിതവും മറന്നു വച്ച സാറു്.

പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു, ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്‍റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന്‍ പിള്ള എന്ന രണ്ടാമനോടു ഭാസ്കരന്‍ സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍‍ തന്നെ.

ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ആ ഒഴിക്കലില്‍ സാറിന്‍റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.
അപ്പോഴും ഭാസ്കരന്‍ സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------

രാത്രി.

സാവിത്രി പതിയെ എഴുന്നെറ്റു.

സാറൊറങ്ങിയിട്ടില്ല.
അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.
പതിയെ നടന്നു.

വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.
ഓര്‍ക്കുകയായിരുന്നു.
സാറിനെ.
വായന ഒരു ഹരവും, ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്‍.
ഒരേ ഒരു മകന്‍‍. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്, പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.
ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.


ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.
വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.
അവന്‍റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്‍റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.


പതിയെ നടന്നു.
ഭാസ്കരന്‍ സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.
തുറന്നു വച്ച പുസ്തകം.

മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്‍റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍
കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍ .


പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്‍റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന്‍ അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.

.

വീണ്ടും വിളിച്ചു. ഭാസ്കരന്‍ സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവരുടെ പുറകേ നടന്നു.

ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.

ഭാസ്കരന്‍ സാറു് ചിരിക്കുന്നതു്.


-------------------------------------------------------