ജാലകം

Thursday, July 03, 2008

അകത്താരു് പുറത്താരു്..!

Buzz It


വലിയ ഇടവഴി ഇറങ്ങി വളവു തിരിഞ്ഞാല്‍ ആദ്യം പനങ്ങാടു വീടു്. പിന്നെ ഉത്തമന്‍റെ പശുതൊഴുത്തു്.

ഇടിഞ്ഞു പൊളിഞ്ഞ ഒരു കളരിയും വലിയ ഒരു പനയും.



ഇരുട്ടത്തു് ഒളിച്ചു നില്‍ക്കുന്ന ഒരു കലങ്ങു്. കലങ്ങിനിപ്പുറം വയല്‍. ഇടിഞ്ഞ വരമ്പുകളില്‍ തെറ്റുന്ന

കാലുകള്‍. ഓടി അകലുന്ന ഞണ്ടുംകുഞ്ഞുങ്ങള്‍. ചേറിന്‍റെ മണം. ദൂരെ കിഴക്കെരിഞ്ഞു വീഴുന്ന ഒരു

നക്ഷത്രം. കുറ്റാക്കുറ്റിരുട്ടു്.

അയാള്‍ നടന്നു. ഇല്ല വഴി തെറ്റിയിട്ടില്ല.

ചിലയ്ക്കുന്ന പൊക്രാം തവളകള്‍ കാല്പാദമനങ്ങുന്നതറിഞ്ഞു് നിശബ്ദരാവുന്ന പോലെ. അയാള്‍ ചിരിച്ചു.


പൊലയന്‍ കുമാരന്‍റെ വീട്ടിലെ നിഴലുകള്‍ അയാള്‍ക്കറിയാമായിരുന്നു. സരോജിനി ചേച്ചിയുടെ

വീട്ടിലെ കൊലുസ്സുകളുടെ സംഗീതം അയാള്ക്കു കേള്‍ക്കാമായിരുന്നു. ബീഡി പുകയുടെ മണം നീലാണ്ടന്‍ മാസ്റ്ററുടെ

വീടാണെന്നറിയാന്‍ വെളിച്ചം വേണ്ടായിരുന്നു. ജന്നലില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെ ചുമ കേട്ടയാള്‍ അറിഞ്ഞു സഖാവു മരിച്ചിട്ടില്ല.

നിശബ്ദനായി നടന്ന അയാളുടെ പുറകിലൊരു ചാവാലി പട്ടി കുരച്ചു.

ചെങ്ങമനാടു നിന്നും നടന്നു വന്ന മന്ത്രവാതിയപ്പൂപ്പന്‍റെ മുന്നിലെ യക്ഷി കഥ ഓര്‍ത്തു പോയി.

പാതിരാത്രി. അപ്പൂപ്പന്‍ ഒരു ചെറു യാത്ര കഴിഞ്ഞു് , നാട്ടു വഴിയിലൂടെ നടന്നു വരിക ആയിരുന്നു.

കുംബിക്കോട്ടു തോടു കടന്നില്ല.ഒരു വെളുത്ത രൂപം നടന്നു വരുന്നു.

അടുത്തെത്തിയ സ്ത്രീ രൂപം ചോദിച്ചു. “ ചുണ്ണാമ്പുണ്ടൊ.?” സുന്ദരി.!



ഉള്‍ക്കാഴ്ചയാല്‍ മനസ്സിലാക്കിയ അപ്പൂപ്പന്‍ അവളെ ഒരു പാക്കിനുള്ളിലാക്കി. പാക്കു വാങ്ങിക്കാനായി

അപ്പൂപ്പന്‍റെ പുറകില്‍ യക്ഷികളണി നിരന്നു കുരവയിട്ടു പോലും. തിരിഞ്ഞു നോക്കിയാല്‍ മരണം

ഉറപ്പാണെന്നറിഞ്ഞ അപ്പൂപ്പന്‍ പാക്കു കളയാതെ മുറുകെ പിടിച്ചു നടന്നു.



പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്‍. അമ്പല ഗേറ്റു കടന്ന

അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ. എവിടെ.

പാക്കു കൊടുത്തില്ലെന്നു മാത്രമല്ലാ...അവരെ ഒക്കെ പാക്കിലാക്കി പാട്ടിലാക്കുമെന്നു പറഞ്ഞു പോലും.

വഴിയരികിലെ പാലകള്‍ പിഴുതു വീണതും കുരവയിട്ടു് അട്ടഹസിച്ച യക്ഷികള്‍ പമ്പ കടന്നതും അമ്മ

പറഞ്ഞറിഞ്ഞ കഥകളായിരുന്നു.

അയാള്‍ നടന്നതു് സിന്ധുവിന്‍റെ വീട്ടിലേയ്ക്കായിരുന്നു. “നിനക്കെന്നെ മറക്കാനാവും ....പക്ഷേ ഞാന്‍

നിന്നെ മറക്കില്ല. നിനക്കു വേണ്ടി ഞാനിവിടെ ഉണ്ടാവും.” അതു സിന്ധു പറഞ്ഞതു് ഒരു സന്ധ്യക്കായിരുന്നു.

വായനശാലയില്‍ നിന്നു് അവര്‍ പുസ്തകങ്ങള്‍ എടുത്തു വരുകയായിരുന്നു. വലിയ കയറ്റം

കേറി വരുമ്പോള്‍ ഇടതു വശത്തു നിന്ന പുല്ലാഞ്ഞി മരങ്ങള്‍ കേള്‍ക്കാതെ അയാളെന്തോ സിന്ധുവിന്‍റെ ചെവിയില്‍ പറഞ്ഞു.

ചിത്രശലഭമായി കാറ്റു വീശുന്നുണ്ടായിരുന്നു. അത്താഴ ശിവേലിയുടെ ശബ്ദം അവര്‍ പറഞ്ഞതിനെ

ഭാഷയില്ലാ ഭാഷയില്‍ കാറ്റിലലിയിച്ചു കളഞ്ഞു.

എത്രയോ ത്രിസന്ധ്യകള്‍ക്കു് ഒളിച്ചു കേള്‍ക്കാനായി അവര്‍ അടക്കം പറഞ്ഞിരുന്നു.

കാവിലൊടുവില്‍ കണ്ണടയ്ക്കുന്ന കല്‍‍വിളക്കു് മാത്രം സാക്ഷിയായി.

അവര്‍ പറഞ്ഞു ചിരിച്ചതൊക്കെയും കൊണ്ടു പോയ കാറ്റു പോലും തിരിച്ചു പിന്നെ വന്നില്ല.

സ്വപ്നങളിലൊരു ബിന്ധുവായി പടവുകള്‍ തേടുന്ന യാത്രയില്‍...ഒന്നും അന്വേഷിച്ചിരുന്നില്ല. പടവുകള്‍.?
മറന്നു പോയതു് അയാളെ തന്നെ ആണെന്നു് തിരിച്ചറിയാന്‍, സമയം ,കളപ്പുരയില്‍


കളമെഴുത്തും പാട്ടും നടത്തി , മറ്റൊരു കസവു മുണ്ടു നെയ്തയാള്‍ക്കു വച്ചിരുന്നു.


അകത്താരു്.?


“സമയം എന്തായെന്നറിയാമോ.?”


അയാള്‍ ‍ മനസ്സില്‍ പറഞ്ഞു. ആര്‍ക്കും അറിയാത്ത കാര്യമല്ലേ നീ ചോദിക്കുന്നതു്.സമയം.?

അതറിയാമോ ആര്‍ക്കെങ്കിലും എന്നൊക്കെ കൊച്ചു മനസ്സില്‍ വന്നു പോയി. എങ്കിലും അയാള്‍

പറഞ്ഞു. “12 മണി കഴിഞ്ഞു.“
“രാവിലെ എഴുന്നേല്‍ക്കാനുള്ളതാണെന്നോര്‍മ്മ വേണം.”


ഓര്‍മ്മയും സമയവും ഒക്കെ ബന്ധങ്ങളുടെ ബന്ധനങ്ങളാണെന്നൊക്കെ പറയണമെന്നു തോന്നി.
പുറത്താരു്.?

കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.

മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!


*************************