ജോണ്‍ സാമുവല്‍.എന്റെ സുഹ്രുത്ത് പറഞ്ഞു പിള്ളേച്ചോ പേരു കൊടുത്തു. ഞാന്‍ അന്നപൂര്‍ണേശ്വരി ഹോട്ടലില്‍ എന്റെ അത്താഴം കഴിക്കുകയായിരുന്നു. ദോശയും ചമ്മന്തിയും..
ഞാന്‍ ചിരിച്ചു.പിന്നെ പറഞ്ഞു.എന്നെ കിട്ടില്ലാ.കഥ പോയിട്ടെനിക്കൊന്നു ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണു സാമുവല്‍.ഫാദര്‍ ഡൊമിനിക് നോട്ടു ചെയ്തു എങ്കില്‍ നോട്ടു ചെയ്തോട്ടേ, എനിക്കൊന്നും അറിഞ്ഞൂടാ. സാമുവല്‍ പറഞ്ഞു.ശനിയാഴ്ചയാണു്, ചെറുകഥാ മല്‍സരം.ഞാന്‍ രാജന്റെ പേരു കൊടുത്തു പോയി.ഞാന്‍ പറഞ്ഞു,എനിക്കെഴുതാന്‍ അറിയില്ല.നല്ല രീതിയില്‍ പറയാന്‍ പോലും അറിയില്ല.പറയുന്നതു പരിപൂര്‍ണമാക്കാന്‍ പോലും പറ്റുന്നില്ല.
കരുനാഗപ്പള്ളി ബസ്സ് വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്‌പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.
സാമുവല്‍ ഈവനിംഗ് കോളേജില്‍ പഠിക്കുന്നതു് അഛനെ ബിസിനെസ്സില്‍ സഹായിക്കാനാണു്.അങ്ങനെ തന്നെ തന്‍റെ ഈവെനിംഗ് ക്ലാസ്സിലെ എല്ലാവരും.
താനോ?. പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു വഴിയരുകില്‍ സ്ലേറ്റും പുസ്തകവും ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ട താന്‍, പകല്‍ ഒരു കമ്പനിയില്‍ പണിചെയ്തു് ആറു മണിക്കു് ഓടി കിതച്ചു് വിയര്‍ത്തു നാറി ക്ലാസ്സില്‍ എത്തുമ്പോള്‍ റാവു സാറു ചോദിക്കും,"പിള്ളേച്ചോ ഇന്നും താമസിച്ചുവല്ലോ?" പിള്ള. പേരിന്റെ പിന്നിലെ ഒരു ദു:ശകുനം. പുറകിലെ ബഞ്ചില്‍ ഒരു വാഴ പിണ്ടിയായിരിക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു.പകല്‍ പഠിച്ചു് പോയ, കോള്ളേജ് കാമ്പസ്സില്‍ ഉല്ലസിച്ചു പഠിച്ചാഹ്ലാദിച്ചു പോയ ഭാഗ്യവാന്മാരേ.നീണ്ടു പോകുന്ന ഇടനാഴികകള്‍ പറയുന്ന കഥകള്‍.മൗനം തളം കെട്ടികിടക്കുന്ന ലൈബ്രറി ഹാളുകള്‍, ഉല്ലാസമായ മറ്റൊരു പകലിനെ കാത്തു മയങ്ങുന്നു.അഭിമാനം തോന്നി, പകല്‍ പഠിക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും ഓര്‍ത്തു്.
ശനിയാഴ്ച തോറും വീട്ടില്‍ പോകും.വണ്ടി ക്കൂലി കഴിഞ്ഞ് രണ്ടോ മൂന്നോ രൂപാ അമ്മയ്ക്കു കൊടുക്കുമ്പോള്‍ മൂത്ത പെങ്ങള്‍ അഭിമാനത്തോടെ നോക്കുന്നു. കാശുകാരനായ അണ്ണന്‍.
ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞു് റയില്‍വെ പാളത്തിലൂടെ,ഒന്നു് രണ്ടു പാളങ്ങള്‍ .എതിരേ വരുന്ന ട്രെയിന്‍ കണ്ടു.ഡെല്‍ഹിക്കു പോകുന്ന ട്രെയിന്‍ നോക്കി അമ്പരന്നു നിന്നു.ഒരു പെരുമഴക്കാലം കഴിഞ്ഞതു പോലെ തോന്നി.ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍.തന്‍റെ കോര്‍ടേഴ്സ്സിലേയ്ക്കു നടന്നു. ഭാഗ്യവാന്‍.നാട്ടിലെ ട്രെയിന്‍ ഡ്രൈവര്‍ ഭാസ്കരന്‍ പിള്ള ച്ചേട്ടന്‍റെ മഹാമനസ്സുകൊണ്ടു കിട്ടിയതാണു്.വല്ലപ്പോഴും ഒരു പാണ്ടി ഡ്രൈവര്‍ ഉറങ്ങാന്‍ കാണൂം. ഒരു ശല്യവുമില്ല.
നടന്നു.മുറിയില്‍ എത്തുമ്പോള്‍ പാണ്ടി ഉണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നതേയുള്ളു. തുറന്നു വച്ച ഒരു കുപ്പിയുമായി അത്താഴം കഴിക്കുന്ന അദ്ധേഹത്തിനു് ഒരു ചിരി സമ്മാനിച്ചു് തന്റെ ലാവണത്തില്‍ ഉറങ്ങാന്‍ കിടന്നു.ഊണു് കഴിഞ്ഞ പാണ്ടി ഏതൊക്കെയോ പഴയ തമിഴ് ഭക്തി ഗാനങ്ങള്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.ശീര്‍കാഴി ഗോവിന്ദരാജന്‍റെ കീര്‍ത്തനം മുഴുമിപ്പിക്കാതെ, മധുരയിലുള്ള ഭാര്യയെ രാത്രി മുഴുവന്‍ ചീത്ത വിളിക്കുന്നതും കേട്ടു് അയാള്‍ ഉറങ്ങാതെ കിടന്നു പോയി.
അതിരാവിലെ ഉണര്‍ന്നു.അടുത്ത ദേവി ക്ഷേത്രത്തില്‍ തൊഴുതു് അന്നപൂര്‍ണേശ്വരിയിലെ ദോശയും കഴിച്ചു് ഒരുമണിക്കൂര്‍ ഓവര്‍ടൈം ചെയ്തുള്ള ചില്ലറ വാങ്ങുമ്പോള്‍ മൂത്ത പെങ്ങളുടെ മുഖം മനപ്പൂര്‍വം കണ്ട് ചിരിച്ചു.അന്നു് ശനിയാഴ്ച ആയിരുന്നു. വിയര്‍പ്പു നാറി,പിള്ളേച്ചോ എന്ന വിളിക്കു തയാറായി ഓടിയെത്തുമ്പോള്‍ ഡൊമിനിക് അച്ചന്‍ പറഞ്ഞു.വേഗം ചെല്ലൂ.ചെറുകഥാമല്‍സരം തുട്ങ്ങി.
തനിക്കു കിട്ടിയ പേപ്പറുമായി വെളിയിലേക്കു നോക്കി ഇരിക്കുമ്പോള്‍ ചുറ്റുമിരുന്ന കഥാകൃത്തുക്കള്‍ കഥ എഴുതി തുടങ്ങിയിരുന്നു.അയാളെഴുതി.നാട്ടിലുള്ള തന്റെ പത്തായത്തെക്കുറിച്ചു്.കുറെ വരികള്‍.പിന്നെ മുഖത്തോട്ടു മാത്രം പുക പരത്തുന്ന ഒരു മണ്ണെണ്ണ വിളക്കു്..പിന്നെയും എഴുതി....ഒടുവില്‍ ഒരു തുള്ളി കണ്ണുനീരു വീണു് ആ മണ്ണെണ്ണ വിളക്കു് അണഞ്ഞു.താനെഴുതിയതു കൊടുത്തു മടങ്ങുമ്പോള്‍ സാമുവല്‍ ചോദിച്ചു."ഇത്ര പെട്ടെന്നു്" ചിരിക്കാന്‍ സാധിക്കാതെ നടന്നു. തന്റെ താവളത്തിലേക്കു്.
പിറ്റേന്നു് അമ്മയ്ക്കു് കൊടുത്ത ഒത്തിരി ചില്ലറ നാണയങ്ങള്‍ കണ്ടു് മൂന്നു പെങ്ങന്മാരും മൂഖത്തു വിരലുവയ്ക്കുന്നതു കണ്ടു സന്തോഷിച്ചു.ഞായറഴ്ചയായിരുന്നു.നാട്ടിലെ ലൈബ്രറിയില്‍ പോയി കുറേ നേരം ഇരുന്നു് പുതിയ പുസ്തകങ്ങളുടെ മണം ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി തിരുവനന്തപുരത്തു പഠിക്കുന്ന വിജയനേയും കണ്ടു.കോളേജു ലൈഫിനേക്കുറിച്ചും ഹോസ്റ്റല്‍ ജീവിതത്തെ ക്കുറിച്ചുമൊക്കെ വാചാലനായി വിജയന്‍ യാത്ര പറഞ്ഞു.പോകാന്‍ നേരം വിജയന്‍ പറയാന്‍ മറന്നില്ല..രാജാ നീ ഭാഗ്യവാനാണു്.
ദീപാരാധന കഴിഞ്ഞു് അമ്മയുമായി മടങ്ങുന്ന ശ്രീദേവിയും കുശലം ചോദിക്കാന്‍ മറന്നില്ല.തന്നോടൊപ്പം മാര്‍ക്കു വങ്ങി ജയിച്ച സുരേഷും ശ്രീദെവിയുടെ കോളേജില്‍ ആണത്രേ.
പിറ്റേ ദിവസം ,ജോലി കഴിഞ്ഞു് വിയര്‍തു നാറി കോളേജിലെത്തിയപ്പോള്‍ സാമുവലിനോടൊപ്പം ഡൊമിനിക് ഫാതറും നില്‍പ്പുണ്ടായിരുന്നു.തന്റെ ചെറുകഥയ്ക്കു് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞു.
കൊളേജ് കവാടത്തിനു നെറുകയില്‍ എഴുതി വച്ചിരുന്ന പ്രമാണം അയാള്‍ പുതിയ അര്‍ഥവ്യാപ്തിയോടെ ആദ്യമായി അന്നു വായിച്ചു. "പെര്‍ മാട്രം പ്രൊ പേട്രിയ".
കണ്ണുനീര്‍ വീണണഞ്ഞുപോയ തന്‍റെ മണ്ണെണ്ണ വിളക്കിനെ വെറുതേ അയാള്‍ പരതുകയായിരുന്നു.