ഒരു കരീയര് കൌണ്സിലിംഗ്.
_____________________
അഞ്ഞൂറു രൂപാ വേണം.കൌണ്സിലിംഗ് ആണു്.
മകന് പറഞ്ഞു.
തന്റെ കഴിവും കഴിവു കേടും ലക്ഷ്യവും മാര്ഗ്ഗവും എല്ലാം അറിയാനായി അഞ്ഞൂറു രൂപയുമായി അവന് കൂട്ടുകാരനോടൊപ്പം
പോകുന്നതു് രാജഗോപാലന് നോക്കി ഇരുന്നു.
വര്ഷങ്ങള്ക്കു മുമ്പു് ...........
ഇടവപ്പാതിയാണു് ...ആകാശം മൂടി കെട്ടിയിരിക്കുന്നു.......പടിഞ്ഞാറന് കാറ്റില് മരങ്ങളുടെ സ്വകാര്യ ദു:ഖങ്ങള്
കേള്ക്കാമായിരുന്നു.
തുള്ളി മുറിഞ്ഞ നേരം, വെറുതെ വായനശാലയിലേക്കു നടന്നു.....
വെട്ടു റോഡിലൊന്നും ആളുകള് ഇല്ലായിരുന്നു.
കടകളൊക്കെ ആളൊഴിഞ്ഞു കിടക്കുന്നു...കുട പിടിച്ചു പോകുന്ന അത്യാവശ്യക്കാരല്ലാതെ ...
വായനശാലയില് വെറുതേ ചീട്ട് കളിച്ചുകൊണ്ടിരുന്നു. സമയം പോയതു് അറിഞ്ഞില്ല...
വെളിയില് മഴ അല്പം ശാന്തമായിട്ടുണ്ടു. അപ്പോഴാണു് ആരോ വന്നു പറഞ്ഞതു്..
രാജ ഗോപാലാ നീ ഫസ്റ്റു് ക്ലാസ്സില് പാസ്സായിരിക്കുന്നു.
നാട്ടില് പുതിയതായി തുടങ്ങിയ പാരലല് കോളേജുകാര് തന്റെ പേരും മയ്ക്കിലൂടെ വിളിച്ചു പറയുന്നതു് കേട്ടു.
ഓടുകയായിരുന്നു.
അമ്പല മുറ്റത്തൂടെ .... തളക്കല്ലിലൂടെ....മുറ്റത്ത് കെട്ടികിടന്ന വെള്ളം തട്ടി തെറിപ്പിച്ചുകൊണ്ടു് രാജഗോപാലന് ഓടുകയായിരുന്നു......
പടിക്കല്ലു് കയറുമ്പോള് കേള്ക്കാമായിരുന്നു അമ്മൂമ്മയുടെ പാഴാങ്ങം പറയല്..ഒരു നുള്ളു പൊകയില ഇല്ലല്ലൊ എന്റെയ്
ദെയ്വമേ....അമ്മൂമ്മെ ഞാന് ഫാസ്റ്റ് ക്ലാസ്സില് പാസ്സായിരിക്കുന്നു.
പുകയിലക്കറ പിടിച്ച പല്ലുകള് കാട്ടി,
മുഷിഞ്ഞ റവുക്കയിട്ട അമ്മൂമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു..
ജയിച്ചല്ലൊ...അതു മതി...
രാജഗോപാലന് അമ്മയെ നോക്കുകയായിരുന്നു.
പുകഞ്ഞു കത്തുന്ന അടുപ്പില് തീ ഊതുന്ന അമ്മ അയാളെ കണ്ടില്ല. പ്ലാവിന് ചുവട്ടില് കളിച്ചു കൊണ്ടിരുന്ന കുഞ്ഞു പെങ്ങന്മാര് ഒന്നും അറിഞ്ഞില്ല.
..............................ഒരു സന്ധ്യ...
അരയാല്തറയില് ഇരുന്ന രാജഗോപാലന്. ദീപാരാധന തൊഴുതിട്ടു് അമ്മയുടെ കൂടെ നടന്നുവരുന്ന ശ്യാമളയെ ദൂരെ നിന്നെ കണ്ടു.
അടുത്ത് വന്നപ്പോള് ശ്യാമള പറഞ്ഞു. ........ നാളെ തിരുവനന്തപുരത്തു് പോകയാണു്. അവിടെ കോളേജില് ചേരുന്നു. ഹോസ്റ്റലില് ..........
തന്നോടെന്നും ഒരു പ്രത്യേകതയുണ്ടായിരുന്ന ശ്യാമളയ്ക്കു് മനസ്സില് മംഗളങ്ങള് നേര്ന്നുകൊണ്ടു ചിരിച്ചു....
തന്റെ ഓരോരോ കൂട്ടുകാരും ഉപരി പഠനത്തിനായി ഓരോരോ സ്ഥലങ്ങളിലേയ്ക്കു് പോകുകയാണു്.
ഗോപകുമാര്, പുഷ്പരാജന്, ശശി,..............
ആരും ചോദിച്ചില്ല.... രാജഗോപാലാ നീ...........
വയസ്സന് ഉതി മരത്തിനു താഴെയുള്ള കല്ലില് ആരോ കൊളുത്തിയ വിളക്കു് കരിന്തിരി കത്താന് തുടങ്ങി. നമ്ന്ദ്യാര് വട്ടകളുടെ
പുറകില് ഒളിച്ചു നിന്ന സന്ധ്യ രാത്രിയ്ക്കു് വഴി മാറുന്നതു് അയാള് അറിഞ്ഞു.
.........എപ്പോഴോ അയാള് വീട്ടിലേയ്ക്കു നടന്നു. വെട്ടുറോഡിനിരുവശവും.....ചീവീടുകളുടെ...... നിലയ്ക്കാത്ത
ശ്ബ്ദം കേള്ക്കാം.... വളവു തിരിഞ്ഞപ്പോഴേ കാണാം.... പുകയറ പിടിച്ചു് കരുവാളിച്ച ഭിത്തികളുള്ള ... തന്റെ വീടു്.
വീട്ടില് എത്തിയപ്പോഴേയ്കും അമ്മൂമ്മ ഉറങ്ങി കഴിഞ്ഞു.പ്ലാവിന് ചുവട്ടില് കളിച്ച കുഞ്ഞു പെങ്ങന്മാര് മാണ്ടുവീണുറങ്ങുന്നു.
അമ്മ എടുത്തു വച്ച കഞ്ഞി മണ്ണെണ്ണ വിളക്കിനുമുന്പില് ഇരുന്നു് കുടിക്കുമ്പോള് അമ്മയുടെ മുഖം ശ്രധിച്ചില്ല.
പത്തായത്തിനു മുകളില് വിരിച്ച പായയില് കിടക്കുമ്പോള് .........വെളിയില് ഇടവപ്പാതി അലറുകയാണു്. രാത്രിയിലെ
മഴയുടെ ശബ്ദത്തിന്റെ മാറ്റം ശ്രദ്ധിച്ചു് അയാള് കിടന്നു.
രാജഗോപാലന്റെ മനസ്സ് ....ഫീസ്സൊന്നും വIങ്ങാതെ കൌണ്സിലിംഗ് നടത്തുകയായിരുന്നു........
ജന്നലിലൂടെ വീഴുന്ന കൊല്യാന് പ്രകാശത്തില് കാണാം......
പുകയില കിട്ടാതെ പല്ലരച്ചു നിലത്തു വിരിച്ച തഴപ്പായില് ഉറങ്ങുന്ന അമ്മൂമ്മയെ.........
പുകഞ്ഞെരിഞ്ഞു് ഒരു നെരിപ്പോടായി ......മറ്റൊരു ഭാഗത്തുറങ്ങുന്ന അമ്മയെ... ......
പ്ലാവിന് ചുവട്ടിലെ ലോകം മാത്രം അറിയവുന്ന കുഞ്ഞു പെങ്ങന്മാരെ.........
രാജഗോപാലന്റെ കണ്ണുനീര് കാണാതെ വെളിയില് ഇടവപ്പാതി ഉറഞ്ഞു തുള്ളുകയായിരുന്നു.
_______________________